ഇത് അശ്ലീല കെട്ടുകാഴ്ച
Mail This Article
ഭയാനക സാമ്പത്തിക പ്രതിസന്ധിയിലേക്കു സംസ്ഥാനത്തെ തള്ളിവിട്ട പിണറായി വിജയനും മന്ത്രിമാരും കോടികൾ ചെലവിട്ടു നടത്തുന്ന നവകേരള സദസ്സും ആഡംബര ബസ് യാത്രയും ജനവിരുദ്ധ സർക്കാരിന്റെ അശ്ലീല കെട്ടുകാഴ്ചയായി മാത്രമേ ജനങ്ങൾ വിലയിരുത്തൂ.
സാധാരണക്കാർ ദുരിതജീവിതം നയിക്കുമ്പോൾ കേരളീയവും നവകേരള സദസ്സും സിപിഎമ്മിനും പാർട്ടി ബന്ധുക്കൾക്കും മാത്രമുള്ളതാണ്. ഒരാഴ്ചയ്ക്കുള്ളിൽ 2 കർഷകർ കേരളത്തിൽ ആത്മഹത്യ ചെയ്തു. 4 മാസത്തെ ക്ഷേമ പെൻഷൻ മുടങ്ങിയ ഗതികേടിൽ വയോധികർ പിച്ചച്ചട്ടിയുമായി തെരുവിൽ ഇറങ്ങുമ്പോഴാണ് സർക്കാരും സിപിഎമ്മും ‘ഹാപ്പിനെസ്’ ആഘോഷിക്കുന്നത്.
നിലവിലുണ്ടായിരുന്ന കൂര പൊളിച്ച് ലൈഫ് മിഷൻ വീടിനു തറകെട്ടി ഒന്നും രണ്ടും ഗഡു ധനസഹായം ലഭിക്കാത്ത പതിനായിരത്തോളം പാവങ്ങളെയാണ് ഇവർ പെരുവഴിയിലാക്കിയത്. കെഎസ്ആർടിസി ജീവനക്കാരെയും പെൻഷൻകാരെയും പട്ടിണിയിലാക്കി. വിലക്കയറ്റം പിടിച്ചുനിർത്തേണ്ട സപ്ലൈകോയെ അവശ്യസാധനങ്ങൾപോലും ലഭ്യമല്ലാത്ത തരത്തിൽ തകർത്തു. സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത കുടിശിക എന്നു നൽകുമെന്ന ചോദ്യത്തിനു മറുപടിയില്ല.
എൻഡോസൾഫാൻ ദുരിതബാധിതരും കുടുംബശ്രീ പ്രവർത്തകരും കാരുണ്യയിൽ ചികിത്സാസഹായം കാത്തിരിക്കുന്ന ആയിരങ്ങളും ദുരിതപർവത്തിൽ നിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നാടുമുടിച്ചുള്ള യാത്ര.
പാർലമെന്റ് തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് സിപിഎമ്മും എൽഡിഎഫും സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രചാരണമാണ് നവകേരള സദസ്സ്. പക്ഷേ, അതു ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ചു സംഘടിപ്പിക്കുന്നത് അധികാരത്തിന്റെ ധാർഷ്ട്യവും ജനങ്ങളെ പരിഹസിക്കലുമാണ്. അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ ഈ സർക്കാരിനെ വെളുപ്പിച്ചെടുക്കാൻ പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണ്.