ADVERTISEMENT

ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികൾ ജീവിതത്തിന്റെ വെളിച്ചത്തിലേക്കെത്തുന്നതും നോക്കി പ്രാർഥനകളോടെ കാത്തിരിക്കുകയാണു രാജ്യം. അവർ നിസ്സഹായതയുടെ ഇരുട്ടിൽ കുടുങ്ങി പത്തു ദിവസമാകുമ്പോഴും ആശ്വാസവാർത്ത എത്താത്തതിലുള്ള ആശങ്ക പെരുകുന്നു. സർക്കാർ സംവിധാനങ്ങൾ എന്തു കാരണങ്ങൾ നിരത്തിയാലും അതെ‍ാന്നും തുരങ്കത്തിൽ കുടുങ്ങിപ്പോയവരുടെ ഉത്കണ്ഠകൾക്കു പരിഹാരമാകുന്നില്ല.

രാജ്യം കണ്ട ഏറ്റവും ദുഷ്കരവും സാഹസികവുമായ രക്ഷാദൗത്യമാണിത്. തുരങ്കത്തിനകത്തു കുടുങ്ങിക്കിടക്കുന്നവർക്കു ഭക്ഷണവും വെള്ളവും ജീവവായുവുമെല്ലാം ലഭ്യമാക്കുന്നുണ്ടെങ്കിലും അവരെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യത്തിൽ തുടർച്ചയായി വിഘാതങ്ങൾ ഉണ്ടായിക്കെ‍ാണ്ടിരിക്കുന്നു. ഓരോ ഘട്ടത്തിലുമുണ്ടാവുന്ന തടസ്സങ്ങൾ കുടുങ്ങിക്കിടക്കുന്നവരുടെ ആത്മവിശ്വാസത്തെയും പ്രതീക്ഷയെയും ബാധിച്ചുതുടങ്ങിയതായാണു സംശയം. 

ദുരന്തനിവാരണ സേന, ദേശീയപാതാ വികസന കോർപറേഷൻ എന്നിവയിലെ ഇരുനൂറോളം വിദഗ്ധർ രാപകൽ അധ്വാനിക്കുന്നുണ്ട്. ഹിമാലയൻ മേഖലയുടെ അതീവ പരിസ്ഥിതിലോല സ്വഭാവമാണ് രക്ഷാദൗത്യത്തിലെ മുഖ്യതടസ്സം. തുരങ്കം ഇടിഞ്ഞുവീണു വലിയ അപകടം ഉണ്ടാവാതിരിക്കാനുള്ള മുൻകരുതൽ രക്ഷാപ്രവർത്തകർ എടുക്കുന്നതാണ് രക്ഷാദൗത്യത്തിലെ വേഗക്കുറവിനു കാരണമായി പറയുന്നത്. 

സാധ്യമായ വഴികളിലൂടെയെല്ലാം തെ‍ാഴിലാളികളിലേക്കെത്താൻ രക്ഷാപ്രവർത്തകർ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ ഏകോപനത്തിൽ പാളിച്ചകൾ പ്രകടമായതോടെ, പ്രധാനമന്ത്രിയുടെ ഓഫിസ് രക്ഷാദൗത്യത്തിന്റെ മേൽനോട്ടം ഏറ്റെടുത്തു. രാജ്യാന്തര സംഘങ്ങളും എത്തിത്തുടങ്ങിയിരിക്കുന്നു. ഇതോടെ, ഇതു ലോകം മുഴുവൻ ശ്രദ്ധിക്കുന്ന രക്ഷാദൗത്യമായി മാറുകയും ചെയ്തു. ഹിമാലയൻ മലനിരകളിലൂടെ അപകടരഹിതമായി തുരന്നിറങ്ങാൻ ശേഷിയുള്ള അത്യാധുനിക ഡ്രില്ലിങ് യന്ത്രങ്ങൾ എത്രയുംവേഗം കെ‍ാണ്ടുവരേണ്ടതുണ്ട്.

സമാന അപകടസാഹചര്യങ്ങളിലെ രക്ഷാദൗത്യങ്ങൾ വിജയിപ്പിച്ചവരെ വിദേശത്തുനിന്ന് എത്തിക്കാൻ ഇനിയും അമാന്തംപാടില്ല. തുരങ്കങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തനത്തിൽ വൈദഗ്ധ്യമുള്ള രാജ്യാന്തര ടണലിങ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡന്റും ഓസ്ട്രേലിയക്കാരനുമായ ആർനോൾഡ് ഡിക്സിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അപകട സ്ഥലത്തെത്തിയതു ശുഭസൂചനയാണ്. 2018ൽ തായ്‌ലൻഡിലെ താം ലുവാങ് ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ കുട്ടികളും അവരുടെ ഫുട്ബോൾ പരിശീലകനും സുരക്ഷിതരായി പുറത്തുവന്നത് ലോകത്തു പലയിടത്തുമുള്ളവർ രക്ഷാപ്രവർത്തനത്തിൽ ഒരുമിച്ചതുകെ‍ാണ്ടാണ്. 2010ൽ ചിലെയിലെ ഖനിക്കുള്ളിൽ കുടുങ്ങിയ 33 പേരെ 69 ദിവസത്തിനുശേഷം സുരക്ഷിതരായി പുറത്തെത്തിച്ച അതിസാഹസിക രക്ഷാപ്രവർത്തനത്തിലും ലോകം കൈകോർത്തു.

ഹിമാലയൻ പരിസ്ഥിതി ലോലമേഖലകളിലെ നിർമാണ പ്രവർത്തനങ്ങൾ ഉയർത്തുന്ന ഭീഷണിയുടെ മറ്റെ‍ാരു സങ്കടസാക്ഷ്യമാവുകയാണ് ഈ അപകടം. മുൻപു പലതവണ തുരങ്കത്തിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ടെന്നും അവയെല്ലാം അവഗണിച്ചു ജോലി ചെയ്യാൻ സ്വകാര്യ നിർമാണക്കമ്പനി തങ്ങളെ നിർബന്ധിക്കുകയായിരുന്നുവെന്നും അപകടത്തിൽപ്പെട്ടവരുടെ സഹപ്രവർത്തകർ പറയുന്നു. അത്യന്തം അപകടകരമായ തുരങ്കത്തിൽ അപകടമുണ്ടാകാമെന്നറിഞ്ഞിട്ടും എന്തിനു കയറിയെന്ന ചോദ്യത്തിന് ആ പാവം തൊഴിലാളികളുടെ കയ്യിൽ ഒരു മറുപടിയേ ഉണ്ടാവൂ– ദാരിദ്ര്യം.  

രക്ഷാദൗത്യം കുറ്റമറ്റതല്ലെന്നും അധികൃതർ ഇതിനു മതിയായ പ്രാധാന്യം കെ‍ാടുക്കുന്നില്ലെന്നുമെ‍ാക്കെയുള്ള പരാതികളും ഇതിനിടെ ഉയരുന്നു. തുരങ്കത്തിനകത്തു കുടുങ്ങിയവരുടെ കൂട്ടത്തിൽ ഒരു വിശിഷ്ടവ്യക്തിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയാകുമോ രക്ഷാദൗത്യത്തിന്റെ ശൈലി എന്ന ചോദ്യം തുരങ്കത്തിനു പുറത്തു കാത്തുനിൽക്കുന്ന മറ്റു തെ‍ാഴിലാളികളിൽനിന്നുയരുണ്ട്. അതുകെ‍ാണ്ടുതന്നെ, അനിശ്ചിതത്വത്തിന്റെ ഈ പത്താം നാൾ, രക്ഷാദൗത്യത്തിന്റെ ആദ്യഘട്ടത്തിലെ പാളിച്ചകളെപ്പറ്റി ആഴത്തിലുള്ള ആത്മപരിശോധന ആവശ്യമാണ്. 

ആശങ്കയുടെ, നിസ്സഹായതയുടെ ഇരുൾവഴി പിന്നിട്ട് ആ 41 പേരും വെളിച്ചത്തിലേക്കും ജീവിതത്തിലേക്കും തിരികെയെത്തുന്നതാവണം ഇപ്പോൾ ഇന്ത്യ കാണേണ്ട ഒരേയെ‍ാരു സ്വപ്നം. നമുക്കു മുന്നിലുള്ള ഏറ്റവും പ്രധാന വെല്ലുവിളിയും അതുതന്നെ.

English Summary:

Editorial about peoples trapped in Silkyara tunnel in Uttarakhand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com