ADVERTISEMENT

പോപ് താരം ടെയ്‌ലർ സ്വിഫ്റ്റ് തന്റെ സ്വകാര്യ ജെറ്റുകളിലൊന്ന് വിറ്റെന്നു റിപ്പോർട്ട്. മിനിറ്റുകൾ മാത്രമെടുക്കുന്ന യാത്രകൾക്കു പോലും ഗായിക സ്വകാര്യ ജെറ്റാണ് ഉപയോഗിക്കുന്നതെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളുണ്ടായിരുന്നു. ഇതേത്തുടർന്ന് ടെയ്‌ലറിന്റെ അത്യാഡംബര ജീവിതവും അനാവശ്യ ധൂർത്തും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. വിമർശനങ്ങൾ പരിധിവിട്ടപ്പോഴാണ് ഗായിക സ്വകാര്യ ജെറ്റ് വിറ്റത്. 

സമ്പന്നരുടെയും പ്രശസ്തരുടെയും സ്വകാര്യ വിമാനങ്ങൾ ട്രാക്ക് ചെയ്ത് വാർത്തകളിൽ നിറഞ്ഞ 21കാരൻ ജാക്ക് സ്വീനിയാണ് ടെയ്‌ലർ സ്വിഫ്റ്റിന്റെ ജെറ്റ് ഉപയോഗം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. 30 മിനിറ്റ് മാത്രം കാറിൽ സഞ്ചരിച്ചാൽ എത്തിച്ചേരാവുന്ന സ്ഥലത്തേക്ക് ടെയ്‌ലർ, സ്വകാര്യ ജെറ്റിൽ യാത്ര ചെയ്യാറുണ്ടെന്നും ഇതുമൂലം വലിയ സാമ്പത്തിക ചെലവുണ്ടാകുന്നുവെന്നുമുള്ള വിവരം പുറത്തുവന്നതോടെയാണ് ഗായികയ്ക്കെതിരെ വിമർശകർ ആഞ്ഞടിച്ചത്. ഇതോടെ വിമർശകരുടെ വായടപ്പിക്കാൻ ടെയ്‌ലർ ജെറ്റ് വിൽക്കുകയായിരുന്നു. 

ജാക്ക് സ്വീനിക്കെതിരെ ഭീഷണി സന്ദേശം ഉയർത്തിയിട്ടുണ്ട് ടെയ്‌ലർ സ്വിഫ്റ്റ്. മുൻപ് ഇലോൺ മസ്ക്കിന്റെ സ്വകാര്യ ജെറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്തിയതിന് സ്വീനിയുടെ എക്സ് അക്കൗണ്ടിന് മസ്ക് വിലക്കേർപ്പെടുത്തിയിരുന്നു. മസ്ക്കിനെപ്പോലെ താനും സ്വീനിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് ടെയ്‌ലർ സ്വിഫ്റ്റ് വെളിപ്പെടുത്തി. ടെയ്‌ലറിന് 2 സ്വകാര്യ ജെറ്റുകളാണുള്ളത്. ഇതിൽ ചെറിയ ജെറ്റ് ആയ ദസോള്‍ട്ട് ഫാല്‍ക്കണ്‍ 900എല്‍എക്‌സ് ആണ് ഗായിക വിറ്റതെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മിസോറി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍ ഷീല്‍ഡ് എന്ന കാര്‍ ഇന്‍ഷുറന്‍സ് കമ്പനിക്കാണ് ടെയ്‌ലര്‍ സ്വിഫ്റ്റ് തന്റെ വിമാനം വിറ്റതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. 331 കോടി രൂപയിലധികം മുടക്കിയാണ് 2011 ൽ ഗായിക ദസോള്‍ട്ട് ഫാല്‍ക്കണ്‍ 900എല്‍എക്‌സ് സ്വന്തമാക്കിയത്. എന്നാൽ ഇപ്പോൾ ഇതിന് 58 കോടി മാത്രമേ മൂല്യമുള്ളു. ദസോള്‍ട്ട് ഫാല്‍ക്കണ്‍ 7എക്‌സ് എന്ന വലിയ വിമാനമാണ് ടെയ്‌ലറിന്റെ സ്വകാര്യ ജെറ്റുകളിൽ രണ്ടാമത്തേത്. മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് ഈ വിമാനമാണ് ഗായിക ഉപയോഗിക്കുന്നത്. 448 കോടിയാണ് ഇതിന്റെ വില.

English Summary:

Pop star Taylor Swift sold her private jet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com