ADVERTISEMENT

ആദ്യം കിട്ടിയ കോടികൾ ചെലവഴിച്ച് മത്സരിച്ചു പൈപ്പിട്ടു. ആ പൈപ്പുകളിലൂടെ വെള്ളമൊഴുക്കാൻ ജലസംഭരണിയും ശുദ്ധീകരണശാലയും സ്ഥാപിക്കണമെങ്കിൽ ഇനി പണം വേറെ വേണം. ലക്ഷക്കണക്കിനു കുടുംബങ്ങൾക്ക് പ്രയോജനം കിട്ടേണ്ട ജലജീവൻ മിഷൻ ആസൂത്രണവൈകല്യവും അനാവശ്യധൃതിയും മൂലം സംസ്ഥാന സർക്കാരിനു വൻ ബാധ്യതയാകുന്നു. ഗ്രാമീണമേഖലയിലെ എല്ലാ വീടുകളിലും ഇൗ വർഷം അവസാനത്തോടെ ജലം എത്തിക്കാനുള്ളതായിരുന്നു കേന്ദ്ര സർക്കാർ പദ്ധതി. പക്ഷേ, കേരളത്തിൽ പാളി. കരാറുകളിലെ ക്രമക്കേടും കൂടിയായപ്പോൾ എല്ലാം പൂർണം. പദ്ധതിക്കു കേരളത്തിൽ സംഭവിച്ചതെന്ത് ?

സംസ്ഥാനത്ത് ഗ്രാമീണമേഖലയിലെ എല്ലാ വീടുകളിലും ശുദ്ധജല കണക്‌ഷൻ നൽകാനുള്ള 44,715 കോടി രൂപയുടെ ജലജീവൻ മിഷൻ എന്നു പൂർത്തിയാകുമെന്നോ എങ്ങനെ പൂർത്തിയാക്കുമെന്നോ നിശ്ചയമില്ല. പദ്ധതിയുടെ സമയപരിധി അവസാനിച്ചെങ്കിലും പൂർത്തിയായത് 35 % മാത്രം. 54.5 ലക്ഷം കണക്‌ഷനുകളാണ് ലക്ഷ്യമിട്ടത്. 6000 കോടി രൂപ മുടക്കിയിട്ടും സംസ്ഥാനത്ത് പൈപ്പ് കണക്‌ഷൻ നൽകാനായതോ 19.09 ലക്ഷം വീടുകളിലും. ഇവയിൽ 5.65 ലക്ഷം വീടുകളിൽ വെള്ളം എത്തിയിട്ടുമില്ല.  

2024 ജനുവരി 15നു മുൻപു കരാർ നൽകിയ പദ്ധതികൾ പൂർത്തിയാക്കാൻ ഒരു വർഷംകൂടി സമയം ലഭിക്കും. ഭരണാനുമതി നൽകിയ പ്രോജക്ടുകൾ പൂർത്തിയാക്കാനും സമയം നീട്ടിത്തരണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അപേക്ഷ കേന്ദ്രം തള്ളിയാൽ ഇതുവരെ മുടക്കിയ കോടിക്കണക്കിനു രൂപ വെറുതേയാവും. കരാറുകാർക്കു കോടികൾ  കുടിശിക നൽകാനുമുണ്ട്. എല്ലാവർക്കും വെള്ളം നൽകാൻ ഇറങ്ങിത്തിരിച്ച്, അനിശ്ചിതത്വത്തിന്റെ നിലയില്ലാക്കയത്തിലായി സർക്കാർ. വേണ്ടത്ര ആസൂത്രണമോ ആലോചനയോ ഇല്ലാതെ നടപ്പാക്കിയ ജലജീവൻ മിഷൻ സംസ്ഥാനത്ത് ഭൂരിഭാഗം ജില്ലകളിലും വൻപരാജയമാണ്. 

ശുദ്ധജലം വിതരണം ചെയ്യാൻ ജലശുദ്ധീകരണ ശാലകളോ പമ്പിങ് മെയിനുകളോ ടാങ്കുകളോ നിർമിക്കാതെ എല്ലാ വീട്ടിലേക്കും വാട്ടർ കണക്‌ഷൻ നൽകിയതാണു പ്രശ്നമായത്. 

പൈപ്പിടുന്നതിനു മുൻപേ പ്ലാന്റുകൾ നിർമിച്ചു തുടങ്ങിയിരുന്നെങ്കിൽ അതു വാട്ടർ അതോറിറ്റിയുടെ ആസ്തിയായി കിടക്കുമായിരുന്നു. പിന്നീടെപ്പോഴെങ്കിലും ഹൗസ് കണക്‌ഷനുകൾ നൽകിയാൽ മതിയായിരുന്നു. മറ്റു പദ്ധതികളിൽപ്പെടുത്തി ജലവിതരണ ടാങ്കുകളും മെയിൻ ലൈനുകളും സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമാണ് ജലജീവൻ മിഷൻ ഇപ്പോൾ പ്രവർത്തിക്കുന്നത്. 

ആദ്യം മടി, പിന്നെ അത്യാവേശം

2019ൽ ജലജീവൻ മിഷൻ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുമ്പോൾ സംസ്ഥാനത്തിനു തീരെ താൽപര്യമുണ്ടായിരുന്നില്ല. ക്രെഡിറ്റ് മുഴുവനും കേന്ദ്രത്തിന്. സംസ്ഥാന സർക്കാരിന്റെ പേരുകൂടി പദ്ധതിയിൽ ചേർക്കാമെന്നായതോടെ ഒരു വർഷത്തിനുശേഷം സർക്കാർ നിലപാടു മാറ്റി. ഉത്സാഹത്തിലായ ജല അതോറിറ്റി 10–15 വർഷം മുൻപു തയാറാക്കി, അനങ്ങാതെ കിടന്ന പ്രോജക്ടുകളെല്ലാം പൊടിതട്ടിയെടുത്തു. ജലജീവൻ മിഷനിൽ സമർപ്പിച്ച് അംഗീകാരം നേടി. പലതിന്റെയും എസ്റ്റിമേറ്റ് വർഷങ്ങൾ പഴക്കമുള്ളതായിരുന്നു. സ്ഥലത്തുപോയി സർവേ നടത്താതെ, ഗൂഗിൾ മാപ്പ് ഉപയോഗിച്ചുള്ള സർവേകൊണ്ടു പ്രോജക്ടുകളുണ്ടാക്കി. അങ്ങനെ കേരളത്തിൽ 54.5 ലക്ഷം വീടുകളിൽ ശുദ്ധജല കണക്‌‌ഷൻ നൽകാൻ പദ്ധതിയുണ്ടാക്കി. 44,715 കോടി രൂപയുടെ പദ്ധതികൾക്കു ഭരണാനുമതിയും നൽകി. 

മൂന്നാംദിനം പണം; കരാറുകാർ ഒഴുകി

മൊത്തം പദ്ധതിച്ചെലവിന്റെ 45% കേന്ദ്രം, 30% സംസ്ഥാനം, 15% തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിങ്ങനെ വഹിക്കണമെന്നും 10% ഗുണഭോക്തൃ വിഹിതമായിരിക്കുമെന്നുമായിരുന്നു ആദ്യഘട്ടത്തിലെ ധാരണ. പിന്നീടത് 50% കേന്ദ്രം, 50% സംസ്ഥാനം എന്നാക്കി. ആദ്യവിഹിതമായി സംസ്ഥാനം 1500 കോടി നിക്ഷേപിക്കണമെന്ന നിബന്ധന സർക്കാർ പാലിച്ചു. അതിനൊപ്പം അത്രയും കേന്ദ്ര വിഹിതവും കിട്ടി. ആ 3000 കോടി രൂപയ്ക്കു സംസ്ഥാനത്തു ജലജീവൻ മിഷൻ ആരംഭിച്ചെങ്കിലും വാട്ടർ അതോറിറ്റിയുടെ പദ്ധതിക്കു പണം വൈകുമെന്നതിനാൽ കരാറുകാർ താൽപര്യം കാണിച്ചില്ല. കരാറുകാരെ സ്വാധീനിച്ചും സമ്മർദം ചെലുത്തിയുമാണു പദ്ധതിയിലേക്കു കൊണ്ടുവന്നത്. പല വർക്കുകളും 10–15 % അധികതുകയ്ക്കു കരാർ വച്ചു. കഴിഞ്ഞ ഓഗസ്റ്റ് വരെ ഒരു പ്രശ്നവുമില്ലാതെ പദ്ധതി മുന്നേറി. ബിൽ നൽകിയാൽ മൂന്നാം ദിവസം കരാറുകാരനു പണം ലഭിക്കുമായിരുന്നു. 

വാട്ടർ അതോറിറ്റിയിലെ ചാകര കണ്ട്, ഇതുവരെ ഒരു പൈപ്പുപോലും കുഴിച്ചിട്ടിട്ടില്ലാത്ത നൂറുകണക്കിനു കരാറുകാർ വർക്കുകൾ ഏറ്റെടുക്കാൻ തുടങ്ങി. പലരും 25% വരെ കുറഞ്ഞ നിരക്കിൽ പ്രവൃത്തിയേറ്റെടുത്തു. ആദ്യം വകയിരുത്തിയ 3000 കോടി തീർന്നതോടെ പണം കിട്ടാതെ കരാറുകാർ പ്രതിസന്ധിയിലായി. പണി നിലച്ചു. പുതിയ വർക്കുകൾ ആർക്കും വേണ്ടെന്നായി. 

സംസ്ഥാനത്തു നവംബർ മുതൽ മേയ് വരെയുള്ള കാലത്താണു വർക്കുകൾ കാര്യമായി നടക്കുന്നത്. ആ സമയത്തു കരാറുകാർ സമരം പ്രഖ്യാപിച്ചതോടെ ജലജീവൻ മിഷൻ വർക്കുകൾ പൂർണമായി നിലച്ചു. ഇതിനകം മണ്ണിൽ കുഴിച്ചിട്ട പൈപ്പുകളിൽ വെള്ളം എത്തിക്കാൻ പമ്പ് ഹൗസുകളും ശുദ്ധീകരണ ശാലകളും മെയിൻ ലൈനുകളും സ്ഥാപിക്കേണ്ട പ്രധാന ജോലികളാണു ഇങ്ങനെ മുടങ്ങിപ്പോയത്. പദ്ധതിയുടെ കാലാവധി കഴിഞ്ഞതിനാൽ ഇൗ വർക്കുകൾ ഇനി വാട്ടർ അതോറിറ്റി സ്വന്തം നിലയിൽ ഫണ്ട് കണ്ടെത്തി പൂർത്തിയാക്കണം. 

എവിടെനിന്ന് കണ്ടെത്തും ഭീമമായ തുക ?

 44,715 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയാക്കാൻ സംസ്ഥാനം 22,500 കോടി രൂപ മുടക്കണം. അടുത്തകാലത്തൊന്നും ഇത്രയും തുക മുടക്കാൻ വാട്ടർ അതോറിറ്റിക്കു കഴിയില്ല. പൂർത്തിയായവയുടെ വകയിൽ 3000 കോടി രൂപയോളം കരാറുകാർക്കു നൽകാനുമുണ്ട്. ഇപ്പോൾ നടക്കുന്ന പ്രവൃത്തികളുടെ ബിൽ വരാനിരിക്കുന്നതേയുള്ളൂ. മറ്റുള്ള സംസ്ഥാനങ്ങളിൽ ജലജീവൻ മിഷൻ വളരെ വേഗത്തിൽ മുന്നേറുന്നു. 

ഇല്ലാത്ത സാങ്കേതികവിദ്യയ്ക്ക് ‘വ്യാജ’ പ്രവ‍‌ൃത്തിപരിചയം

ജലജീവൻ മിഷൻപ്രകാരം കോഴിക്കോട് ജില്ലയിലെ ശുദ്ധജല വിതരണത്തിനുള്ള കരാറിൽ നടന്ന ക്രമക്കേടു സമാനതകളില്ലാത്തതാണ്. പുതിയ സാങ്കേതികവിദ്യ കരാറിൽ ഉൾപ്പെടുത്തുകയും അതു മലപ്പുറം പൊന്നാനിയിൽ ഉപയോഗിച്ചിട്ടുണ്ടെന്നു വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി 559 കോടി രൂപയുടെ കരാർ ഉറപ്പിക്കുകയുമായിരുന്നു. പൊന്നാനിയിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടില്ലെന്നു പിന്നീടു കണ്ടെത്തി. ഹൈക്കോടതി ഇടപെട്ടതോടെ ചീഫ് എൻജിനീയറുടെയും സൂപ്രണ്ടിങ് എൻജിനീയറുടെയും പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുകയാണ്. വിജിലൻസ് അന്വേഷണവും നടക്കുന്നു. 

2 പ്രവൃത്തി, ഒറ്റ ടെൻഡർ

ഉള്ള്യേരി, മൂടാടി പഞ്ചായത്തുകൾക്കും സമീപത്തെ മൂന്നു പഞ്ചായത്തുകൾക്കുമായി പെരുവണ്ണാമൂഴിയിൽ 100 എംഎൽഡി ജലശുദ്ധീകരണശാല നിർമാണം, ജലവിതരണ പൈപ്പുകൾ സ്ഥാപിക്കൽ എന്നിവയ്ക്കായി 321 കോടി രൂപയുടേതാണ് ഒരു പദ്ധതി. ചാത്തമംഗലത്തിനു സമീപമുള്ള ഏഴു പഞ്ചായത്തുകൾക്കായി മാവൂർ ചാലിയാറിന്റെ തീരത്ത് 238 കോടി രൂപയുടേതാണു രണ്ടാമത്തെ കരാർ. ജലശുദ്ധീകരണശാല നിർമാണവും വിതരണ പൈപ്പ് സ്ഥാപിക്കലും രണ്ടു കരാറായി വിളിക്കുന്നതാണു രീതിയെങ്കിലും ഇവിടെ രണ്ടിനും ഒറ്റ ടെൻഡറാണ് വിളിച്ചത്. 

ടെൻഡർ മാനദണ്ഡത്തിൽ ‘ഫ്ലാറ്റ് ബോട്ടം അപ്‌വേഡ് ഫ്ലോ സ്ലഡ്ജ് ബ്ലാങ്കറ്റ് ടെക്നോളജി’ ഉപയോഗിച്ചുള്ള നിർമാണത്തിൽ മുൻ പരിചയമുള്ളവർ മാത്രം പങ്കെടുത്താൽ മതിയെന്ന് ഉൾപ്പെടുത്തിയതോടെ മിക്ക കരാറുകാരും പുറത്തായി. 

മലപ്പുറത്തു പൊന്നാനിയിൽ മറ്റൊരു ജലശുദ്ധീകരണശാല ഇൗ ടെക്നോളജിയിൽ നിർമിച്ച പ്രവൃത്തിപരിചയം കാണിച്ചു സർട്ടിഫിക്കറ്റുമായി 2 കരാറുകാരെ നേരത്തേതന്നെ സജ്ജമാക്കിയിരുന്നു. ഈ കമ്പനികളെക്കാൾ 120 കോടിയോളം കുറ‍ഞ്ഞ തുകയിൽ മറ്റൊരു കരാറുകാരനും എത്തി. പക്ഷേ, കരാർ മാനദണ്ഡത്തിലെ ‘ടെക്നോളജി’ ഇല്ലാത്തതുകാരണം ഇദ്ദേഹം പുറത്തായി.

559 കോടിയുടെ പദ്ധതിക്ക് 10% തുക ഉയർത്തി 614 കോടിക്ക് ക്വോട്ട് ചെയ്തവർക്കാണു കരാർ ലഭിച്ചത്. പദ്ധതി തുകയെക്കാൾ 10% തുക ചീഫ് എൻജിനീയർക്ക് വർധിപ്പിച്ചു നൽകാമെന്ന വ്യവസ്ഥപ്രകാരം കരാർ ഉറപ്പിച്ചു. 10% കുറച്ച് തുക ക്വോട്ട് ചെയ്ത കരാറുകാർ പുറത്തായി. ഇതുവഴി 120 കോടിയെങ്കിലും സർക്കാരിന് അധികച്ചെലവാകുമെന്നാണ് ആരോപണം. 

കുടിവെള്ള പ്രശ്നമല്ലേ, നടക്കട്ടേയെന്ന് കോടതി

ജലജീവൻ മിഷനിൽ ശുദ്ധജല വിതരണത്തിനു കരാർ നൽകിയതിൽ ക്രമക്കേടു നടന്നെന്ന് ആരോപിച്ച് അത്തോളി പഞ്ചായത്ത് ഒന്നാംവാർഡ് അംഗം കെ.ബൈജു കഴിഞ്ഞ ഏപ്രിലിൽ വിജിലൻസ് കോടതിയെ സമീപിച്ചു. 

സംഭവത്തിൽ പ്രാഥമികാന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവിട്ടു. എന്നാൽ, കരാറുകാർ ഹൈക്കോടതിയെ സമീപിച്ചു. കുടിവെള്ള പ്രശ്നമായതിനാൽ ആരോപണങ്ങളുടെ പേരിൽ നിർമാണം തടയേണ്ടതില്ലെന്നു കോടതി വിധിച്ചു.  നിലവിൽ പെരുവണ്ണാമുഴി ഡാമിനു സമീപത്തും ചാലിയാറിനു സമീപത്തും ജലജീവൻ മിഷന്റെ കുടിവെള്ള സംഭരണി നിർമാണം നടക്കുന്നുണ്ട്.

(പരമ്പര അവസാനിച്ചു)

English Summary:

Jal Jeevan Mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com