ADVERTISEMENT

ഞങ്ങൾക്ക് ഉൾവിറയലില്ലാതെ വീടിനു പുറത്തിറങ്ങി നടക്കാനാകണം, സമാധാനത്തോടെ ഉറങ്ങാനാകണം, കുട്ടികൾക്കു പേടിയില്ലാതെ സ്കൂളിൽ പോകാനാകണം... ഒരാഴ്ചയ്ക്കിടെ രണ്ടു പേരെ കാട്ടാന ചവിട്ടിക്കൊന്ന വയനാട്ടിൽ ജനങ്ങൾ ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത് ഇതാണ്. അങ്ങേയറ്റത്തെ ജീവഭീതിയോടെയും സർക്കാർസംവിധാനങ്ങളുടെ നിരുത്തരവാദിത്തത്തോടുള്ള കടുത്ത പ്രതിഷേധത്തോടെയുമാണ് അവർ ഇതു പറയുന്നത്. ജനങ്ങൾക്കു പേടിയില്ലാതെ ജീവിക്കാനുള്ള അടിസ്ഥാന അവകാശത്തിന് അവിടെ വിള്ളലേറ്റിരിക്കുന്നു.

വനംവകുപ്പിന്റെ കുറുവ ദ്വീപ് ഇക്കോ ടൂറിസം കേന്ദ്രത്തിലെ ഗൈഡ് വാച്ചർ പാക്കം വെള്ളച്ചാലിൽ പോൾ കാട്ടാനയുടെ ആക്രമണത്തിനിരയായി മരിച്ചതോടെ ഈ മേഖലയാകെ പ്രാണഭീതിയിലാണ്. കഴിഞ്ഞയാഴ്ച പടമല ചാലിഗദ്ദയിൽ കർഷകൻ അജീഷിനെ ആന ചവിട്ടിക്കൊന്ന സ്ഥലത്തുനിന്ന് 7 കിലോമീറ്റർ മാത്രമകലെയാണ് പോൾ ആക്രമണത്തിനിരയായത്.

പോളിനു വിദഗ്ധചികിത്സ ഉറപ്പാക്കുന്നതിൽ വലിയ വീഴ്ചയുണ്ടായതും അപലപനീയമാണ്. കോയമ്പത്തൂരിൽനിന്നു ഹെലികോപ്റ്റർ എത്തിച്ചെങ്കിലും അധികൃതരുടെ ഏകോപനമില്ലായ്മയും ആശയവിനിമയത്തിലെ പാളിച്ചയും മൂലം അതു പ്രയോജനപ്പെട്ടില്ല. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു റോഡ് മാർഗം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കാൻ വൈകിപ്പോവുകയും ചെയ്തു. എയർ ആംബുലൻസ് ലൈസൻസുള്ള അപൂർവം കോപ്റ്ററുകളിലൊന്ന് സംസ്ഥാന സർക്കാരിന്റെ പക്കലുണ്ടെങ്കിലും പോളിന്റെ ജീവൻ രക്ഷിക്കാൻ ഇതുപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. മാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപ നിരക്കിലാണ് സംസ്ഥാന സർക്കാർ കോപ്റ്റർ വാടകയ്ക്കെടുത്തിരിക്കുന്നത്.

വയനാട് ജില്ലയിൽ 17 ദിവസത്തിനിടെ മാത്രം 3 പേരാണു വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വന്യജീവി ആക്രമണം, പ്രകൃതിദുരന്തം, അപകടങ്ങൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വയനാട്ടുകാർക്കു വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നു പലതവണ വാഗ്ദാനം നൽകിയെങ്കിലും അതു നടപ്പാകാത്തതിന്റെ ഒടുവിലത്തെ ഇരകൂടിയാണ് പോൾ.  

ആധുനിക ചികിത്സാസൗകര്യങ്ങളുടെ കാര്യത്തിൽ കേരളത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ലയാണു വയനാട്. ചികിത്സയ്ക്കായി വയനാടു ചുരം താണ്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള പരക്കംപാച്ചിൽ പ്രാണൻ കയ്യിലെടുത്തുപിടിച്ചാണ്. പൊതുമേഖലയിൽ മികച്ച സൗകര്യങ്ങളോടുകൂടിയ ആശുപത്രി ഇന്നും വയനാട്ടുകാർക്കു സ്വപ്നം മാത്രമായി ശേഷിക്കുന്നു. ആധുനിക ചികിത്സാസംവിധാനങ്ങൾ സാധാരണക്കാർക്കു ചുരുങ്ങിയ ചെലവി‍ൽ പ്രാപ്യമാക്കുന്ന ആതുരാലയമാക്കി മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജിനെ മാറ്റിയാൽ മാത്രമേ ആരോഗ്യ – ചികിത്സാരംഗത്തെ പിന്നാക്കാവസ്ഥയ്ക്കു പരിഹാരമാകൂ.

തങ്ങളുടെ കടുത്ത ജീവിതപ്രതിസന്ധികളോടു സർക്കാർ സംവിധാനങ്ങൾ തീർത്തും മുഖംതിരിച്ചതോടെയാണ് ശനിയാഴ്ച പുൽപള്ളിയിൽ ജനരോഷം ആളിക്കത്തിയത്. വീട്ടുമുറ്റത്തും കാലിത്തൊഴുത്തിലും വന്യമൃഗങ്ങൾ നടത്തുന്ന അതിക്രമങ്ങൾക്കു കണക്കില്ലാതായപ്പോൾ മറ്റു വഴിയില്ലാതെ ജനം സമരത്തിനിറങ്ങുകയായിരുന്നു. മൃഗങ്ങളെ നേരിടുമ്പോഴുള്ള പരിമിതികളല്ലാതെ മറ്റൊന്നും വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നു വനം മന്ത്രി എ.െക.ശശീന്ദ്രൻ പറയുമ്പോൾ വയനാടിനു തിരിച്ചുചോദിക്കാതെവയ്യ: എങ്കിൽ ആ പരിമിതികൾ പരിഹരിക്കാൻ ഇനിയെത്ര ജീവൻകൂടി ഞങ്ങൾ നഷ്ടപ്പെടുത്തേണ്ടി വരും? 

ശനിയാഴ്ച നടന്ന ജനകീയ പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ഇന്നലെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  5 കേസുകളിലായി കൂടുതല്‍ അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്നും പൊലീസ് പറയുന്നു.

പോളിന്റെ മകൾ സോനയുടെ സങ്കടവാക്കുകൾ അധികൃതരുടെ കാതിൽ എന്നും മുഴങ്ങേണ്ടതുണ്ട്: ‘കാട്ടാന കൊന്ന അജീഷിന്റെ മകൾ പറഞ്ഞതാണ്, ആ കൊച്ചിന്റെ സ്ഥിതി ആർക്കും വരരുതെന്ന്. പക്ഷേ, അതേ ഗതി എനിക്കും വന്നു.’ എസി മുറിയിലിരുന്നു ടിവി കണ്ട് അഭിപ്രായം പറയാൻ എളുപ്പമാണെന്നും വയനാട്ടിൽ ജനങ്ങൾ ഭയചകിതരാണെന്നും അവിടെ താമസിച്ചാൽ മാത്രമേ അതിന്റെ ബുദ്ധിമുട്ടു മനസ്സിലാകുകയുള്ളൂവെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞത് ഇതുമായി ചേർത്തുവയ്ക്കേണ്ടതുണ്ട്. മനുഷ്യ–മൃഗ സംഘർഷത്തിൽ സർക്കാർ സമഗ്രമായ നയം രൂപീകരിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചിട്ടുമുണ്ട്.

വന്യമൃഗഭീഷണി നേരിടുന്നതിന് വനം, പൊലീസ്, റവന്യു വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്. ഓരോ ദുരന്തത്തിനും ശേഷമുള്ള താൽക്കാലിക തീരുമാനങ്ങൾക്കപ്പുറത്ത്, ഇനിയും മനുഷ്യജീവൻവച്ചു പന്താടാതെ, ഈ പ്രശ്നത്തിന് അടിയന്തരമായി ശാശ്വത പരിഹാരം കണ്ടെത്തുകയാണു വേണ്ടത്.

English Summary:

Editorial about Wayanad with fear of life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com