ADVERTISEMENT

ഇഷ്ടഗായകൻ സർ റോഡ്രിക് ഡേവിഡ് സ്റ്റിവാർട്ടിന്റെ സംഗീതപരിപാടി കണ്ടാസ്വദിക്കുന്ന സുചിത്ര മോഹൻലാലിന്റെ വിഡിയോ ഏതാനും ദിവസങ്ങൾക്കു മുൻപാണ് മകൾ വിസ്മയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. അമ്മയുടെ കൗമാരകാലം മുതലുള്ള ആരാധനാപാത്രമാണ് സ്റ്റിവാർട്ട് എന്നും അദ്ദേഹത്തിന്റെ സംഗീതപരിപാടി കാണാൻ അവസരം ലഭിച്ചത് അമ്മയുടെ സ്വപ്നസാക്ഷാത്കാരമാണെന്നും കുറിച്ചുകൊണ്ടായിരുന്നു വിസ്മയയുടെ പോസ്റ്റ്. ഇപ്പോഴിതാ സുചിത്രയുടെ ആരാധനാപാത്രമായ സർ റോഡ്രിക് ഡേവിഡ് സ്റ്റിവാർട്ടിനെക്കുറിച്ചു കൂടുതൽ അന്വേഷിക്കുകയാണു സമൂഹമാധ്യമലോകം. 

 

പോപ് സംഗീത ലോകത്തിലെ അതികായനാണ് 79 കാരനായ ഡേവിഡ് സ്റ്റിവാർട്ട്. ഇംഗ്ലിഷ് സംഗീത ലോകത്തെ ടോപ് ചാർട്ടുകളിൽ 1970 കൾ മുതൽ ഇടം പിടിച്ച സ്റ്റിവാർട്ട്, ഇപ്പോഴും സജീവമായി തന്റെ സംഗീത ജീവിതം തുടരുന്നു. നിരവധി ഗായകരുള്ള കുടുംബത്തിലാണ് സർ റോഡ്രിക് ഡേവിഡ് സ്റ്റിവാർട്ട് ജനിച്ചത്. കഷ്ടപ്പാടിന്റെയും കൊടിയ ദാരിദ്ര്യത്തിന്റെയും നടുവിലായിരുന്നു ബാല്യം. 

 

15ാം വയസിൽ ഔദ്യോഗിക വിദ്യാഭ്യാസം ഉപേക്ഷിച്ച് ചെറിയ ജോലികൾ ചെയ്തും ഫുട്ബോൾ കളിച്ച് വരുമാനം നേടിയും സ്റ്റിവാർട്ട് കുടുംബത്തെ പരിപാലിക്കാൻ തുടങ്ങി. ജീവിതക്ലേശങ്ങൾ വർധിച്ചുവന്നപ്പോഴും സംഗീതത്തെ കരുത്താക്കി അദ്ദേഹം മുന്നോട്ടു നീങ്ങി. 1962 ൽ ഹാർമോണിയവുമായി തെരുവിലൂടെ നടന്ന് പാട്ട് പാടിയാണ് സ്റ്റിവാർട്ട് തന്റെ സംഗീതജീവിതത്തിനു തുടക്കം കുറിച്ചത്. അവിടെ നിന്ന് ഫൈവ് ഡയമെൻഷൻസ് എന്ന സംഗീത ക്ലബിലേക്കും പിന്നീട് ലോങ് ഹാർഡി എന്ന 60 കളിലെ പ്രിയപ്പെട്ട പോപ് ഗായകനൊപ്പവും ഡേവിഡ് സ്റ്റിവാർട്ട് എത്തിച്ചേർന്നു. 

 

1967 ൽ ലോക പ്രശസ്തമായ ജെഫ് ബെക്ക് ഗ്രൂപിനൊപ്പം ചേർന്നതോടെ സ്റ്റിവാർട്ടിന്റെ ജീവിതം മാറിമറിഞ്ഞു. രണ്ട് വർഷം അവരോടൊപ്പം നിരവധി വേദികളിൽ ഹിറ്റ് ഗാനങ്ങളുമായി അദ്ദേഹം പ്രത്യക്ഷപ്പെട്ടു. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായ നിരവധി സംഗീത ബാൻഡുകളോടൊപ്പവും സ്റ്റിവാർട്ട് പാട്ടുകൾ പാടി. സോളോ ഗാനങ്ങൾ പുറത്തിറക്കിയതോടെയാണ് ലോകം ഡേവിഡ് സ്റ്റിവാർട്ടിനു നേരെ ശ്രദ്ധ തിരിച്ചത്. 

 

‘എവെരി പിക്ച്ചർ ടെൽസ് എ സ്റ്റോറി’ എന്ന ഡേവിഡ് സ്റ്റിവാർട്ടിന്റെ ആദ്യ സോളോ ആൽബം ലോകം മുഴുവൻ തരംഗമായി. ജാക്ക്, പോപ് സംഗീതത്തിന്റെ ഇതുവരെ കേൾക്കാത്ത മാനങ്ങൾ ആ പാട്ടിലൂടെ ലോകം കേട്ടു. പിന്നീട് അദ്ദേഹം ഹിറ്റുകൾ ആവർത്തിച്ചുകൊണ്ടേയിരുന്നു. മെഗി മേ, യു വിയർ ഇറ്റ് വെൽ, സെയിലിങ്, അറ്റ്ലാന്റിക് ക്രോസിങ്, എ നൈറ്റ് ഓൺ ദ് ടൗൺ തുടങ്ങി ബ്ലഡ് റെഡ് റോസസ് വരെ നീളുന്നു ഹിറ്റുകളുടെ പട്ടിക. 

 

1970 കൾ മുതൽ ഇന്നുവരെയുള്ള കാലയളവിൽ സംഗീതലോകം ഒരുപാട് മാറ്റങ്ങളിലൂടെ കടന്നു പോയി... സംഗീത ലോകത്തിലെ വന്മരങ്ങളിൽ പലതും വീണു, ട്രെൻഡുകൾ മാറി. പക്ഷേ സർ റോഡ്രിക് ഡേവിഡ് സ്റ്റിവാർട്ട് എന്ന പേരുണ്ടാക്കുന്ന ഓളവും തരംഗവും ഇന്നും അതു പോലെ തന്നെ നിലനിൽക്കുന്നു. ഹിറ്റ് ക്ലബുകളിലെ സ്വന്തം റെക്കോർഡ് തകർത്തും ഭംഗിയുള്ള കാലാനുസൃതമായ വരികൾ എഴുതിയും അദ്ദേഹം ലോകത്തിന്റെ നെറുകയിൽ നിന്നു പാടിക്കൊണ്ടേയിരിക്കുന്നു.

English Summary:

Musical journey of Sir Roderick David Stewart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com