ADVERTISEMENT

പോപ് താരവും നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക് ജൊനാസിനെ മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. യാത്രാരേഖകൾ കൈവശമില്ലാത്തതിനാലാണ് ഗായകനെ ടെർമിനലിനുള്ളിൽ കടക്കുന്നതിനു മുൻപ് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത്. ടിക്കറ്റ് കൊണ്ടുവരാൻ വൈകിയതാണ് പ്രശ്നങ്ങൾക്കു കാരണമായതെന്ന് നിക്കിന്റെ മാനേജർമാരിൽ ഒരാൾ പ്രതികരിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥർ നിക്കിനെ തടഞ്ഞുവച്ചിരിക്കുന്നതിന്റെ വിഡിയോ ഗായകന്റെ തന്നെ ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് പുറത്തുവന്നത്. പിന്നീട് ഇത് നീക്കം ചെയ്തു. എന്നാൽ ഫാൻ പേജുകളിൽ ഇതിപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്. എയർപോർട്ടിലെ സുരക്ഷാ ജീവനക്കാർ യാത്രാ രേഖകൾ ആവശ്യപ്പെടുന്നതും നിക്കിനൊപ്പമുണ്ടായിരുന്നവർ ഫോണിൽ ടിക്കറ്റിന്റെ കോപ്പി പരതുന്നതുമൊക്കെ വിഡിയോയിൽ വ്യക്തമായി കാണാം. ഈ സമയം മുഴുവന്‍ നിക് ക്ഷമയോടെ അവിടെ കാത്തുനിന്നു. അൽപനേരത്തിനു ശേഷം മതിയായ രേഖകൾ സമർപ്പിച്ചതോടെ നിക് ജൊനാസിന് എയർപോർട്ടിലേക്കു പ്രവേശനാനുമതി ലഭിച്ചു. 

നിക് ഉൾപ്പെട്ട ജൊനാസ് ബ്രദേഴ്സിന്റെ സംഗീതപരിപാടിക്കു വേണ്ടിയാണ് സംഘം ശനിയാഴ്ച മുംബൈയിൽ എത്തിയത്. വിമാനത്തിൽ വന്നിറങ്ങിയപ്പോൾ മുതൽ നിക്കിനും കൂട്ടർക്കും അതിഗംഭീരമായ വരവേൽപ്പാണ് ലഭിച്ചത്. ദക്ഷിണ മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്സില്‍ ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന പരിപാടി കാണാന്‍ നാനാദിക്കുകളിൽ നിന്ന് ആരാധകര്‍ ഒഴുകിയെത്തി. പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവായ നിക്കിനെ ‘ഇന്ത്യയുടെ ജീജു (അളിയന്‍)’ എന്നാണ് സഹോദരന്‍ ജോ ജൊനാസ് സദസിനു പരിചയപ്പെടുത്തിയത്. പിന്നീടങ്ങോട്ട് സദസില്‍ നിന്ന് ‘ജീജു’ വിളികള്‍ മുഴങ്ങിക്കേട്ടു. ഇന്ത്യയുമായുള്ള വൈകാരിക അടുപ്പത്തെക്കുറിച്ച് നിക് വേദിയിൽ മനസ്സു തുറന്നു

പ്രിയങ്ക ചോപ്ര മുംബൈയിലുണ്ടായിരുന്നെങ്കിലും റേസ് കോഴ്സിലെ പരിപാടിക്ക് എത്താനായില്ല. ജൊനാസ് ബ്രദേഴ്സിന്റെ ഇന്ത്യയിലെ ആദ്യ സംഗീതപരിപാടിയായിരുന്നു ഇത്. വേദിയിൽ തന്റെ ഭർത്താവും കൂട്ടരും പാട്ട് പാടവെ ആരാധകര്‍ ആവേശത്തോടെ ആര്‍പ്പുവിളിക്കുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര നന്ദിയും സ്നേഹവും അറിയിച്ചു. 2018ലാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും വിവാഹിതരായത്. ഇരുവർക്കും മാൾട്ടി മേരി ചോപ്ര ജൊനാസ് എന്ന പേരുള്ള മകളുണ്ട്. താരദമ്പതികളെപ്പോലെ തന്നെ മകള്‍ക്കും ആരാധകർ ഏറെയാണ്.

English Summary:

Singer Nick Jonas stopped at Mumbai airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com