ADVERTISEMENT

ലോക്സഭയിൽ ഇന്നലെയുണ്ടായ സുരക്ഷാവീഴ്ച രാജ്യത്തെ നടുക്കുന്നു. ശൂന്യവേളയിൽ സന്ദർശകഗാലറിയിൽനിന്നു സഭാതളത്തിലേക്കു ചാടിയ രണ്ടുപേർ പുക തുറന്നുവിട്ടത് നാം കെ‍ാട്ടിഘോഷിച്ചുപോരുന്ന പാർലമെന്റ് സുരക്ഷയെയാകെ ചോദ്യം ചെയ്യുന്നു. രണ്ടുപേർ പാർലമെന്റ് മന്ദിരത്തിനു തൊട്ടടുത്ത് പുകക്കുറ്റി തുറന്നുവിടുകയും ചെയ്തു. ഏത് അക്രമിക്കും എന്തെങ്കിലും അപായവസ്തുക്കൾ ഒളിപ്പിച്ചുവച്ച് അനായാസം പാർലമെന്റിൽ പ്രവേശിക്കാനാകുമെന്ന ഞെട്ടിക്കുന്ന തിരിച്ചറിവാണ് ഈ സംഭവം നൽകുന്നത്.

പാർലമെന്റിൽ 2001ൽ നടന്ന ഭീകരാക്രമണത്തിന്റെ വാർഷികദിനമായിരുന്നു ഇന്നലെ എന്നത് സംഭവങ്ങൾക്കു കൂടുതൽ ഗൗരവമാനം നൽകുന്നു. പാർലമെന്റ് മന്ദിരം ആക്രമിക്കുമെന്ന് സിഖ് ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നു ഭീഷണി മുഴക്കിയിട്ട് അധികം ദിവസമായിട്ടില്ല. ഈ പശ്ചാത്തലത്തിൽ സുരക്ഷാ സംവിധാനങ്ങൾ ബലപ്പെടുത്തിയിട്ടുണ്ടെന്ന് ഡൽഹി പൊലീസ് അവകാശപ്പെട്ടിരുന്നതുമാണ്.

പുതിയ പാർലമെന്റ് മന്ദിരത്തിൽ പഴുതടച്ച സുരക്ഷാസംവിധാനങ്ങളുണ്ടെന്നാണു സങ്കൽപം. പുതിയ മന്ദിര നിർമാണത്തിന്റെ മുഖ്യകാരണങ്ങളിലെ‍‌ാന്നായി സർക്കാർ പറഞ്ഞതുതന്നെ കുറ്റമറ്റ സുരക്ഷാസംവിധാനങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയാണ്. രണ്ടുപേർക്ക് ഇത്ര അനായാസം പുകക്കുറ്റി ഒളിപ്പിച്ച് ലോക്സഭയിൽ കടക്കാനായെങ്കിൽ ആ സുരക്ഷാസന്നാഹങ്ങൾക്ക് എന്തർഥം? ഇന്നലെ കാര്യമായ അനിഷ്ടസംഭവങ്ങളുണ്ടായില്ലെങ്കിലും എങ്ങനെ വേണമെങ്കിലും വലുതാകാമായിരുന്ന അതിക്രമത്തെയാണ് ഈ സുരക്ഷാവീഴ്ച ഓർമിപ്പിക്കുന്നതെന്നതിൽ സംശയമില്ല. ‘കളർ സ്മോക്കി’നു പകരം വിഷവാതകമാണ് ഒളിപ്പിച്ചുകെ‍ാണ്ടുവന്നിരുന്നതെങ്കിലോ?

സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 9 പേർ രക്തസാക്ഷികളായ ഭീകരാക്രമണം വലിയെ‍ാരു പാഠമായി ഉൾക്കെ‍ാണ്ട് പാർലമെന്റ് മന്ദിരം അതീവസുരക്ഷാ മേഖലയാക്കി, പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണു നടപ്പാക്കിയിരിക്കുന്നത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ സജ്ജീകരിച്ചു. സുരക്ഷയ്ക്കു പാർലമെന്റ് സെക്യൂരിറ്റി സർവീസും 1500 സിആർപിഎഫ് കമാൻഡോകൾ ഉൾപ്പെടുന്ന പാർലമെന്റ് ഡ്യൂട്ടി ഗ്രൂപ്പും രൂപീകരിച്ചു. ഇതിനു പുറമേ, ട്രാഫിക് നിയന്ത്രിക്കാനും മറ്റും ഡൽഹി പൊലീസുമുണ്ട്. സന്ദർശകരുടെ പശ്ചാത്തലം ഉൾപ്പെടെ പരിശോധിച്ചേ കടത്തിവിടൂ എന്ന തീരുമാനമുണ്ടായതും ഭീകരാക്രമണത്തിനുശേഷമാണ്.

എന്നാൽ, സന്ദർശകരെ വീണ്ടും പരിധിവിട്ട് അനുവദിക്കുന്നതായി അടുത്തകാലത്തു വിമർശനമുയർന്നിരുന്നു. വനിതാ സംവരണ ബിൽ പാർലമെന്റ് പരിഗണിച്ച ദിവസം സന്ദർശകഗാലറികളിലിരുന്ന് ചിലർ മുദ്രാവാക്യം വിളിക്കുകയുണ്ടായി. പക്ഷേ, പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകർക്കു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനാണ് അധികൃതർ കൂടുതൽ‍ താൽപര്യമെടുത്തത്. പൊലീസിന്റെ വിശദമായ പരിശോധനയ്ക്കുശേഷം മാത്രം അനുവദിക്കുന്ന പാസ് ഉപയോഗിച്ചു പ്രവേശിക്കുന്നവരാണ് മാധ്യമപ്രവർത്തകർ. അവർ എംപിമാരുമായും മറ്റും ഇടപഴകുന്നത് പരമാവധി നിയന്ത്രിക്കണമെന്നാണു സർക്കാർ തീരുമാനിച്ചത്.

ഇന്നലെ നടന്ന സംഭവത്തിൽ ഭീകരസംഘടനകളുടെ പങ്കില്ലെന്നാണു പ്രാഥമികമായി കരുതുന്നതെങ്കിലും, പല സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഉൾപ്പെട്ട ഗൂഢാലോചന സംഭവത്തിനു പിന്നിലുണ്ടെന്നാണു സൂചന. പന്നുവിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ വർധിപ്പിച്ചുവെന്നു പറയുന്ന സുരക്ഷയിൽ ഇത്രയും വിള്ളലുണ്ടായിരുന്നോ? തീർത്തും ദുർബലമാണ് സുരക്ഷാസംവിധാനങ്ങളെന്നും പരിശോധനകൾ ചട്ടപ്പടി നടപടികൾ മാത്രമാണെന്നുമുള്ള വസ്തുതയിലേക്കുകൂടി കണ്ണുതുറപ്പിക്കുന്നതാണ് സംഭവം. പാർലമെന്റിന്റെയും നിയമസഭകളുടെയും സുരക്ഷാ ഓഡിറ്റ് നിശ്ചിത സമയങ്ങളിൽ നടത്തുകയും പോരായ്മകൾ പരിഹരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തിനും ഇത് അടിവരയിടുന്നു.

പാർലമെന്റ് ആക്രമണത്തിൽ രക്തസാക്ഷികളായവരെ അനുസ്മരിച്ച് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്, അന്നു സംഭവിച്ചത് ഒരു കെട്ടിടത്തിനു നേരെയുള്ളതല്ല, ജനാധിപത്യത്തിന്റെ മാതാവിനും ഇന്ത്യയുടെ ആത്മാവിനും നേരെയുള്ള ആക്രമണമായിരുന്നു എന്നാണ്. എന്നാൽ, ഈ സ്മരണാഞ്ജലിക്ക് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലോക്സഭയിൽ അക്രമികളുടെ കടന്നുകയറ്റമുണ്ടായി.

പാർലമെന്റിൽ മാധ്യമപ്രവർത്തകർക്കു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഉത്സാഹിക്കുന്ന അധികൃതർ അപകടകാരികളായ സന്ദർശകർക്ക് നിർബാധം വാതിൽ തുറന്നുകെ‍ാടുക്കുന്നതിലെ വീഴ്ച അങ്ങേയറ്റം അപലപനീയമാണ്. ഇന്നലെ അതിക്രമം നടത്തിയവർ‌ ബിജെപി എംപി അനുവദിച്ച സന്ദർശക പാസിലൂടെയാണ് ഉള്ളിൽ കയറിയതെന്നത് ഇതോടു ചേർത്തുവയ്ക്കേണ്ടതുണ്ട്. ഇനി സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് വരും; ഏതാനും പേർക്കെതിരെ നടപടിയും പ്രതീക്ഷിക്കാം. അതിൽ തീരുമോ ഗുരുതരമായ സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തം? ഉത്തരം പറയേണ്ടത് സർക്കാരും പാർലമെന്റ് സമുച്ചയത്തിന്റെ ചുമതലക്കാരുമാണ്. ഇനിയും ഇത്തരമൊരു സംഭവം ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് ജനാധിപത്യരാജ്യത്തിനു ബോധ്യപ്പെടുംവിധമുള്ള നടപടികളാണു വേണ്ടത്.

English Summary:

Editorial about parliament attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com