ADVERTISEMENT

കൊറിയൻ ബോയ് ബാൻഡ് ബിടിഎസിലെ താരങ്ങളുടെ സൈനികസേവന കാലാവധി അവസാനിക്കുന്നുവെന്ന് റിപ്പോർട്ട്. സംഘത്തിൽ ഏറ്റവും മുതിർന്നയാളായ ജിൻ ആണ് ആദ്യം സൈന്യത്തിൽ നിന്നു മടങ്ങിയെത്തുക. മാസങ്ങളുടെ ഇടവേളയിൽ മറ്റുള്ളവരും എത്തും. ഈ വർഷം ജൂണ്‍ രണ്ടാം  വാരത്തോടു കൂടി ജിൻ തിരകെ വരുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേ മാസം തന്നെ ജംഗൂക്കും തിരിച്ചെത്തും. ‌‌ഒക്ടോബറിൽ ആണ് ജെ–ഹോപ് എത്തുക.

ബിടിഎസിലെ മറ്റ് അംഗങ്ങളുടെ സൈനികസേവനം അടുത്തവർഷമേ അവസാനിക്കൂ. ഓരോരുത്തരും മടങ്ങി വരുന്ന തീയതികൾ ഔദ്യോഗിക സ്രോതസ്സുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. 2025 ജൂൺ 10നാണ് ആഎമ്മും വിയും മടങ്ങിയെത്തുക. അതേ മാസം തന്നെ ജിമിന്റെയും സുഗയുടെയും സേവന കാലാവധി അവസാനിക്കും. ജിമിൻ ആണ് ഏറ്റവുമൊടുവിലായി സൈനികസേവനത്തിനിറങ്ങിയത്. സുഗ തോളെല്ലിനു പരുക്ക് പറ്റി കുറച്ചു നാൾ പട്ടാള ക്യാംപിൽ ചികിത്സയിലായിരുന്നു.

ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരും നിർബന്ധമായും സൈനികസേവനത്തിലേര്‍പ്പെട്ടിരിക്കണം. 18 മുതൽ 21 മാസം വരെ നീളുന്ന സേവനമാണിത്. ബിടിഎസ് അംഗങ്ങൾക്കു നൽകിയ 2 വർഷത്തെ പ്രത്യേക ഇളവും കഴിഞ്ഞതോടെ, ബാൻഡിലെ മുതിർന്ന അംഗമായ ജിൻ 2022 ഡിസംബറിൽ ദക്ഷിണ കൊറിയൻ ബൂട്ട് ക്യാംപിൽ സൈനിക സേവനം ആരംഭിക്കുകയായിരുന്നു. മാസങ്ങളുടെ ഇടവേളയിൽ മറ്റുള്ളവരും ക്യാംപിലെത്തി. ട്രെയിനിങ് മികച്ച നിലയിൽ പൂർത്തിയാക്കി വിയും ആർഎമ്മും മിലിട്ടറിയിലെ എലൈറ്റ് ഗ്രാജുവേറ്റ്സ് പദവി സ്വന്തമാക്കിയിരുന്നു.

2022 ജൂണില്‍ ആണ് ബിടിഎസ് വേർപിരിയൽ പ്രഖ്യാപനം നടത്തിയത്. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമായിരുന്നു സംഘത്തിന്റെ ഔദ്യോഗിക അറിയിപ്പ്. സംഗീതലോകത്തു നിന്നു തങ്ങൾ അനിശ്ചിതകാല ഇടവേള എടുക്കുകയാണെന്നും വൈകാതെ തിരികെ വരുമെന്നുമുള്ള ബാൻഡ് അംഗങ്ങളുടെ പ്രഖ്യാപനം ലോകമെമ്പാടുമുള്ള ബിടിഎസ് ആർമിയെ (ബിടിഎസിന്റെ ആരാധകവൃന്ദം) ഒന്നായി ഉലച്ചു.

സ്വതന്ത്ര സംഗീത ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിരിയുന്നതെന്നു പറഞ്ഞെങ്കിലും നിര്‍ബന്ധിത സൈനികസേവനത്തിനിറങ്ങാന്‍ വേണ്ടിയായിരുന്നു ഇതെന്ന് പിന്നീട് ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. 2025ൽ തങ്ങൾ മടങ്ങിവരുമെന്ന് ബിടിഎസ്, ആരാധകർക്ക് ഉറപ്പ് നൽകിയിരുന്നു. ഇപ്പോൾ ബാൻഡ് അംഗങ്ങളുടെ സൈനിക സേവന കാലാവധി അവസാനിക്കുന്നുവെന്ന വാർത്ത കേട്ടതിന്റെ ആവേശത്തിലാണ് ബിടിഎസ് ആർമി. ലോകവേദികൾ കീഴടക്കാൻ ഏഴംഗസംഘം വരുന്നതും കാത്ത് ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകവൃന്ദം.

English Summary:

BTS members military discharge dates revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com