ADVERTISEMENT

രാജ്യത്ത് ഐടി, സ്റ്റാർട്ടപ് വിപ്ലവങ്ങൾക്ക് ആദ്യവിത്തിട്ടതു കേരളമാണെങ്കിലും ആ വഴിയിലൂടെ അതിവേഗം ഓടിക്കയറി വിതച്ചതും കൊയ്തതും കർണാടകയും അവിഭക്ത ആന്ധ്രപ്രദേശും ഗുജറാത്തും പോലുള്ള സംസ്ഥാനങ്ങളാണ്. എന്നാൽ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ സ്റ്റാർട്ടപ് അന്തരീക്ഷം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നു മാത്രമല്ല, ദേശീയതലത്തിൽത്തന്നെ ശ്രദ്ധേയ മുദ്രകൾ പതിക്കാനും കേരളത്തിനു കഴിയുന്നുണ്ട്. ഇപ്പോഴിതാ, കേന്ദ്ര സർക്കാരിന്റെ ദേശീയ സ്റ്റാർട്ടപ് റാങ്കിങ്ങിൽ (2022) ‘ബെസ്റ്റ് പെർഫോമർ’ പട്ടികയിലെത്തിയിരിക്കുകയാണു കേരളം. ഈ വലിയ അംഗീകാരം നമ്മുടെ പ്രതീക്ഷകൾക്കു പുതിയ ചിറകുകൾ നൽകുന്നു.

കഴിഞ്ഞ 3 തവണയായി ‘ടോപ് പെർഫോമർ’ എന്ന രണ്ടാം നിരയിലായിരുന്ന കേരളം ഇത്തവണത്തെ റാങ്കിങ്ങിൽ മുന്നിലെത്തുകയായിരുന്നു. സ്റ്റാർട്ടപ് ഫണ്ടിങ്, ഇൻക്യുബേഷൻ തുടങ്ങിയ രംഗങ്ങളിലെ മികച്ച പ്രകടനത്തിനാണ് ദേശീയ സ്റ്റാർട്ടപ് ദിനമായ ചെ‍ാവ്വാഴ്ച പ്രഖ്യാപിച്ച ഈ അംഗീകാരം. വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ‘സ്റ്റാർട്ടപ് ഇന്ത്യ’ തയാറാക്കിയ പട്ടികയിൽ ഗുജറാത്ത്, കർണാടക, തമിഴ്നാട്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളും ബെസ്റ്റ് പെർഫോമർ നിരയിലുണ്ട്. 

ഒരു പതിറ്റാണ്ടു മുൻപേ കേരളം കണ്ട തിളക്കമുള്ള സ്വപ്നമാണ് ‘സ്റ്റാർട്ടപ്’. അഭ്യസ്തവിദ്യരായ യുവത തൊഴി‍ൽതേടി അലയുന്ന പരമ്പരാഗതരീതി ഉപേക്ഷിച്ച്, സ്വന്തം സംരംഭങ്ങളിലൂടെ തൊഴിൽദാതാക്കളായി മാറുന്ന ആ സ്വപ്നം ഇപ്പോൾ ദേശീയതലത്തിൽതന്നെ ശ്രദ്ധേയനേട്ടങ്ങൾ കൈവരിക്കുകയാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കളമശേരിയിൽ ആരംഭിച്ച സ്റ്റാർട്ടപ് വില്ലേജാണ് സ്റ്റാർട്ടപ് സംരംഭങ്ങളുടെ ആദ്യ ഈറ്റില്ലം. സ്റ്റാർട്ടപ് വില്ലേജ് ഇല്ലാതായെങ്കിലും അതിന്റെ തുടർച്ചകൾ പല കൈവഴികളിലൂടെ ഒഴുകുന്നു. സംസ്ഥാന സർക്കാരിന്റെ നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ് മിഷൻ പുതുസംരംഭകർക്കു തണലൊരുക്കാൻ മുന്നിലുണ്ട്.

സ്റ്റാർട്ടപ് സംരംഭങ്ങളെക്കുറിച്ചുള്ള അവബോധം മുൻപുണ്ടായിരുന്നതിനെക്കാൾ വർധിച്ചിട്ടുണ്ടെങ്കിലും കൂടുതൽ സ്റ്റാർട്ടപ്പുകൾ ഉണ്ടാകാനും ചെറുപ്പക്കാരെ ഈ മേഖലയിലേക്ക് ആകർഷിക്കാനും വിവിധ പരിപാടികൾ ആവിഷ്കരിക്കേണ്ടതുണ്ട്. 2026 ആകുമ്പോഴേക്കും 15,000 സ്റ്റാർട്ടപ്പുകൾ കേരള സ്റ്റാർട്ടപ് മിഷനു കീഴിലുണ്ടാവും എന്നായിരുന്നു പ്രഖ്യാപനം. ഇതുവരെ അയ്യായിരത്തോളം മാത്രമാണ് റജിസ്റ്റർ ചെയ്തത്. ശേഷിക്കുന്ന കാലയളവിൽ 10,000 സ്റ്റാർട്ടപ്പുകളെ ചേർത്താൽ മാത്രമേ ലക്ഷ്യത്തിലെത്താനാവൂ. രണ്ടായിരത്തോളം സ്റ്റാർട്ടപ്പുകൾ സ്റ്റാർട്ടപ് മിഷനിൽ റജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്നുമുണ്ട്. പ്രതിമാസം 200 സ്റ്റാർട്ടപ്പുകളെ വരെ ചേർക്കാനാണ് കേരള സ്റ്റാർട്ടപ് മിഷന്റെ പദ്ധതി. വനിതകളെ പ്രധാന ഷെയർ ഹോൾഡേഴ്സാക്കി മാറ്റുക എന്നതും മിഷന്റെ ലക്ഷ്യങ്ങളിലെ‍ാന്നാണ്.

കേരളത്തിൽ പ്രതിഭാധനരായ പ്രഫഷനലുകളും സ്റ്റാർട്ടപ് മിഷൻ പോലുള്ള ഏജൻസികളും പൊതുവിൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുമുണ്ട്. എന്നിട്ടും, സ്റ്റാർട്ടപ്പുകൾക്കു കുതിക്കാനുള്ള കരുത്തുറ്റ അടിത്തറ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് ആത്മവിശ്വാസത്തോടെ പറയാനാവുമോ? കേരളത്തിലെ സ്റ്റാർട്ടപ് ഭൂമിക ഇപ്പോഴും നിവർന്നുനിൽക്കാറായിട്ടില്ല എന്നതാണു യാഥാർഥ്യം. വലിയ സാധ്യതകൾ മുന്നിലുള്ളപ്പോൾതന്നെ അതിലേക്കെത്താനുള്ള കടമ്പകൾ ഏറെയാണ്. സ്റ്റാർട്ടപ് സംരംഭകർക്കായി ‘മലയാള മനോരമ’ കഴിഞ്ഞ മാർച്ചിൽ സംഘടിപ്പിച്ച ആശയക്കൂട്ടായ്മ ശ്രദ്ധ ക്ഷണിച്ചത് ഈ വിഷയത്തിലേക്കായിരുന്നു. വൻതോതിലുള്ള നിക്ഷേപം ആവശ്യമായി വരുന്ന സ്റ്റാർട്ടപ്പുകൾ നേരിടുന്നതു വലിയ പ്രതിസന്ധിയാണ്. ഫണ്ട് ലഭ്യമാക്കാൻ കേരളത്തിലെ സ്വകാര്യമേഖലയും ഉയർന്ന വരുമാനമുള്ള വ്യക്തികളും (ഹൈ നെറ്റ്‌വർത് ഇൻഡിവിജ്വൽസ്) മുന്നോട്ടുവരേണ്ടതുണ്ടെന്ന അഭിപ്രായം ആ കൂട്ടായ്മയിൽ ഉയരുകയുണ്ടായി. ദേശീയതലത്തിലെ ബെസ്റ്റ് പെർഫോമർക്കെ‍ാപ്പം സർക്കാരും നിക്ഷേപകരും സമൂഹവും ഉണ്ടാവുമെങ്കിൽ കൂടുതൽ അദ്ഭുതങ്ങൾ കാഴ്ചവയ്ക്കാൻ നമ്മുടെ യുവസംരംഭകർക്കു കഴിയുമെന്നു തീർച്ച.

English Summary:

Editorial about IT startup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com