ADVERTISEMENT

1979ൽ ആണ് ഞാൻ ഇന്ത്യയിൽ എത്തുന്നത്; ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് എസിക്സിൽ ബിഎ മാത്തമാറ്റിക്കൽ ഇക്കണോമിക്സ് പൂർത്തിയാക്കിയശേഷം. എന്റെ രാജ്യമായ ബൽജിയത്തെക്കാൾ, യുവാവായ ഒരു ആദർശവാദിക്കു കൂടുതൽ അവസരം ലഭിക്കുക ഇന്ത്യയിലായിരിക്കുമെന്നു തോന്നി. ഇതുവരെ നിരാശപ്പെടേണ്ടി വന്നിട്ടില്ല.

ആദ്യ മൂന്നു വർഷങ്ങൾ വളരെ ശാന്തമായിരുന്നു.  ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ‌ ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്ഡി വിദ്യാർഥിയായിരുന്നു ഞാൻ. കൂടുതൽ സമയവും ക്യാംപസിൽത്തന്നെയായിരുന്നു – കന്റീനിൽ ക്യൂ നിന്നും പ്രഭാഷണങ്ങൾ കേട്ടും ലൈബ്രറിയിൽ വായിച്ചുറങ്ങിപ്പോയും വോളിബോൾ കളിച്ചും നാളുകൾ നീങ്ങി. എനിക്ക് കുറെ ഗംഭീര അധ്യാപകരെ കിട്ടി, പക്ഷേ കോസ്റ്റ്–ബെനഫിറ്റ് അനാലിസിസിലുള്ള എന്റെ തീസിസ് ആർക്കും പ്രത്യേകിച്ച് ഒരു പ്രയോജനവും ഇല്ലാത്തതായിരുന്നു.

ഷോൺ ദ്രേ
ഷോൺ ദ്രേ

അതിനു ശേഷം ഒരു വർഷം ചെലവഴിച്ചത് ഉത്തർപ്രദേശിലെ പാലൻപുർ എന്ന സാധാരണ ഗ്രാമത്തിലായിരുന്നു. ആ ഗ്രാമത്തെക്കുറിച്ചുള്ള പൊതുപഠനത്തിന് സാമൂഹിക–സാമ്പത്തിക വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. സർവേയിലൂടെ മാത്രമല്ല, ജനങ്ങളെ നിരീക്ഷിച്ചും അവർക്കൊപ്പം ജീവിച്ചും ഞാൻ ഏറെ പഠിച്ചു. ഇന്ത്യൻ ഗ്രാമങ്ങളെപ്പറ്റി എനിക്ക് എന്തെങ്കിലും മുൻധാരണകൾ ഉണ്ടായിരുന്നെങ്കിൽ അതെല്ലാം പാലൻപുർ മാറ്റിമറിച്ചു. പലർക്കും, പ്രത്യേകിച്ച് നഗരബുദ്ധിജീവികൾക്ക് ഗ്രാമങ്ങളെക്കുറിച്ചു വളരെ കാൽപനികമായ കാഴ്ചപ്പാടുകളാണുണ്ടായിരുന്നത്. എന്നാൽ ഇന്ത്യൻ ഗ്രാമങ്ങളിലെ കൊടിയ ദാരിദ്ര്യവും ക്രൂരമായ സാമൂഹികക്രമങ്ങളും ഞാൻ അടുത്തു കണ്ടു. പുറമേക്ക് ഗ്രാമജീവിതം ശാന്തവും സൗഹാർദപൂർണവുമായിരുന്നു. ഉള്ളിലേക്കു കടന്നാൽ കാര്യങ്ങൾ മാറിമറിയും. ജാതിവ്യവസ്ഥയായിരുന്നു ഏറ്റവും പ്രധാനം. നിലവിലെ തിരക്കഥയനുസരിച്ചു നീങ്ങിയാൽ ഒരു സംഘർഷവുമുണ്ടാകില്ല. എന്നാൽ മേൽജാതിക്കാരുടെ അധികാരത്തെ ചോദ്യം ചെയ്യുന്നത് എന്തെങ്കിലും സംഭവിച്ചാൽ കായികമായ തിരിച്ചടികൾ വരെ നേരിടേണ്ടി വരും. ഇതേ അവസ്ഥതന്നെയായിരുന്നു സ്ത്രീ–പുരുഷ ബന്ധങ്ങളുടെ കാര്യത്തിലും. വിവിധ പ്രദേശങ്ങളിലും വ്യത്യസ്ത ജാതിവിഭാഗങ്ങൾക്കിടയിലും ഇക്കാര്യത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ഉദാഹരണത്തിന്, ആദിവാസി സമൂഹങ്ങളായിരുന്നു കൂടുതൽ സമത്വവാദികൾ. ജാതിയും പുരുഷമേധാവിത്തവും വർഗവിഭജനവും ചേർന്നു രൂപപ്പെടുത്തിയ, ലോകത്തെ ഏറ്റവും അടിച്ചമർത്തപ്പെട്ട സാമൂഹികഘടന പേറുന്ന ഗ്രാമങ്ങളിലൊന്നായിരുന്നു പാലൻപുർ.

അന്നുമുതൽ ഞാൻ വിശപ്പും ദാരിദ്ര്യവും അസമത്വവും അടിച്ചമർത്തലും അക്രമവും മറ്റു  വ്യഥകളും ഇല്ലാത്ത ഒരു ഇന്ത്യയ്ക്കുവേണ്ടി പ്രവർത്തിക്കുന്നവരോടൊപ്പം ചേരുകയായിരുന്നു. 1985ൽ അമർത്യ സെന്നിനെ കണ്ടുമുട്ടാനും അക്കാദമിക ഗവേഷണത്തിൽ പുതിയ വഴി കണ്ടെത്താനുമുള്ള ഭാഗ്യമുണ്ടായി. ഞങ്ങൾ വളരെ യോജിപ്പോടെ നീങ്ങുകയും കുറെ പുസ്തകങ്ങൾ ഒന്നിച്ചെഴുതുകയും ചെയ്തു. ജീവിത ഗുണനിലവാരം ഉയർ‌ത്താൻ, പ്രത്യേകിച്ച് പോഷകാഹാരം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികവികസനം എന്നിവയ്ക്കു വേണ്ടിയുള്ള പൊതുമുന്നേറ്റങ്ങളുടെ പ്രാധാന്യത്തെപ്പറ്റി ശ്രദ്ധ ക്ഷണിക്കാൻ ഞങ്ങൾ ശ്രമിച്ചു. കേരളത്തിൽനിന്നുള്ള അനുഭവം ഇക്കാര്യത്തിൽ വളരെ പ്രചോദനകരമായിരുന്നു. ഈ അനുഭവത്തെ ആഴത്തിൽ പഠിക്കാൻ ഞങ്ങൾ ശ്രമിച്ചു. കേരളത്തിന്റെ സമീപനം നിലനിൽക്കുന്ന ഒന്നല്ല എന്നൊരു വാദമുണ്ടായിരുന്നു. എന്നാൽ, ആ അശുഭചിന്ത തെറ്റാണെന്ന് പിന്നീടു തെളിയിക്കപ്പെട്ടു.

സജീവമായ ഒട്ടേറെ സാമൂഹികമുന്നേറ്റങ്ങളുമായി ചേർന്നു പ്രവർത്തിക്കാൻ കഴിഞ്ഞ രണ്ടു പതിറ്റാണ്ട് എനിക്ക് അവസരം കിട്ടി; പ്രത്യേകിച്ച് തൊഴിൽ അവകാശത്തിനും മറ്റു സാമ്പത്തിക, സാമൂഹിക അർഹതകൾക്കും വേണ്ടിയുള്ള പ്രസ്ഥാനങ്ങൾ. പ്രവർത്തനത്തിലൂന്നിയ ഗവേഷണം എന്ന കാഴ്ചപ്പാട് രൂപീകരിക്കാൻ ഈ കാലം സഹായിച്ചു. ദേശീയ തൊഴിലുറപ്പു പദ്ധതിയിലേക്കും ഭക്ഷ്യസുരക്ഷാ നിയമത്തിലേക്കുമൊക്കെ നയിച്ച പ്രചാരണ പരിപാടികൾ ‘പ്രവർത്തനത്തിൽ അധിഷ്ഠിതമായ ഗവേഷണ’ത്തിന്റെ സൃഷ്ടികളായിരുന്നു.

ഗവേഷണവും പ്രവർത്തനവും പരസ്പരം എതിരുനിൽക്കുന്ന രണ്ടു വാക്കുകളായാണു മിക്കപ്പോഴും കണ്ടിരുന്നതെങ്കിലും എന്നെ സംബന്ധിച്ച് അവ പരസ്പരപൂരകങ്ങളാണ്. ഇക്കാര്യത്തിൽ ഇന്ത്യ സമാനതകളില്ലാത്ത അവസരങ്ങൾ തന്നു. 

താരതമ്യേന ഫലപ്രദമായ ജനാധിപത്യ അന്തരീക്ഷമാണ് ഇവിടത്തെ എന്റെ ജോലിയും ജീവിതവും സാധ്യമാക്കിയത്. വാക്കിന്റെ യഥാർഥ അർഥത്തിൽ, ഇന്ത്യയെ സമ്പൂർണ ജനാധിപത്യ രാജ്യമെന്നു വിശേഷിപ്പിക്കാനാകില്ല – കാരണം, ഭൂരിപക്ഷം ജനങ്ങൾക്കും തിരഞ്ഞെടുപ്പിൽ പങ്കെടുക്കുക എന്നതിലപ്പുറം മറ്റു ജനാധിപത്യ സ്ഥാപനങ്ങളിലേക്കു പ്രവേശനമില്ല. എന്നിരുന്നാലും ഇന്ത്യയിലെ ജനങ്ങൾ നിർണായകമായ ജനാധിപത്യ സ്വാതന്ത്ര്യങ്ങൾ ആസ്വദിച്ചിരുന്നു – സംസാരിക്കാനും എഴുതാനും വാദിക്കാനും കൂടിച്ചേരാനും പ്രതിഷേധിക്കാനും. 

എന്നാൽ അടുത്ത കാലത്തായി അടിസ്ഥാനപരമായ ഈ ജനാധിപത്യ സ്വാതന്ത്ര്യങ്ങൾ വെല്ലുവിളി നേരിടുകയാണ്. അഭിപ്രായസ്വാതന്ത്ര്യവും വിമതസ്വരങ്ങളോടുള്ള സഹിഷ്ണുതയും അധികമൊന്നും ഇവിടെ അവശേഷിക്കുന്നില്ല. ആ അർഥത്തിൽ ഞാൻ വന്ന കാലത്തിന്റെ നിഴൽ മാത്രമാണ് ഇന്നത്തെ ഇന്ത്യ. ജനാധിപത്യ സ്വാതന്ത്ര്യങ്ങളുടെ പുനഃസ്ഥാപനവും പരിപാലനവുമാണ് സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യയ്ക്കു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.

(പ്രമുഖ സാമ്പത്തികവിദഗ്ധനായ ലേഖകൻ റാഞ്ചി സർവകലാശാല ഇക്കണോമിക്സ് ഡിപ്പാർട്മെന്റിൽ വിസിറ്റിങ് പ്രഫസറാണ്)

English Summary: Chances in India, Shone Drey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com