ADVERTISEMENT

തനിക്കേറ്റവും പ്രിയപ്പെട്ടവരിലൊരാളാണ് യാത്ര പറഞ്ഞതെന്ന് ഗായകൻ മധു ബാലകൃഷ്ണൻ. അന്തരിച്ച സംഗീതസംവിധായകൻ കെജി ജയനെക്കുറിച്ചുളള ഓർമകൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.

‘‘ജയൻ മാഷിന്റെ ഇരുനൂറ്റമ്പതോളം ഭക്തിഗാനങ്ങൾ പാടാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിനായി പാടിയ പാട്ടുകളിൽ ഭൂരിഭാഗവും വലിയ ഹിറ്റുകളായി. ‘അച്യുതം കേശവം’ എന്ന പേരിലുള്ള ഗുരുവായൂരപ്പ ഭക്തിഗാന ആൽബം വലിയൊരു ഹിറ്റായിരുന്നു. അതുപോലെ എണ്ണമറ്റ അത്രയും പാട്ടുകൾ ജയൻ മാഷിനായി പാടി. ഞാൻ വളരെക്കുറച്ച് പാട്ടുകളേ ട്രാക്ക് പാടിയിട്ടുള്ളൂ. ആദ്യം ജയൻ മാഷുടെ സംഗീതത്തിൽ ഉണ്ണി മേനോൻ പാടുന്ന പാട്ടിനായി ട്രാക്ക് പാടിയത് ഞാനായിരുന്നു. അവിടംമുതലാണ് ജയൻ മാഷുമായുള്ള ആത്മബന്ധം തുടങ്ങുന്നത്. ഇരുപത്താറോ ഇരുപത്തേഴോ വർഷം മുമ്പാണത്.

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യപരമ്പരയിലുള്ളവരാണ് ‍ഞങ്ങൾ രണ്ടാളുമെന്നതാണ് മറ്റൊരു പ്രത്യേകത. ചെമ്പൈയുടെ ശിഷ്യനായ ടിവി ഗോപാലകൃഷ്ണനാണ് എന്റെ ഗുരുനാഥൻ. ചെമ്പൈയുടെ അടുത്തുനിന്നാണ് ജയൻ മാഷും അദ്ദേഹത്തിന്റെ സഹോദരൻ വിജയൻ മാഷും പിന്നെ ദാസേട്ടനുമെല്ലാം സംഗീതം പഠിച്ചത്. അതിന്റെ ഒരു പ്രത്യേക സ്നേഹം എന്നോടുണ്ടായിരുന്നു. കാണുമ്പോഴൊക്കെ നല്ല നല്ല ഉപദേശങ്ങൾ തരും. സാധകം മുടക്കരുത്, പ്രാക്ടീസ് ചെയ്യണം, ശബ്ദം സൂക്ഷിക്കാനുള്ള കാര്യങ്ങൾ ചെയ്യണം എന്നെല്ലാം നിരന്തരം ഓർമിപ്പിക്കുന്നയാളായിരുന്നു.

നല്ല തമാശക്കാരൻ കൂടിയാണദ്ദേഹം. സംസാരത്തിലെപ്പോഴും നർമമുണ്ടാകും. അദ്ദേഹത്തിനൊപ്പം റെക്കോ‍ഡിങ്ങിനെത്തുമ്പോൾ ചിരിക്കാനേ സമയമുണ്ടായിരുന്നുള്ളൂ. എപ്പോഴും ചിരിയോടെ സന്തോഷത്തോടെ ഇരിക്കുന്ന വ്യക്തി. രണ്ടുമാസം മുമ്പ് പൂർണത്രയീശന്റെ അമ്പലത്തിൽവെച്ചാണ് അവസാനമായി കണ്ടത്. സിനിമയിൽ സംഗീതം അദ്ദേഹം വളരെ അപൂർവമായേ ചെയ്തിട്ടുള്ളൂവെങ്കിലും ചെയ്തതെല്ലാം മാസ്റ്റർ പീസുകളാണ്. അദ്ദേഹത്തിന്റെ ‘നക്ഷത്രദീപങ്ങൾ തിളങ്ങി’ എന്ന പാട്ട് മിക്കവാറും വേദികളിൽ ഞാൻ പാടാറുണ്ട്. എന്നോട് വലിയ വാത്സല്യമുണ്ടായിരുന്നു. എനിക്ക് തിരിച്ചും. സംഗീതസംവിധായകൻ എന്നതിനപ്പുറം പിതൃതുല്യ സ്നേഹമായിരുന്നു എനിക്ക് ജയൻ മാഷ്’’.–മധു ബാലകൃഷ്ണൻ പറഞ്ഞു.

English Summary:

Madhu Balakrishnan remembering KG Jayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com