ADVERTISEMENT

ഭക്തിയുടെ ഈറനണിഞ്ഞ വൃശ്‌ചികപ്പുലരിയെ ഓർമപ്പെടുത്തുന്ന പേര്; സംഗീതജ്ഞൻ കെ.ജി.ജയൻ (ജയവിജയ). വർഷങ്ങൾ സ്‌ഫുടം ചെയ്‌ത സംഗീതസപര്യയുടെ ഉടമ. സൂര്യതേജസ്സു പോലെ നെറ്റിയിൽ ചന്ദനവും കുങ്കുമവും ചാലിച്ചെഴുതിയ കുറി. ജനകീയമായ അയ്യപ്പ ഭക്തിഗാനങ്ങളിലൂടെയാണ് ജയവിജയന്മാർ മലയാളിയുടെ നാവിൻതുമ്പിൽ വിളയാടിയത്. എല്ലാം അയ്യപ്പൻ തന്നതെന്ന് പറഞ്ഞ് വിനീതനാകുന്ന ജയന്റെ ജന്മദിനവും വൃശ്ചികത്തിലെ മണ്ഡലകാലത്താണ്. 

മറക്കാനാവാത്ത സംഗീതയാത്രയെക്കുറിച്ച് ചോദിച്ചാൽ കണ്ണു നിറയ്ക്കുന്ന ഒരു ഓർമയാണ് ജയന്റെ മറുപടി. അതു ഹരിദ്വാർ വരെ നീളും. ഗുരുനാഥൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരോടൊപ്പം ഡൽഹിയിലേക്ക് ഒരു ട്രെയിൻ യാത്ര. അന്നു ജയവിജയന്മാർ രണ്ടു പേരുമുണ്ട്. ഡൽഹിയിൽ ആകാശവാണിയുടെ സംഗീതപരിപാടി കഴിഞ്ഞ് ജയവിജയന്മാരെയും കൂട്ടി ഹരിദ്വാറിലേക്ക് ചെമ്പൈ പോയി. 

കെ.ജി. ജയൻ (ഫയൽ ചിത്രം ∙ മനോരമ)

ഗംഗാതീരത്ത് പൂജകൾ ചെയ്ത ശേഷം ഗുരുനാഥൻ ജയനോടും വിജയനോടും പറഞ്ഞു; ‘നിങ്ങളെ സ്‌ഫുടം ചെയ്‌തെടുക്കാൻ പോകുന്നു.’ ഗംഗാജലം തലയിലൊഴിച്ച് മന്ത്രങ്ങൾ ചൊല്ലി ജയനെയും വിജയനെയും ഗുരു അഭിഷേകം ചെയ്തു.  ഒരു പാത്രത്തിൽ ഗംഗാജലം എടുത്ത് വീട്ടിൽ കൊണ്ടുപോയി അച്‌ഛനമ്മമാരുടെ കാൽകഴുകി നമസ്കരിക്കാനും ചെമ്പൈ നിർദേശിച്ചു. സംഗീതവഴിയിൽ ചെമ്പൈയുടെയും 

ഡോ. ബാലമുരളീകൃഷ്‌ണയുടെയും ശിഷ്യത്വം ലഭിച്ചതിനാലാണ് ജയവിജയന്മാർക്ക് ഉയർച്ചയുടെ പടവുകൾ കയറാനായത്.

പന്തളത്തുനിന്നുള്ള തിരുവാഭരണ ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തുന്ന മുഹൂർത്തത്തിൽ പതിവായി മുഴങ്ങിക്കേട്ടിരുന്നത് ജയവിജയന്മാരുടെ അയ്യപ്പഭക്തിഗാനമാണ്. സന്നിധാനത്തിൽ വർഷങ്ങളോളം പാടാനെത്തുമായിരുന്നു ഇരുവരും. 

സംഗീതകച്ചേരിക്കു ജയനൊപ്പം തൃശിനാപ്പള്ളിയിലേക്ക് ട്രെയിനിൽ പോകവേ 1988 ജനുവരി ഒൻപതിനായിരുന്നു ഇരട്ട സഹോദരൻ കെ.ജി.വിജയന്റെ ആകസ്‌മിക മരണം. ഹരിവരാസനം ഉൾപ്പെടെ ഒട്ടേറെ അവാർഡ് ജയനെ തേടിയെത്തിയിട്ടുണ്ട്. ഭക്തിയുടെ ഇരുമുടിഭക്തിയുടെ ‘ഇരുമുടിയേന്തിയ’ ഗാനങ്ങളുമായാണ് ജയവിജയൻമാർ‍ ആദ്യം സംഗീതലോകത്തെ ‘മലചവിട്ടുന്നത്.’ ബാല മുരളീകൃഷ്ണയുടെ ശിഷ്യരായി ജയ വിജയ മദ്രാസിൽ താമസിക്കുന്ന കാലം. എച്ച്എംവിയിലെ മാനേജരുടെ നിർദേശപ്രകാരം 2 അയ്യപ്പഭക്തി ഗാനങ്ങൾക്ക് ഇവർ സംഗീതമേകി. പാട്ടുകളെഴുതിയത് എം.പി. ശിവം. ‌ഗായിക പി.ലീലയെ വീട്ടിൽച്ചെന്ന് പാട്ടു പഠിപ്പിച്ച് പാടിച്ചു.

‘ഇഷ്ടദൈവമേ സ്വാമീ ശരണമയ്യപ്പാ...’, ‘ഹരിഹരസുതനേ...’ എന്ന രണ്ടു പാട്ടുകളാണ് അന്നു ചിട്ടപ്പെടുത്തിയത്. യേശുദാസിനെയും ജയചന്ദ്രനെയും ആദ്യ അയ്യപ്പഗാനം പാടിച്ചതും ജയവിജയന്മാരാണ്. ജയനും വിജയനും ചേർന്നെഴുതി ഈണം പകർന്ന ‘ശ്രീശബരീശാ ദീനദയാലാ...’ എന്ന ഗാനം ജയചന്ദ്രനും ‘ദർശനം പുണ്യദർശനം...’ എന്ന പാട്ട് യേശുദാസും പാടി. 

ശബരിമലനട തുറക്കുമ്പോൾ ഇപ്പോഴും കേൾപ്പിക്കുന്നത് പ്രസിദ്ധമായ ‘ശ്രീകോവിൽ നട തുറന്നു...’ പാട്ടാണ്.  ‘നക്ഷത്രദീപങ്ങൾ തിളങ്ങി’ (നിറകുടം), ‘ഹൃദയം ദേവാലയം’  (തെരുവുഗീതം), ‘കണ്ണാടിയമ്മാ ഉൻ ഇദയം’.. (പാദപൂജ), ‘ഇരൈവനുക്കും പെയരേ വൈയ്ത്താന് ഒരു മനിതൻ ഇങ്കേ’.. ( ഷൺമുഖപ്രിയ) തുടങ്ങി മലയാളം, തമിഴ് ചലച്ചിത്ര മേഖലകളിൽ ഒട്ടേറെ ഹിറ്റുകൾക്ക് ഇവർ രണ്ടുപേരും ചേർന്ന് സംഗീതമേകി. 

6–ാം വയസ്സിൽ സംഗീത പഠനം തുടങ്ങിയ ജയൻ 10 –ാം വയസ്സിൽ കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു. എൻഎസ്എസ് സമുദായാചാര്യൻ മന്നത്ത് പത്മനാഭനും ആർ.ശങ്കറും ചേർന്നു പണ്ട് നടത്തിയ ഹിന്ദുമണ്ഡലത്തിന്റെ സമ്മേളനങ്ങളിൽ ഈശ്വരപ്രാർഥന പാടിയ ജയവിജയന്മാരുടെ കഴിവു തിരിച്ചറിഞ്ഞ മന്നത്ത് പത്മനാഭനാണ് ഇവരെ സംഗീതം കൂടുതലായി പഠിപ്പിക്കണമെന്നു വീട്ടുകാരെ ഉപദേശിച്ചത്. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത അക്കാദമിയിൽനിന്നു ഗാനഭൂഷണം ഡിപ്ലോമ കോഴ്സ് ഒന്നാം ക്ലാസോടെ വിജയിച്ചു. ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവിന്റെ സ്കോളർഷിപ്പോടെയായിരുന്നു ഉപരിപഠനം.

കാരാപ്പുഴ ഗവ.എൽപി സ്കൂളിലെ അധ്യാപക ജോലി രാജിവച്ചാണ് സംഗീതവഴിയിലേക്ക് പൂർണമായും ജയൻ ചുവടുവച്ചത്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും സഹചാരിയുമായിരുന്ന നട്ടാശേരിയിൽ കടമ്പൂത്തറ മഠത്തിൽ വൈദികാചാര്യ കെ.ഗോപാലൻ തന്ത്രിയുടെയും പി.കെ. നാരായണിയമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ വി.കെ.സരോജിനി. (മുൻ സ്‌കൂൾ അധ്യാപിക). മക്കൾ: ബിജു കെ.ജയൻ, നടൻ മനോജ് കെ. ജയൻ. മരുമക്കൾ: പ്രിയ ബിജു, ആശ മനോജ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com