ADVERTISEMENT

കർക്കടകത്തിലെ രാത്രിയാകാശം നോക്കി ഉമ്മറത്തിണ്ണയിൽ മുത്തശ്ശിയുടെ മടിയിൽ കിടന്നുകേട്ട കഥകളിലാണ് ഒരു പാവം മുല്ലവള്ളിയെയും അവൾ സ്‌നേഹിച്ച തേന്മാവിനെയും ഞാൻ പരിചയപ്പെട്ടത്. ഞാൻ വലുതാകുന്തോറും എന്റെ ഭാവനയിലെ തേന്മാവും വളർന്നു. ഇപ്പോഴത് മഴവില്ലുതൊടുന്നത്ര ആകാശപ്പൊക്കത്തിൽ വളർന്നുപന്തലിച്ചൊരു ചക്കരത്തേന്മാവായിരിക്കുന്നു. പക്ഷേ മുല്ലവള്ളിക്കിപ്പോഴും വലിയ മാറ്റമൊന്നുമില്ല. 

Read Also: ആർത്തു പെയ്‌ത് അടിമുടി നനയിച്ച് കുളിരണിയിച്ചവൾ! ഓർമയില്ലേ അത്രമേൽ മധുരമായി നോവിച്ച ആ മഴ?

തേന്മാവിനെ മുട്ടിയുരുമ്മിയും കെട്ടിപ്പുണർന്നും നിത്യവസന്തത്തിലെന്നപോലെ അത് മൊട്ടിടുകയും പൂത്തുതളിർക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. അങ്ങനെ വിരിഞ്ഞുകൊഴിഞ്ഞുവീഴുന്ന എത്രയെത്ര നിലാമുല്ലകളാണ് ഞാനെന്റെ ഓർമത്തളികയിലേക്കു പെറുക്കിവയ്ക്കുന്നത്. നിലാമുല്ലയോടുള്ള ഇഷ്‌ടക്കൂടുതൽ കൊണ്ടാകാം കഥ മറന്നിട്ടും കഥാപാത്രങ്ങളെ മറന്നിട്ടും ആ ചിത്രത്തിന്റെ പേരുമാത്രം ഓർമയിൽ കൊഴിയാതെ ബാക്കി നിന്നത്. ‘മുല്ലവള്ളിയും തേന്മാവും’.  

എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്റെ  

പുലർവെയിലിനു പൂക്കൾ തന്നീലാ....  

കടലോരത്തു കൂടുകൂട്ടുന്ന രണ്ടു പ്രണയികളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ആർത്തലച്ചു വന്നു മണൽത്തരികളിൽ കുനുകുനെ ഉമ്മവച്ചു പിൻവാങ്ങുന്ന തിരമാലക്കഥ. പണ്ടെന്നോ തീരത്തേൽപ്പിച്ചു പോയ പ്രാണപ്രിയനെ തിരിച്ചു ചോദിച്ചു ചെല്ലുന്ന കടലിനെ കൊഞ്ഞനം കുത്തി മടക്കി അയയ്‌ക്കുന്ന കരയുടെകൂടി കഥ. 

ഒരേ ചുമരിനിരുപുറം ഒരേ പാട്ടു പാട്ടു പാടി, ഒരേ കൂട്ട് കൂടി, ഒരേ കനവിലേക്ക് കൺതുറന്നുറങ്ങുകയാണ് ചിത്രത്തിലെ നായകനും നായികയും. ഓർക്കുന്നില്ലേ, രണ്ടുമുറികളിലായി ഒരു വെള്ളപ്പുതപ്പിന്റെ ഇക്കിളിച്ചുരുളിലൊളിച്ച് ചുമരോടുചേർന്ന് അവർ പാടുന്ന പാട്ട്? ആ രാത്രി പുലരാതിരുന്നെങ്കിൽ, ആ പാട്ട് തീരാതെയിരുന്നെങ്കിൽ എന്ന് അവരെപ്പോലെതന്നെ ഞാനും ആഗ്രഹിച്ചുപോയിട്ടുണ്ട്.  

താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ തൊട്ടുവിളിക്കൂ 

താഴിട്ടു പൂട്ടുമെൻ നെഞ്ചിലെ വാതിലിൽ മുട്ടി വിളിക്കൂ.. 

ഷെല്ലിയും രാജശ്രീയും പ്രണയം കൈമാറുന്നത് ഈ ഗാനത്തിലൂെടയാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഔസേപ്പച്ചന്റെ സംഗീതം. ആലാപനം ജി.വേണുഗോപാലും ഗായത്രിയും. 2003ൽ പുറത്തിറങ്ങിയ വി.കെ.പ്രകാശ് ചിത്രം കണ്ട്, പണ്ടു മുത്തശ്ശി പറഞ്ഞ മുല്ലവള്ളിയുടെയും തേന്മാവിന്റെയും പ്രണയകഥ ഓർമിച്ചു. 

Read Also:  പെരുമലയാ, ഇപ്പോഴും പിണക്കമാണോ? എന്തിനാണ് താമരയോട് ഈ പരിഭവം?

ഒരിക്കലും ഒരുമിച്ചുചേരാൻ കഴിയാത്തവിധം അവരെ തമ്മിലകറ്റിനിർത്തുന്ന ചുമരുകളുടെ ക്രൂരതയോർത്തു നൊമ്പരപ്പെട്ടു. എന്നിട്ടും ഒരേ ചുമരിനിരുപുറം ചേർന്നുനിന്ന് അവർ ഒരേ ശ്വാസവും പാട്ടും പങ്കുവയ്ക്കുന്നതുകണ്ട് അസൂയപ്പെട്ടു. ഒറ്റയ്‌ക്കിരുന്ന് ആ പാട്ടു കേൾക്കുമ്പോൾ ചിലപ്പോഴൊക്കെ ഞാൻ ആ ചുമരിനെക്കുറിച്ചും ചിന്തിച്ചു. അവരുടെ ചുണ്ടുതൊടാ ചുംബനങ്ങളുടെ സങ്കടം പുരണ്ട ചുമരുകൾ.. അങ്ങനെ എത്രയെത്ര പ്രണയികളെ തമ്മിൽകാണാതെ, തൊടാതെ അകറ്റിനിർത്തിയ കഥകൾ പറയാനുണ്ടാകും ചില ചുമരുകൾക്ക്... 

ഗാനം: താമരനൂലിനാൽ  

ചിത്രം: മുല്ലവള്ളിയും തേന്മാവും 

രചന: ഗിരീഷ് പുത്തഞ്ചേരി 

ആലാപനം: ജി.വേണുഗോപാൽ, ഗായത്രി 

താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ 

തൊട്ടു വിളിയ്ക്കൂ 

താഴിട്ടു പൂട്ടുമെൻ നെഞ്ചിലെ വാതിലിൽ 

മുട്ടി വിളിയ്ക്കൂ 

എന്റെ മാറോടു ചേർത്തൊരു പാട്ടുമൂളൂ 

അണിവിരലിനാൽ താളമിടൂ 

മെല്ലെ മെല്ലെയെന്നെ നീയുറക്കൂ..  (താമര..) 

 

 

വെയിലേറ്റു വാടുന്ന പൂവു പോലെ 

പൂങ്കാറ്റിലാടും കടമ്പു പോലെ 

ഒരു കടൽ പോലെ നിൻ കാലടിയിൽ 

തിരനുരക്കൈകളും നീട്ടിനിൽപ്പൂ 

എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്റെ 

നെറുകയിലൊരു മുത്തം തന്നില്ലാ (താമര...) 

 

 

തിരയിൽ വീണൊഴുകുന്ന തിങ്കൾ പോലെ 

തീരത്തുലാവും നിലാവു പോലെ 

നറുമഴ പോലെ നിൻ പൂഞ്ചിമിഴിൽ 

ഒരുചെറുമുത്തുമായ് കാത്തുനിൽപ്പൂ... 

എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്റെ 

കുളിർവെയിലിനു പൂക്കൾ തന്നില്ലാ  (താമര..)

English Summary:

Thamara Noolinal song from the movie Mullavalliyum Thenmavum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com