ADVERTISEMENT

ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയാറുണ്ടായിരുന്നു മഹാത്മാഗാന്ധി. ‘വെറും’ ഹിന്ദുവല്ല, താനൊരു സനാതന ഹിന്ദുവാണെന്നും ബാപ്പുജി ആവർത്തിച്ചു പറഞ്ഞു. ഇപ്പോൾ അതു കേൾക്കുമ്പോൾ നമ്മളിൽ പലർക്കും നട്ടെല്ലിലൂടെ ഒരു മിന്നൽപിണർ പായുന്നതുപോലെ തോന്നാം. ‘സനാതന ഹിന്ദു’ എന്ന പ്രയോഗത്തിന് ഇക്കാലത്ത് ഏറെ അർഥവ്യത്യാസങ്ങളുണ്ടായിരിക്കുന്നു.

ഹിന്ദുത്വ എന്ന രാഷ്ട്രീപ്പതിപ്പുണ്ടായിരിക്കുന്നു.

ഇന്ത്യ സ്വതന്ത്രയാവുന്നതിന് ഏതാനും ദിവസം മുൻപു ബാപ്പുജി ഇങ്ങനെ എഴുതി: ‘സനാതന ഹിന്ദുധർമം എന്നതു പഴഞ്ചൊല്ലിലെപ്പോലെ കിണറ്റിലെ തവളയല്ല. സമുദ്രംപോലെ വിശാലമാണത്. നിങ്ങൾ അതിനെ എന്തുതന്നെ പേരിട്ടു വിളിച്ചാലും മുഴുവൻ മനുഷ്യവംശത്തിന്റെയും പൊതുസ്വത്താണത്’. (എം.കെ.ഗാന്ധി. ഹരിജൻ: ഓഗസ്റ്റ് 10, 1947). ഇന്ത്യയെ അതിന്റെ പിറവിയിലേ ഇല്ലാതാക്കാൻ പോന്ന വർഗീയ കൂട്ടക്കൊലകളുടെ സംഹാരതാണ്ഡവ കാലത്ത്, സംഘർഷഭരിതവും അക്രമോത്സുകവുമായ ആ ദിവസങ്ങളിലാണ് ബാപ്പുജി ഇതെഴുതിയത് എന്നോർക്കണം.

രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരുന്ന വെറുപ്പിനെയും ഹിംസയെയും തള്ളിപ്പറഞ്ഞുകൊണ്ട് അദ്ദേഹം ഹിന്ദുക്കളെ ഇങ്ങനെ ഓർമിപ്പിക്കുകയുണ്ടായി: ‘ഏറ്റവും സഹിഷ്ണുതയുള്ള മതമാണു ഹിന്ദുമതം. പീഡനങ്ങൾ താങ്ങാനാവാതെ നാടുവിട്ട് എത്തിയ ക്രൈസ്തവരെയും ജൂതരെയും പാഴ്‌സികളെയുമെല്ലാം അതു സ്വീകരിച്ചു, അഭയം നൽകി. എല്ലാറ്റിനെയും ഉൾക്കൊള്ളാൻ കഴിയുന്ന, സഹിഷ്ണുതയ്ക്കുവേണ്ടി നിലകൊള്ളുന്ന ഈ ഹിന്ദുമതത്തിൽ ഉൾപ്പെടാനായതിൽ ഞാൻ അഭിമാനിക്കുന്നു’. (എം.കെ.ഗാന്ധി, ഹരിജൻ, നവംബർ 30, 1947). ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരെയും– അവർ ഏതു മതത്തിൽ വിശ്വസിക്കുന്നവരായാലും–ഹിന്ദുക്കളായാണു ബാപ്പുജി പരിഗണിച്ചിരുന്നത്.

Thushar Gandhi Manorama
തുഷാർ ഗാന്ധി. ചിത്രം: സമീർ‌ എ.ഹമീദ് ∙ മനോരമ

‘സത്യത്തിന്റെയും അഹിംസയുടെയും ശക്തമായ അടിത്തറയിലാണു ഹിന്ദുമതം നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ, മറ്റു മതങ്ങളുമായി സംഘർഷത്തിനുള്ള ഒരിടവും അതിലില്ല’ (എം.കെ.ഗാന്ധി, ഹരിജൻ മാർച്ച് 25, 1939). സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഡംബരത്തോടെയും കെട്ടുകാഴ്ചകളോടെയും ആഘോഷിക്കുന്ന ഈ ദിനങ്ങളിൽ, ബാപ്പുജിയുടെ വാക്കുകൾ ഇന്ത്യയെ അതിന്റെ എഴുപത്തിയഞ്ചാം വയസ്സിൽ വീണ്ടും ഓർമിപ്പിക്കേണ്ടി വരുന്നു.

അയിത്തം ഉൾപ്പെടെ, അന്നു യാഥാസ്ഥിതിക ഹിന്ദുമതത്തിൽ നിലനിന്നിരുന്ന എല്ലാ ആചാരങ്ങളും ശീലങ്ങളും അന്ധവിശ്വാസങ്ങളും വിലക്കുകളും പാലിച്ചിരുന്നൊരു യാഥാസ്ഥിതിക സവർണ കുടുംബത്തിലാണു ബാപ്പുജി ജനിച്ചത്. തൊട്ടുകൂടാത്തവരെന്നു കരുതപ്പെട്ടിരുന്നവരോടു മറ്റുള്ളവർ പുലർത്തിയിരുന്ന അന്തസ്സില്ലാത്ത, മനുഷ്യത്വരഹിതമായ പെരുമാറ്റത്തിലെ നീതികേട് അദ്ദേഹത്തിനു ചെറുപ്രായത്തിലേ മനസ്സിലായിരുന്നു. അയിത്തം ഉൾപ്പെടെയുള്ള ആചാരങ്ങളോടുള്ള ശക്തമായ എതിർപ്പ് അദ്ദേഹത്തിൽ വളർന്നുവന്നു. യുവാവായിരിക്കെ അവ അനുസരിക്കാതിരിക്കാൻ അദ്ദേഹം ബോധപൂർവം ശ്രമിച്ചു. പക്ഷേ, അനാചാരങ്ങളെ എതിർക്കുമ്പോഴും ബാപ്പുജി ഹിന്ദുമതത്തെ തള്ളിപ്പറയുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല. ദക്ഷിണാഫ്രിക്കയിലായിരുന്നപ്പോൾ അദ്ദേഹത്തിനു ക്രിസ്ത്യൻ പുരോഹിതരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ക്രിസ്തുമതത്തിലേക്കു മാറാൻ കടുത്ത സമ്മർദമുണ്ടായി. അദ്ദേഹം വഴങ്ങാതെ ഉറച്ചുനിന്നു. ഹിന്ദുമതത്തിലെ ആചാരങ്ങളിൽ ധാരാളം കളങ്കങ്ങളുണ്ടെന്നു ബാപ്പുജി സമ്മതിച്ചെങ്കിലും ഹിന്ദുമതത്തെ തള്ളിപ്പറയാനോ മറ്റേതെങ്കിലും മതത്തിലേക്കു മാറാനോ ഒരു കാരണവും അദ്ദേഹം കണ്ടില്ല.

എല്ലാ മതങ്ങളുടെയും ഗ്രന്ഥങ്ങൾ വായിച്ചതുവഴി മതപരതയെക്കുറിച്ചുള്ള സ്വന്തം ധാരണകൾ കൂടുതൽ വികസിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അതിലൂടെ, ഹിന്ദുമതത്തിന്റെ യഥാർഥ സത്തയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ബോധ്യം കൂടുതൽ വളരുകയും ചെയ്തു. ‘ഹിന്ദു ധർമമാണ് എന്റെ മതം. എന്നെ സംബന്ധിച്ച് അതു മാനവികതയുടെ മതമാണ്. എനിക്കറിയാവുന്ന എല്ലാ മതങ്ങളിലെയും ഏറ്റവും നല്ല കാര്യങ്ങൾ അത് ഉൾക്കൊള്ളുന്നുണ്ട്. സത്യവും അഹിംസയും വഴിയാണ്–വിശാലമായ അർഥത്തിൽ സ്നേഹം വഴി– ഞാൻ എന്റെ മതത്തിലേക്കു നയിക്കപ്പെടുന്നത്. സത്യത്തിന്റെ മതം എന്നാണ് എന്റെ മതത്തെക്കുറിച്ചു ഞാൻ പറയുക’ (എം.കെ.ഗാന്ധി. ഫെലോഷിപ് ഓഫ് ഫെയ്ത്ത്‌സ്-പേജ് 52).

‘എന്റെ സങ്കൽപത്തിലെ ഹിന്ദുമതമെന്ന് ഒരു ഇടുങ്ങിയ ചിന്താഗതിയല്ല. കാലത്തോളം പഴക്കമുള്ള വലിയൊരു പരിണാമ പ്രക്രിയയാണത്. സൗരാഷ്ട്രരും മോശയും ക്രിസ്തുവും മുഹമ്മദും ഗുരു നാനാക്കും മറ്റു പ്രവാചകരും പഠിപ്പിച്ചതെല്ലാം അതു സ്വീകരിക്കുന്നു’. (എം.കെ.ഗാന്ധി, ഹരിജൻ മാർച്ച് 8, 1942).

ഗാന്ധിജി വിശ്വസിക്കുകയും അഭിമാനത്തോടെ ജീവിതത്തിൽ സ്വീകരിക്കുകയും ചെയ്ത, അദ്ദേഹം സനാതന ഹിന്ദുധർമമെന്നു വിളിച്ച, ഈ യഥാർഥ ഹിന്ദുമതത്തെയാണ് ഇന്നു ഹിന്ദുക്കൾ പഠിക്കുകയും മനസ്സിലാക്കുകയും പിന്തുടരുകയും ചെയ്യേണ്ടത്– അല്ലാതെ, രാഷ്ട്രീയ ലാഭങ്ങൾക്കുവേണ്ടി വ്യാഖ്യാനിക്കപ്പെടുന്ന, സഹിഷ്ണുതയില്ലാത്ത, അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ ഹിന്ദുത്വത്തെയല്ല.

ബാപ്പുജിയുടെ കാലത്ത് ഹിന്ദുമതത്തിൽ രണ്ടുതരം ആളുകളുണ്ടായിരുന്നു. സത്യവും സ്‌നേഹവും അനുകമ്പയുമുള്ള സനാതന ഹിന്ദു ധർമം പരിശീലിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധി അതിലൊരാൾ. സനാതന ഹിന്ദുവെന്നു സ്വയം അവകാശപ്പെടുമ്പോഴും ക്രൂരവും പ്രതികാരം നിറഞ്ഞതും മാരകവുമായ മതവിചാരം കൊണ്ടുനടന്ന വേറൊരാൾ– നാഥുറാം ഗോഡ്‌സെ. ഇരുവർക്കുമിടയിൽ വലിയ വ്യത്യാസമുണ്ടെന്നു നമ്മൾ മറന്നുകൂടാ.

(മഹാത്മാഗാന്ധിയുടെ ചെറുമകൻ അരുൺ മണിലാൽ ഗാന്ധിയുടെ മകനാണു ലേഖകൻ. ‘ലെറ്റ്സ് കിൽ ഗാന്ധി’, ‘ദ് ലോസ്റ്റ് ഡയറി ഓഫ് കസ്തൂർ, മൈ ബാ’ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ്)

English Summary: Tushar Gandhi on 75 years of Indian Independence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com