ADVERTISEMENT

വിശ്വമില്ലാ നീയില്ലെങ്കിൽ

വീണടിയും ഞാനീ മണ്ണിൽ...

കുട്ടിക്കാലത്ത് ആദ്യത്തെ പാട്ടോർമകൾ തുടങ്ങുന്നത് ഉച്ചനേരങ്ങളിലെ ആകാശവാണി ഗാനോത്സവങ്ങളിലൂടെയായിരുന്നു. മീനവെയിലവധിക്കാല നട്ടുച്ചകൾക്കു നല്ലീണങ്ങളുടെ നനവും കുളിർമയും നൽകിയ എത്രയെത്ര പാട്ടുനേരങ്ങളുണ്ടെന്നോ അങ്ങനെ ഓർത്തെടുക്കാൻ. ഊണുകഴിഞ്ഞ് വീട്ടിലുള്ള മറ്റെല്ലാവരും ഒരു മയക്കത്തിനു കയറുമ്പോഴും വരാന്തയിലെ മേശപ്പുറത്തിരുന്ന് റേഡിയോ പാട്ടുപാടിക്കൊണ്ടേയിരിക്കും. തിണ്ണയിൽ കാലുംനീട്ടി തൂണുംചാരിയിരുന്ന് അന്നു കേട്ട പാട്ടുകളിൽ പലതും ശ്രീകുമാരൻ തമ്പിയുടേതായിരുന്നു. ഓരോ പാട്ടിനും മുൻപേ ആകാശവാണിയിലെ അവതാരക ആ പേര് വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. ഗാനരചന: ശ്രീകുമാരൻ തമ്പി... 

അക്കാലത്തു മലയാള ചലച്ചിത്രഗാനശാഖയെ സമ്പന്നമാക്കിയ വയലാർ, പി.ഭാസ്‌കരൻ, ഒഎൻവി എന്നീ ഗാനരചയിതാക്കളുടെ പേരിനൊപ്പം  ശ്രീകുമാരൻ തമ്പിയുടെ പേരും അങ്ങനെ ചിരപരിചിതമായി. കൽപനാമധുരമായ പാട്ടുകൾകൊണ്ട് എത്ര വേഗമാണ് ശ്രീകുമാരൻ തമ്പി മലയാളിയുടെ ഗാനോത്സവങ്ങളിൽ പ്രിയസാന്നിധ്യമായത്. ‘മിടുമിടുക്കി’ എന്ന ചിത്രത്തിലെ ‘അകലെ അകലെ നീലാകാശം...’ എന്ന ഗാനമായിരുന്നു ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങളിൽ അക്കാലത്ത് എനിക്കേറ്റവും പ്രിയപ്പെട്ടത്. ആളൊഴിഞ്ഞ, വെയിലൊഴിഞ്ഞ ഉച്ചവറുതിയിലേക്ക് ആ ഗാനത്തിന്റെ ആദ്യ ഹമ്മിങ് ഒഴുകിവരുമ്പോൾതന്നെ രോമാഞ്ചം തോന്നുമായിരുന്നു. എം.എസ്.ബാബുരാജിന്റെ സംഗീതത്തിൽ എസ്.ജാനകിയുടെയും യേശുദാസിന്റെയും തീക്ഷ്ണമായ സ്വരഭംഗിയിൽ എത്രവട്ടം ആവർത്തിച്ചു കേട്ടിരിക്കുന്നു ആ ഗാനം. വിജനമായൊരു കടൽത്തീരത്തിന്റെ ഭയാനകമായ ഏകാന്തതയിൽ ശാരദയും സത്യനും അതീവ ഭാവമധുരിതമായി പാടിയഭിനയിച്ച ഗാനം അതിന്റെ പശ്ചാത്തല സംഗീതമികവുകൊണ്ടും വേറിട്ടുനിൽക്കുന്നതായി തോന്നിയിട്ടുണ്ട്.

നിത്യ സുന്ദര നിർവൃതിയായ് നീ

നിൽക്കുകയാണെന്നാത്മാവിൽ...

വിശ്വമില്ലാ നീയില്ലെങ്കിൽ

വീണടിയും ഞാനീ മണ്ണിൽ...

ഇത്രമേലിത്രമേൽ ആർദ്രതയോടെ പ്രണയമെഴുതിയ ശ്രീകുമാരൻ തമ്പിയോട് ആരാധന തോന്നാതിരിക്കുന്നതെങ്ങനെ? 1968 ൽ ചെന്നൈയിലെ സ്വാമീസ് ലോഡ്‌ജിലെ മുറിയിലിരുന്നാണ് അദ്ദേഹം ഈ ഗാനം എഴുതിയതെന്നു പിന്നീടൊരു അഭിമുഖത്തിൽ പറഞ്ഞത് ഓർമിക്കുന്നു. വെറും 15 മിനിറ്റ് കൊണ്ടാണത്രേ ഈ വരികൾ അദ്ദേഹം കുറിച്ചത്. പാട്ടെഴുതി ഈണമിടുന്ന രീതിയും ഈണത്തിനൊപ്പിച്ചു പാട്ടെഴുതുന്ന രീതിയും നന്നായി വഴങ്ങുമായിരുന്ന ശ്രീകുമാരൻ തമ്പിയുടെ എല്ലാ ചലച്ചിത്രഗാനങ്ങളിലും കാവ്യഭംഗി നിറഞ്ഞുനിന്നതുകൊണ്ടാകാം അദ്ദേഹം മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനരചയിതാവായി മാറിയത്. അദ്ദേഹത്തിന്റെ തന്നെ പൂമാനം പൂത്തുലഞ്ഞേ, ഒരു മുഖം മാത്രം കണ്ണിൽ, മലർക്കൊടി പോലെ, പൂവിളി പൂവിളി പൊന്നോണമായി.. ഹൃദയസരസ്സിലെ, ചന്ദ്രികയിലലിയുന്ന, വൈക്കത്തഷ്‌ടമി, ആറാട്ടിനാനകൾ, മംഗളം നേരുന്നു.. ഇഷ്ടഗാനങ്ങളുടെ നിര തീരുന്നില്ല...

Read Also: എന്നിൽ അസാധാരണത്വം കണ്ടവർ എന്നെ ഭയപ്പെട്ടു, തിരസ്കാരങ്ങളേക്കാൾ അനുഭവിച്ചത് അവഗണന: ശ്രീകുമാരൻ തമ്പി

ഗാനം: അകലെ... അകലെ... നീലാകാശം...

ചിത്രം: മിടുമിടുക്കി

രചന: ശ്രീകുമാരൻ തമ്പി

സംഗീതം: എം.എസ് ബാബുരാജ്

ആലാപനം: കെ.ജെ യേശുദാസ്, എസ്. ജാനകി

അകലെ... അകലെ... നീലാകാശം...

അകലെ അകലെ നീലാകാശം

അലതല്ലും മേഘ തീർഥം

അരികിലെന്റെ ഹൃദയാകാശം

അലതല്ലും രാഗതീർഥം...

അകലേ... നീലാകാശം...

 

പാടിവരും നദിയും കുളിരും...

പാടിവരും നദിയും കുളിരും

പാരിജാത മലരും മണവും...

ഒന്നിലൊന്നു കലരും പോലെ

നമ്മളൊന്നയലിയുകയല്ലേ...

 

അകലെ അകലെ നീലാകാശം

അലതല്ലും മേഘ തീർഥം

അരികിലെന്റെ ഹൃദയാകാശം

അലതല്ലും രാഗതീർഥം...

 

നിത്യ സുന്ദര നിർവൃതിയായ് നീ

നിൽക്കുകയാണെന്നാത്മാവിൽ...

നിത്യ സുന്ദര നിർവൃതിയായ് നീ

നിൽക്കുകയാണെന്നാത്മാവിൽ...

വിശ്വമില്ലാ നീയില്ലെങ്കിൽ

വീണടിയും ഞാനീ മണ്ണിൽ...

English Summary:

Sreekumaran Thampi birthday special song of the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com