ADVERTISEMENT

ഇന്ത്യയിലെ മാവോയിസ്റ്റ് സംഘടനയ്ക്കു പ്രധാനമായും രണ്ടു ഘടകങ്ങളുണ്ട്. പാർട്ടിയുടെ കേന്ദ്ര മിലിറ്ററി കമ്മിഷനു കീഴിൽ വരുന്ന പീപ്പിൾസ് ലിബറേഷൻ ഗറില ആർമി (പിഎൽജിഎ) എന്ന സായുധവിഭാഗമാണ് ഒന്ന്. സന്ദേശവാഹകർ, ട്രെയിനികൾ, ഫീൽഡ് സ്ക്വാ‍ഡ്, സായുധ കേഡർമാർ എന്നിങ്ങനെയാണ് സായുധവിഭാഗത്തിന്റെ ഘടന. പരമാധികാര രാജ്യങ്ങളിലെ സേനകൾക്കു തുല്യമാണ് സായുധ കേഡർമാരിലെ അധികാരശ്രേണി. രാഷ്ട്രീയവിഭാഗം എന്ന രണ്ടാംഘടകത്തിൽ അനുഭാവികളും ബുദ്ധിജീവികളും മുന്നണിസംഘടനകളും സാർവദേശീയ സഹകാരികളും ഉൾപ്പെടും. ഇവരെല്ലാം പാർട്ടി പൊളിറ്റ്ബ്യൂറോയ്ക്കു കീഴിലാണ് അണിനിരക്കുക. സാഹചര്യമനുസരിച്ചു കേഡർമാരെ ഇരുവിഭാഗങ്ങളിലേക്കും മാറ്റി നിയോഗിക്കും. കൃത്യമായ പരിശീലനം നേടിയ യഥാർഥ മാവോ പോരാളികൾ ഇപ്പോഴും രംഗത്തുവന്നിട്ടില്ലെന്നു രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. വനാതിർത്തികളോടു ചേർന്ന ജനവാസകേന്ദ്രങ്ങളിലിറങ്ങി നടക്കുന്ന ആയുധധാരികൾ പോരാട്ടത്തിന്റെ കാലാൾപ്പടകൾ മാത്രം. 

വിപ്ലവത്തിന് മൂന്നുഘട്ടം; കേരളത്തിൽ രണ്ടാംഘട്ടം 

നേർക്കുനേരെയുള്ള സ്ഥിരയുദ്ധവും അട്ടിമറിയും വഴി ഭരണകൂടം സ്ഥാപിക്കുന്നതുവരെ വരെ മൂന്നു ഘട്ടങ്ങളിലായാണു മാവോയിസ്റ്റുകൾ ഗറില യുദ്ധമുഖം ചിട്ടപ്പെടുത്തുന്നതെന്നു പൊലീസ് പറയുന്നു. കേരളത്തിൽ 10 വർഷത്തിനിടെ ഗറില സേന രണ്ടാംഘട്ടത്തിന്റെ തുടക്കത്തിലെത്തി നിൽക്കുന്നു. സംഘടന രൂപീകരിക്കുകയും ആയുധം സംഭരിച്ച് ഒളിപ്പോരിന് ഒരുക്കം നടത്തുകയുമാണ് ആദ്യഘട്ടം. സജീവമായ ആശയപ്രചാരണം, സർക്കാർ ഓഫിസുകൾ ഉൾപ്പെടെയുള്ള ശത്രുകേന്ദ്രങ്ങളിലെ ‘ഉശിരൻ ആക്രമണം’, തട്ടിക്കൊണ്ടുപോകൽ എന്നിവ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്നു. ചെറുഗ്രാമങ്ങളിൽ സമാന്തര ഭരണകൂടം സ്ഥാപിക്കുന്നതോടെ രണ്ടാംഘട്ടം പൂർത്തിയാകും. തന്ത്രപ്രധാന കേന്ദ്രങ്ങളും പൊലീസ്–സൈനിക ആസ്ഥാനങ്ങളും കയ്യേറുകയും സ്ഥിര യുദ്ധമുഖം തുറക്കുകയുമാണു മൂന്നാംഘട്ടം. ഇതു രാജ്യത്തുടനീളം വ്യാപിപ്പിച്ച് ക്രമേണ കേന്ദ്രത്തിൽ അധികാരം പിടിച്ചെടുക്കുകയാണ് ലക്ഷ്യം. ഓരോ ഘട്ടവും കടന്നുപോകാൻ വർഷങ്ങളെടുക്കുമെങ്കിലും തങ്ങളുടെ ലക്ഷ്യത്തിനായി കാത്തിരിക്കാൻ വിപ്ലവകാരികൾക്കു മടിയില്ലെന്നതാണ് അനുഭവമെന്നു പൊലീസ് പറയുന്നു. 

എന്തിന് അവർ മാവോയിസ്റ്റായി ?


മാവോയിസ്റ്റ് ആശയത്തോടുള്ള പ്രതിപത്തിയോടൊപ്പം മറ്റു ചില ഘടകങ്ങൾ കൂടി സായുധ സേനാംഗങ്ങളാകാൻ പ്രേരണയായിട്ടുണ്ടെന്നാണ് അറസ്റ്റിലായവർ പൊലീസിനു നൽകിയ മൊഴി. തമിഴ്നാട്ടിലെ ജാതി വിവേചനമാണ് ആ സംസ്ഥാനക്കാരെ തോക്കെടുപ്പിച്ചത്. അതേസമയം, കർണാടക കുദ്രേമുഖ് ദേശീയോദ്യാനത്തിൽനിന്നു നിർബന്ധിതമായി കാടൊഴിയേണ്ടി വന്നതാണു കർണാടക സ്വദേശികളെ മാവോയിസ്റ്റ് സംഘത്തിലേക്കെത്തിച്ചത്. മർദിത ജനതയ്ക്കെതിരായ പൊലീസ് അതിക്രമങ്ങളും മാവോയിസത്തിലേക്കു യുവാക്കളെ ആകർഷിച്ചു.  

കാട്ടിലെ ജീവിതം, നിലയ്ക്കാത്ത യാത്ര 

സാധാരണ ദിവസങ്ങളിൽ ഒരു സംഘം ഏഴു കിലോമീറ്ററോളം കാട്ടിലൂടെ നടക്കും. അടിയന്തര സാഹചര്യങ്ങളിൽ എത്ര ദൂരം വരെയും സഞ്ചരിക്കും. നേരം പുലരും മുൻപു ഭക്ഷണമുണ്ടാക്കും. അതു നടന്നില്ലെങ്കിൽ ഏതെങ്കിലും ആദിവാസിക്കുടിലിൽനിന്നു ഭക്ഷണം വാങ്ങി കഴിക്കും. ചോറും ക‍ഞ്ഞിയും തന്നെ പ്രധാന ഭക്ഷണം. 2018ലെ പ്രളയകാലത്ത് അരി തീർന്നപ്പോൾ മാവോയിസ്റ്റുകൾ വലിയ പ്രതിസന്ധിയിലായി. അക്കാലത്ത് മൃഗങ്ങളെ കൊന്നുതിന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അരുവിയിൽ പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞു സൂക്ഷിച്ച മാനിറച്ചി കണ്ടെടുത്തിരുന്നു. കാട്ടിൽ എളുപ്പം കത്തുന്ന ചില പച്ചമരങ്ങൾ ഇവർക്കറിയാം. അവ മുറിച്ചെടുത്താണു തീ കത്തിക്കുക. 

ടെന്റടിച്ചാണ് ഉറക്കം. ഒരു പ്ലാസ്റ്റിക് ഷീറ്റ് താഴെ വിരിക്കും. മുകളിൽ ഒന്നു കെട്ടും. കടുത്ത തണുപ്പത്തും മഴയത്തുമെല്ലാം ഇതേ ടെന്റിൽ കഴിയും. അട്ട കടിക്കാതിരിക്കാൻ ആവണക്കെണ്ണയും മൂക്കിൽപ്പൊടിയും ചേർത്ത മിശ്രിതം ദേഹമാസകലം പുരട്ടും. 

അദ്ഭുതം അതിജീവനം 

വന്യമൃഗങ്ങൾ, അട്ട, കൊതുക്, രോഗങ്ങൾ, വനംവകുപ്പ്, പൊലീസ്, ഒറ്റുകാർ തുടങ്ങി വനത്തിൽ മാവോയിസ്റ്റുകൾക്കു ശത്രുക്കളേയുള്ളൂ. എന്നിട്ടും വർഷങ്ങളായി എങ്ങനെ അതിജീവിക്കുന്നുവെന്നത് അദ്ഭുതം. കഷ്ടപ്പെടാനുള്ള മനസ്സാണ് പ്രധാനമെന്നു പൊലീസ്. എല്ലാം സഹിക്കാനുള്ള മനസ്സ്. മുറിവേറ്റാലോ അസുഖം വന്നാലോ ചികിത്സിക്കാനുള്ള അത്യാവശ്യ അറിവുകൾ നേടിയ ഒരാൾ സംഘത്തിലുണ്ടാകും. മരുന്നും ഉപകരണങ്ങളുമൊക്കെ സംഘത്തിന്റെ കയ്യിലുണ്ട്. രോഗം അതീവ ഗുരുതരമാണെങ്കിൽ മാത്രമേ കാടിനു വെളിയിൽ വരൂ. രോഗം മൂലം അവശനായി കീഴടങ്ങാനെത്തിയപ്പോഴാണു കുപ്പുദേവരാജിനെ തണ്ടർബോൾട്ട് വെടിവച്ചിട്ടതെന്നു മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. 2 മാവോയിസ്റ്റുകളെ കാട്ടിൽ ആന ചവിട്ടിക്കൊന്നിട്ടുണ്ട്; ജെ.എം.കൃഷ്ണയെയും ലതയെയും. 

കേരളത്തിലെ കാടുകളിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ

2016 നവംബർ 4:
മലപ്പുറം ജില്ലയിലെ കരുളായി വനത്തിൽ പൊലീസ് വെടിവയ്പിൽ സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കുപ്പു ദേവരാജും കാവേരി എന്ന അജിതയും കൊല്ലപ്പെടുന്നു. ഇതോടെ  നാടുകാണിദളത്തിന്റെ പ്രവർത്തനം മേപ്പാടി,  നിലമ്പൂർ വനമേഖലയിൽ ഒതുങ്ങി 

2019 മാർച്ച് 6:
ലക്കിടിയിലെ റിസോർട്ടിലുണ്ടായ വെടിവയ്പിൽ കബനിദളത്തിലെ സി.പി.ജലീൽ കൊല്ലപ്പെട്ടു. 

2019 ഒക്ടോബർ 28:
പാലക്കാട് മഞ്ചിക്കണ്ടിയിലുണ്ടായ വെടിവയ്പിൽ കാർത്തി, മണിവാസകം, സുരേഷ്, ശ്രീമതി എന്നിവർ കൊല്ലപ്പെട്ടു. ഇതോടെ ഭവാനിദളം നിർജീവമായി. മഞ്ചിക്കണ്ടി വെടിവയ്പിനു പ്രതികാരം ചെയ്യാൻ വരാഹിണിദളം രൂപീകരിച്ചെങ്കിലും പൊലീസ് നടപടി ശക്തമായതോടെ ശേഷിച്ച കേ‍ഡർമാർ‍ വയനാട്ടിലേക്ക്. വയനാട്ടിൽ കബനി, ബാണാസുര എന്നീ രണ്ടു ദളങ്ങൾ രൂപീകരിക്കുന്നു. 

2020 നവംബർ 3:
ബാണാസുര പന്തിപ്പൊയിൽ വാളാരംകുന്നിലുണ്ടായ വെടിവയ്പിൽ മാവോയിസ്റ്റ് വേൽമുരുകൻ കൊല്ലപ്പെട്ടു.  ഇതിനിടെ പ്രമുഖ നേതാക്കൾ കീഴടങ്ങുന്നു. കോവി‍ഡും ലോക്ഡ‍ൗണും കാട്ടിലെ പാർട്ടി പ്രവർത്തനത്തെ ബാധിച്ചു. നാടുകാണി ദളം പിരിച്ചുവിട്ടു. പുതിയ റിക്രൂട്മെന്റ് നടക്കാതായി. നിലവിൽ ബാണാസുര, കബനിദളങ്ങൾ യോജിച്ചാണു പ്രവർത്തനം.

surrender

കേരളം പ്രഖ്യാപിച്ച മാവോയിസ്റ്റ് കീഴടങ്ങൽ പദ്ധതി:

∙മാവോയിസ്റ്റുകളെ പ്രവർത്തനവും സംഘടനയിലെ സ്ഥാനവും കണക്കിലെടുത്ത് മൂന്നായി തിരിച്ചു നഷ്ടപരിഹാരം 

∙ഉയർന്ന കമ്മിറ്റികളിലുള്ളവർക്ക്: 5 ലക്ഷം രൂപ .2, 3 കാറ്റഗറിയിലുള്ളവർക്ക് 3 ലക്ഷം. ഒട്ടേറെ നിബന്ധനകളോടെയാണിത്. 

∙പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക്: 15,000 രൂപ 

∙വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക്: 25,000 രൂപ 

∙ആയുധങ്ങൾ പൊലീസിനെ ഏൽപിക്കുന്നവർക്ക്: 30,000 രൂപ വരെ 

തണ്ടർബോൾട്ടിന് എതിരെ കടന്നൽക്കെണി

ഒരിക്കൽ കാടിളക്കിയുള്ള തിരച്ചിലിനിടെ മാവോയിസ്റ്റുകൾ തങ്ങൾക്കെതിരെ കടന്നൽക്കൂട് ഇളക്കിവിട്ടുവെന്നു വയനാട്ടിലെ തണ്ടർബോൾട്ട് സംഘാംഗം വെളിപ്പെടുത്തുന്നു. കാട്ടിലെ അജ്ഞാതകേന്ദ്രത്തിൽനിന്നു തെറ്റാലി ഉപയോഗിച്ചാണു കടന്നൽക്കൂട് ഇളക്കിവിട്ടത്. പലവഴിക്കു ചിതറിയോടിയ തണ്ടർബോൾട്ടുകാർ അന്നു പരുക്കേൽക്കാതെ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. 

കാട്ടുതീ പടർത്തുക, വാരിക്കുഴികൾ തീർക്കുക, വന്യമൃഗങ്ങളുടെ ശബ്ദമുണ്ടാക്കി ശ്രദ്ധതിരിക്കുക തുടങ്ങി പല ഗറില തന്ത്രങ്ങളും തിരച്ചിൽസംഘത്തിനെതിരായി മാവോയിസ്റ്റുകൾ ഉപയോഗിക്കുന്നു. 10 വർഷത്തിനിടെ കാടിന്റെ മുക്കും മൂലയും മാവോയിസ്റ്റുകൾ കൃത്യമായി പഠിച്ചുവച്ചിട്ടുണ്ട്. 

wasp-nest

മരങ്ങളിൽ കേഡർമാരിട്ട അടയാളങ്ങൾ നോക്കിയും പലതരത്തിലുള്ള ശബ്ദസിഗ്നലുകൾ പിന്തുടർന്നുമാണു സന്ദേശവാഹകർ മാവോയിസ്റ്റ് താവളത്തിലെത്തുക. തിരച്ചിലിനായി തണ്ടർബോൾട്ട് കാടുകയറുമ്പോൾത്തന്നെ മാവോയിസ്റ്റുകൾക്കു മുൻകൂട്ടി വിവരം ലഭിക്കാറുണ്ട്. അത്രയ്ക്കു ശക്തമാണ് അവരുടെ ഇന്റലിജൻസ് വിങ്. 

നഗരങ്ങളിലെ സന്ദേശവാഹകർ വഴി കാടിനോടു ചേർന്നുള്ള ജനവാസകേന്ദ്രങ്ങളിലേക്കു വിവരമെത്തും. 

അതീവരഹസ്യം ആശയവിനിമയം

കാട്ടിലുള്ളവരും പുറത്തുള്ളവരും തമ്മിലുള്ള ആശയവിനിമയം സന്ദേശവാഹകർ വഴി മാത്രം. കാടിറങ്ങിയാലേ മൊബൈൽ ഫോൺ ഉപയോഗിക്കൂ. കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്ത ഗൗതം മാവോയിസ്റ്റുകളുടെ വിശ്വസ്ത സന്ദേശവാഹകനായിരുന്നു. കേന്ദ്ര കമ്മിറ്റിയിൽനിന്നുള്ള കത്തുകളും പണവും ആയുധങ്ങളും വെടിക്കോപ്പുകളും സന്ദേശവാഹകരാണ് കാട്ടിലെത്തിച്ചു നൽകുന്നത്. അതീവ വിശ്വസ്തർ കാട്ടിൽ കയറിത്തന്നെയാണിവ കൈമാറുന്നത്. അതീവ വിശ്വസ്തരല്ലെങ്കിൽ അതിർത്തി ഗ്രാമങ്ങളിലാകും കൂടിക്കാഴ്ച. 

      ഒരേ തരത്തിലുള്ള പത്രം, ഒരു സ്ഥലത്തുവച്ച് വിരുദ്ധദിശകളിലേക്കു നടക്കുക, പോക്കറ്റിൽ കുത്തിയിട്ട പേന, ഒരേ ശീതളപാനീയത്തിന്റെ കുപ്പി തുടങ്ങിയവയാണു തിരിച്ചറിയാനുള്ള അടയാളങ്ങൾ. അർബൻ മാവോയിസ്റ്റുകളുടെ സഹായത്തോടെ ചെറിയ ടൗണുകളിൽ വച്ചും കൈമാറ്റം നടക്കും. അതീവ വിശ്വസ്തരല്ല സന്ദേശ– സാധന വാഹകരെങ്കിൽ സംഘത്തിൽ ആറോ ഏഴോ പേരുണ്ടാകും. ഇവർ ബസിലോ ട്രെയിനിലോ എത്തും. നേരിട്ടെത്താതെ, പല റൂട്ടുകളിലായി സഞ്ചരിച്ചാകും ലക്ഷ്യസ്ഥാനത്തെത്തുക. 

ഉത്തരേന്ത്യയിൽ നിന്നു കേരളത്തിലെത്തുന്ന കേന്ദ്രകമ്മിറ്റി നേതാക്കളും ഇതേ രീതിയിലാണു യാത്രചെയ്യുന്നത്.  

നാളെ: കേരളത്തിലേക്ക് ആയുധങ്ങളെത്തുന്ന വഴി

English Summary:

Maoists presence in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com