ADVERTISEMENT

ഓരോ വർഷവും പ്രണയദിനവും കടന്നുവരും. നെഞ്ചിലൊരു വിങ്ങലായി വിരഹം കൊണ്ടുനടക്കുന്നവർ ചെവിയിൽ ഹെഡ്സെറ്റ് കുത്തി, തന്റെ ഫോണിലെ പ്ലേലിസ്റ്റ് എടുത്ത് പാട്ടുകൾ കേൾക്കും. ആ പാട്ടുപട്ടികയിൽ എന്തായാലുമുണ്ടാവുന്ന ചില പാട്ടുകളുണ്ട്. ‘മഴക്കാലമല്ലേ മഴയല്ലേ’, ‘ഇഷ്ടം എനിക്കിഷ്ടം’, ‘ഇനിയെന്നു കാണും സഖീ, ഇനിയെന്നു കാണും നമ്മൾ’ തുടങ്ങിയ ചില പാട്ടുകൾ. 

പ്രണയത്തിന്റെയും വിരഹത്തിന്റെയും ചൂടും നനവുമുള്ള ഒരുപിടി പാട്ടുകൾ. വൈകിട്ട് കോളജ് വിട്ട് വീട്ടിലെത്തി ഒരു കപ്പ് ചായയുമായി ടിവിക്കുമുന്നിലിരിക്കുമ്പോൾ കേട്ടുകേട്ടു മനസ്സിൽകയറിയ മ്യൂസിക്കൽആൽബം സോങ്ങുകൾ‍. സാധാരണക്കാരായ മലയാളികളെ പ്രണയിക്കാൻ പഠിപ്പിച്ച ഈ പാട്ടുകൾ സമ്മാനിച്ച സംഗീതസംവിധായകൻ കോഴിക്കോട് ചേവായൂരിൽ പ്രസന്റേഷൻ സ്കൂളിനു സമീപത്ത് തന്റെ വീട്ടിലിരുന്ന് ഇന്ന് പുഞ്ചിരിക്കുകയാണ്. അദ്ദേഹമാണ് തേജ് മെർവിൻ.

∙ പാട്ടിന്റെ പ്രണയവർഷങ്ങൾ

തൊണ്ണൂറുകളുടെ അവസാനവും രണ്ടായിരത്തിന്റെ ആദ്യപാദവും മലബാറിൽ മാപ്പിളപ്പാട്ടുകളും കത്തുപാട്ടുകളുമൊക്കെ തരംഗമായിരുന്നു. അവയിൽ ഒട്ടുമിക്ക ഹിറ്റ് പാട്ടുകൾക്കും ഈണമിട്ടതും ഓർക്കസ്ട്രേഷൻ നിർവഹിച്ചതും തേജ് മെർവിൻ ആയിരുന്നു. ആയിടയ്ക്കാണ് ‘ചിട്ടി ആയേ ഹേ’ പോലുള്ള മനോഹര ഗസലുകൾ പോലെ മലയാളത്തിൽ പ്രണയഗാനങ്ങളുടെ ഒരു ആൽബം ചെയ്താലോ എന്ന ആലോചനയുമായി എം.എ.ബാബ്ജി തേജ് മെർവിനടുത്ത് വരുന്നത്. കുറേ വർഷങ്ങളായി എഴുതിവച്ച അനേകം വരികളുണ്ടായിരുന്നു. അവയിൽ ചിലത് തിരഞ്ഞെടുത്തു. അതിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട വരികൾ തേജ് എടുത്ത് സംഗീതം ചെയ്തു. ‘ഇഷ്ടം എനിക്കിഷ്ടം’ എന്ന പാട്ടായിരുന്നു അത്. 

മഴക്കാലമല്ലേ മഴയല്ലേ എന്ന പാട്ടിനും ഒരു കഥയുണ്ട്. വളരെ ലളിതമായ വാക്കുകളാണ്. പക്ഷേ മഴ പോലെ നിർത്താതെ പെയ്യുന്ന വാക്കുകളാണവ.

‘മഴക്കാലമല്ലേ മഴയല്ലേ

പൂക്കാല്ലമല്ലേ പൂക്കളല്ലേ

മഞ്ഞുകാലമല്ലേ മഞ്ഞല്ലേ...’

ഇത്രയും വരികൾ കവി എഴുതിക്കഴിഞ്ഞപ്പോൾ തേജ് മെർവിൻ ചോദിച്ചു. ‘ഇതിങ്ങനെ ഫുൾസ്റ്റോപ്പ് ഇടാതെ പോയാൽ ശരിയാവില്ല. സംഗീതം ചെയ്യാൻ പറ്റുന്ന രീതിയിൽ എവിടെയെങ്കിലുമൊന്ന് പിടിച്ചുകെട്ടിയിട്.’ ഉടനെ അടുത്തവരി എഴുതി... ‘എന്റെയും നിന്റെയും മനസ്സ്.’ 

സമീപകാലത്ത് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായ പാട്ടാണ്. ചലച്ചിത്രതാരം ലെനയാണ് ഈ പാട്ടിലെ നായികയെന്നാണ് പലരും ഇത്രയും കാലം കരുതിയത്. എന്നാൽ തന്റെ സഹോദരിയാണ് നായികയായി അഭിനയിച്ചതെന്ന് കഴിഞ്ഞ ദിവസമാണ് ലെന ഒരു അഭിമുഖത്തിൽ പറഞ്ഞത്. അതോടെ വീണ്ടും ആളുകൾ ആ പാട്ട് തേടിപ്പിടിച്ച് കാണുകയാണ്.

∙ എംജിയുടെ പ്രിയപ്പെട്ട പാട്ട്

‘ഇനിയെന്നു കാണും സഖീ... ഇനിയെന്നു കാണും നമ്മൾ...’ എം.ജി.ശ്രീകുമാർ പാടിയ എക്കാലത്തെയും മികച്ച പ്രണയഗാനങ്ങളിലൊന്ന്. പ്രണയത്തിൻ ഓർമയ്ക്കായ് എന്ന ആൽബത്തിനായി മൻസൂർ അഹമ്മദ് എഴുതിയ വരികളെ അതിമനോഹരമായി ചിട്ടപ്പെടുത്തിയതും തേജ് മെർവിനാണ്. ഈ പാട്ടിലെ  ‘നിറഞ്ഞ മിഴികളും തളർന്ന മനസ്സുമായ് പിരിയുകയാണോ നീ...’ എന്ന വരികൾ ഒരു കാലത്ത് ഓട്ടോഗ്രഫ് പുസ്തകങ്ങളെ അടക്കിഭരിച്ചു. അടുത്തിടെ എം.ജി.ശ്രീകുമാർ തനിക്കേഷ്ടവും ഇഷ്ടപ്പെട്ട പാട്ടുകളിലൊന്നാണതെന്ന് തേജിനെ വിളിച്ച് സംസാരിക്കുകയും ചെയ്തു.

എസ്.പി.ബാലസുബ്രഹ്മണ്യം, ശങ്കർ മഹാദേവൻ, പി.ജയചന്ദ്രൻ, വിജയ് യേശുദാസ്, സുജാത മോഹൻ, വിധുപ്രതാപ്, ബിജുനാരായണൻ എന്നിവരെ അണിനിരത്തി ഒരു സംഗീത ആൽബത്തിലെ 9 പ്രണയഗാനങ്ങൾ പാടിച്ച മറ്റൊരു സംഗീതസംവിധായകനുണ്ടാവില്ല. പ്രണയം എന്ന ഈ ആൽബത്തിലെ എല്ലാ പാട്ടുകളും ഹിറ്റായിരുന്നു. സിതാര കൃഷ്ണകുമാർ, ജ്യോത്സ്ന തുടങ്ങിയ അനേകം ഗായികമാരും തേജിന്റെ പാട്ടുകൾക്കു ശബ്ദം നൽകിയിട്ടുണ്ട്. 

∙ സിനിമയിലെ തേജ്

മലയാളത്തിൽ ശ്രദ്ധേയമായ അനേകം സിനിമകളുടെ സംഗീതസംവിധായകനാണ് തേജ് മെർവിൻ. ഉസ്താദിലെ ‘തീർച്ചായില്ല ജനം...’ എന്ന പാട്ട് മോഹൻലാലിനെക്കൊണ്ട് പാടിപ്പിച്ചത് തേജ് മെർവിനാണ്. മമ്മൂട്ടി ചിത്രം പ്രജാപതിയിലെ ഈ മണ്ണിൻ പ്രജാപതിയടക്കം എല്ലാ പാട്ടുകളും ശ്രദ്ധേയമായിരുന്നു. താന്തോന്നിയിലെ ‘കാറ്റുപറഞ്ഞതും കടലുപറഞ്ഞതും’ പോലുള്ള അനേകം പാട്ടുകളും തേജിന്റേതായുണ്ട്.

ഗോവയിൽ വേരുകളുള്ള കോഴിക്കോടൻ സംഗീതകുടുംബമാണ് തേജ് മെർവിന്റേത്. ഗോവക്കാരനായ ബോംബാളി ഫിലിപ്സിന്റെ രണ്ടുതലമുറയ്ക്കിപ്പുറമുള്ള പേരക്കുട്ടിയാണ് തേജ് മെർവിൻ. ഈ പേരു കിട്ടിയതിനും ഒരു കഥയുണ്ട്. എഫ്സിഐയിൽ അസി.സൂപ്രണ്ടായിരുന്ന ഹെൻറി ജോഷ്വായ്ക്കും കുന്നമംഗലം സ്കൂളിലെ പ്രധാനാധ്യാപികയായിരുന്ന സാറാ ഹെൻറിക്കും അഞ്ചുമക്കളായിരുന്നു. എല്ലാവരും സംഗീതത്തെ സ്നേഹിക്കുന്നവർ. ഓസ്‌‌വാൾഡ് ഹെൻറി, ആൽബർട് ഹെൻറി, മെർവിൻ ഹെൻറി, ജെഫ്രി ഹെൻറി, പ്രേംരാജ് ഹെൻറി എന്നിവരിൽ മെർവിൻ ഹെൻറി കുട്ടിക്കാലത്ത് മരിച്ചുപോയി. പിന്നീട്  ഓസ്‌വാൾഡ് ഹെൻറി തനിക്കു മകൻ ജനിച്ചപ്പോൾ മെർവിനെന്ന പേരിട്ടു. അങ്ങനെയാണ് തേജ് മെർവിൻ എന്ന പേരു ലഭിച്ചത്.

∙ പ്രണയ ഈണങ്ങളിലെ തേജ്

തേജ് മെർവിനും ഭാര്യ റീമ തേജും കണ്ടുമുട്ടിയത് പള്ളിയിൽ വച്ചാണ്. ഇരുവരും പ്രണയത്തിലായി. തൊണ്ണൂറുകളുടെ ആദ്യമാണ്. മൊബൈൽഫോണില്ല. വൈഎംസിഎയ്ക്കു സമീപത്തെ വീട്ടിൽ ലാൻഡ്ഫോൺ ഇല്ല. പക്ഷേ റീമയുടെ വീട്ടിൽ ഫോണുണ്ട്. വൈഎംസിഎ റോഡിലെയും സിഎസ്ഐ ബിൽഡിങ്ങിലെയും രണ്ട് എസ്ടിഡി ബൂത്തുകളിലെ നമ്പറുകൾ തേജ് സംഘടിപ്പിച്ചു. എന്നും വൈകിട്ട് കൃത്യസമയത്ത് ബൂത്തിൽ പോയിരിക്കും. ടെലിഫോൺ ബൂത്തിലെ നമ്പറിലേക്ക് റീമയുടെ ഫോൺവിളിയെത്തും. പിൽക്കാലത്ത് താൻ സൃഷ്ടിച്ച പ്രണയഗാനങ്ങളുടെ ഈണത്തിന് ഒരിത്തിരി ആത്മാംശമുണ്ടെന്ന് തേജ് പറയുന്നു. 

തേജ് മെർവിന്റെയും ഭാര്യ റീമ തേജിന്റെയും രണ്ടുമക്കളും സംഗീതജ്ഞരാണ്. മൂത്ത മകൻ റുഥിൻ തേജ് മലയാളികളുടെ ഹരമായ തൈക്കൂടം ബ്രിഡ്ജിന്റെ കീബോർഡിസ്റ്റാണ്. രണ്ടാമത്തെ മകനും ഗിറ്റാറിസ്റ്റുമായ എഡിൻ തേജ് ബെംഗളൂരുവിലാണ്.

English Summary:

Musical journey of Thej Mervin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com