ADVERTISEMENT

അന്‍പോട് കണ്‍മണിയ്ക്കായി കാതലന്‍ എഴുതിയ കടിതം. അത് മനിതര്‍ ഉണര്‍ന്തുകൊള്ള മനിത കാതല്‍ അല്ല. അതയും താണ്ടി പുനിതമായത്...  ആ വിശുദ്ധി പാട്ടിലൂടെ ഒഴുകി വന്നിട്ട് മൂന്നു പതിറ്റാണ്ടിലേറെ കാലം കഴിഞ്ഞു. തന്റെ നല്ലപാതിയ്ക്കായി ഒരിക്കലെങ്കിലും ഈ പാട്ടു മൂളാത്ത കമിതാക്കളുണ്ടാകില്ല. കാലവും ദേശവും ഭാഷയുമൊക്കെ കടന്ന് 'കണ്‍മണി അന്‍പോട് കാതലന്‍' എന്ന് പുതുതലമുറയും ഏറ്റുപാടുന്നത് അതില്‍ നിറഞ്ഞു തുളുമ്പുന്ന പ്രണയംകൊണ്ടു തന്നെ. വാലി - ഇളയരാജ കൂട്ടുകെട്ടില്‍ 1991ല്‍ ഗുണ എന്ന ചിത്രത്തിലൂടെ എല്ലാ കാലത്തേക്കുമായി പിറന്ന ഗാനം. കമല്‍ഹാസന്റെയും എസ്.ജാനകിയുടെയും ശബ്ദം അതിലേക്കു ചേര്‍ന്നപ്പോള്‍ അത് പാട്ടിനു പകര്‍ന്ന ജീവന്‍ അദ്ഭുതപ്പെടുത്തുന്നതായിരുന്നു.

മാനസിക വളര്‍ച്ചയില്ലാത്ത ഗുണ. സാങ്കല്‍പ്പിക ലോകത്തില്‍ അവനൊരു കാമുകിയുണ്ട്, ദൈവികഭാവമണിഞ്ഞ അഭിരാമി. അവളുടെ സാന്നിധ്യം അറിഞ്ഞ് അനുഭവിക്കുന്നുമുണ്ട് ആ കാമുകന്‍. ഒടുവില്‍ അവന്റെ ജീവിതത്തിലേക്ക് എത്തുന്ന രോഹിണി എന്ന പെണ്‍കുട്ടി. ഗുണയ്ക്കാകട്ടെ അത് താന്‍ കാത്തിരിക്കുന്ന അഭിരാമിയാണ്. ഒരിക്കല്‍ അവളുമായി അവന്‍ ഏകാന്തത മാത്രം നിറഞ്ഞ ഒരു ഗുഹയ്ക്കുള്ളിലേക്ക് എത്തുന്നു. ഗുണയുടെ നിഷ്‌കളങ്കതയില്‍ അറിയാതെ ഭ്രമിച്ച രോഹിണി അവനെ ഇഷ്ടപ്പെട്ടു തുടങ്ങി. ഗുണ തന്റെ പ്രണയം ഒരു കത്തിലൂടെ അവിടെവച്ച് അവളോടു പറയുന്നു. ഗുണയ്ക്ക് എഴുതാന്‍ അറിയാത്തതുകൊണ്ട് ആ കത്തെഴുന്നതാകട്ടെ രോഹിണിയും. സിനിമയിലെ ഏറ്റവും നിര്‍ണായകമായ രംഗമാണിത്. സിനിമയുടെ മുഴുവന്‍ ഭാവവും ഈ പാട്ടില്‍ വേണമെന്ന് സംവിധായകന്‍ സന്താന ഭാരതിക്ക് നിര്‍ബന്ധവും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് ഇളയരാജയിലേക്ക് അദ്ദേഹം എത്തുന്നതും.

കത്തിലൂടെ പറയുന്ന പ്രണയം. അതൊരു പാട്ടിലെത്തുമ്പോള്‍ മുന്‍ മാതൃകയായി തമിഴിലുള്ളത് സൗന്ദരരാജയും പി.സുശീലയും ചേര്‍ന്ന് ആലപിച്ച 'അന്‍പുള്ള മാന്‍വിഴിയേ' എന്ന ഗാനമാണ്. ഇത്തരമൊരു ഗാനമാണോ അവിടെ വേണ്ടതെന്ന ചോദ്യം പാട്ടൊരുക്കുന്നതിന് ഇടയില്‍ ചിലര്‍ സന്താന ഭാരതിയോട് ചോദിച്ചുകൊണ്ടിരുന്നു. അതല്ല പുതിയൊരു പാട്ട്, പുതിയ ഭാവങ്ങളുള്ള എല്ലാവര്‍ക്കും പാടാന്‍ കഴിയുന്നൊരു പാട്ടെന്ന് സംവിധായകന്‍ അതിനു മറുപടി പറഞ്ഞു. കമല്‍ഹാസനും തലകുലുക്കി അത് ശരിവച്ചതോടെ ഇളയരാജയുടെ ഹാര്‍മോണിയം പാടി തുടങ്ങി. പറഞ്ഞു തീരും മുന്‍പ് ഈണമെത്തി. അതോടെ അതിലും വേഗത്തില്‍ വാലിയും എഴുതിത്തുടങ്ങി, 'കണ്‍മണി അന്‍പോട് കാതലന്‍....'

പാട്ടില്‍ കേള്‍ക്കുന്ന സംഭാഷണമൊക്കെ ഞാനും സാബ് ജോണും ചേര്‍ന്നാണ് എഴുതിയത്. അതൊക്കെ ഇന്നും ഇങ്ങനെ ഓര്‍ത്തിരിക്കുമെന്ന് സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നില്ല എന്ന് സംവിധായകന്‍ സന്താന ഭാരതി പറയുന്നു. ഗുണയിലെ ആറ് പാട്ടുകളും ഒരുക്കിയത് രണ്ട് മണിക്കൂര്‍ കൊണ്ടാണ്. ഒരു ദിവസം രാവിലെ എട്ടു മണിക്ക് തുടങ്ങിയ കമ്പോസിങ് പത്ത് മണിയായപ്പോള്‍ കഴിഞ്ഞു. അത്ര വേഗത്തിലായിരുന്നു രാജ. വാലിയും ഒപ്പം ചേര്‍ന്നതോടെ ഒരു ടെന്‍ഷനുമില്ലാതെ ചിത്രത്തിലെ പാട്ടുകളൊരുക്കി. കണ്‍മണി എന്ന പാട്ട് കമല്‍ഹാസനെക്കൊണ്ട് പാടിക്കണം എന്ന് ആദ്യം തന്നെ തീരുമാനിച്ചിരുന്നു. പാട്ടും പറച്ചിലുമൊക്കെ ഉണ്ടല്ലോ. അപ്പോള്‍ കമല്‍ തന്നെയാണ് നല്ലതെന്നു തോന്നി. ഇപ്പോഴും എല്ലാവരും ഈ പാട്ടിനെ ഇഷ്ടപ്പെടുന്നു എന്നത് വലിയ അംഗീകാരം തന്നെയാണെന്നും സന്താന ഭാരതി പറയുന്നു.

English Summary:

Kanmani Anbodu Kadhalan song goes viral again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com