ADVERTISEMENT

നമ്മുടെ ക്യാംപസുകളിൽ വേരൂന്നുന്ന അക്രമവാസനയുടെയും കെ‍ാടുംക്രൂരതയുടെയും ഏറ്റവും ഒടുവിലത്തെ ഇരയാണ് വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർഥി ജെ.എസ്.സിദ്ധാർഥൻ. സഹപാഠികളും സീനിയർ വിദ്യാർഥികളുമടക്കമുള്ളവരാണ് ദാരുണമരണത്തിലേക്ക് ഈ യുവാവിനെ നയിച്ചതെന്ന ആരോപണം അത്യധികം ഗൗരവമുള്ളതാണ്. 

ഈ മാസം 18ന് ഉച്ചയ്ക്ക് ഒന്നരയോടെയാണു സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാർഥനു ക്രൂരമർദനം ഏറ്റതായാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള ഒട്ടേറെ മുറിവുകളുണ്ട്. തലയിലും താടിയെല്ലിലും മുതുകിലും ക്ഷതമേറ്റതിന്റെ പാടുകളുമുണ്ട്. കഴുത്തിൽ കുരുക്കു മുറുകിയ ഭാഗത്തു കണ്ടെത്തിയ മുറിവിൽ അസ്വാഭാവികതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

വാലന്റൈൻസ് ഡേ പരിപാടിക്കിടെയുണ്ടായ സംഭവത്തിന്റെ പേരിൽ സിദ്ധാർഥനെ ഒരു സംഘം വിദ്യാർഥികൾ മർദിക്കുകയും പരസ്യവിചാരണ നടത്തുകയും ചെയ്തെന്നും മരണം ഇതിനു ശേഷമാണെന്നുമുള്ള ആരോപണം പൊലീസ് ശരിവയ്ക്കുന്നു. സിദ്ധാർഥന്റെ സഹപാഠികളുടെയും അധ്യാപകരുടെയും പൊലീസിന്റെയും നാട്ടുകാരുടെയും വാക്കുകൾ ചേർത്തു വായിക്കുമ്പോൾ ഇതു കൊലപാതകമാണെന്ന ഉറച്ച വിശ്വാസത്തിലാണ് തിരുവനന്തപുരം നെടുമങ്ങാട്ടുള്ള അച്ഛനും അമ്മയും മറ്റു ബന്ധുക്കളും. മറ്റു വിദ്യാർഥികൾ നോക്കിനിൽക്കെ വിവസ്ത്രനാക്കുകയും ബെൽറ്റ്കൊണ്ടു പലവട്ടം അടിക്കുകയും ഭക്ഷണവും വെള്ളവും നിഷേധിക്കുകയും ചെയ്തതായും പറയുന്നു. 

സംഭവവുമായി ബന്ധപ്പെട്ടു 12 പേരെ കോളജിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. കോളജ് യൂണിയൻ പ്രസിഡന്റ്, യൂണിയൻ അംഗം, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എന്നിവരുൾപ്പെടെയുള്ളവരാണ് സസ്പെൻഷനിലായത് എന്നത് ആ ക്യാംപസിലെ എസ്എഫ്ഐയുടെ പ്രവർത്തനശൈലിയിൽ സംശയം ജനിപ്പിക്കുന്നു. മാനവികതയുടെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങൾ മുദ്രാവാക്യമാക്കിയ ഒരു വിദ്യാർഥിസംഘടനയുടെ പ്രവർത്തനശൈലി എത്രത്തോളം അതിനു വിരുദ്ധമായി മാറാമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മാറുകയാണോ പൂക്കോട് ക്യാംപസ് ? 

കേസിൽ ഉൾപ്പെട്ടതു ഭരണകക്ഷിയുടെ വിദ്യാർഥിസംഘടനാ നേതാക്കളായതുകെ‍ാണ്ട് പ്രതികളെ സംരക്ഷിക്കാൻ കോളജ് അധികൃതരും പൊലീസും ഇടപെടൽ നടത്തുന്നതായി തുടക്കത്തിൽതന്നെ പരാതി ഉയർന്നിരുന്നു. ഒളിവിൽപോയ പ്രതികളെ ഇത്രയും ദിവസം കഴിഞ്ഞിട്ടും പെ‍‍ാലീസ് കണ്ടെത്താത്തത് നിക്ഷിപ്തതാൽപര്യം കെ‍ാണ്ടാണെന്നും ആക്ഷേപമുണ്ട്. പ്രതികൾക്ക് ഒളിവിൽ പോകാൻ സൗകര്യമൊരുക്കിയതിനു ശേഷമാണ് പൊലീസ് അന്വേഷണം ഉൗർജിതമാക്കിയതെന്നും ഒരുവിഭാഗം വിദ്യാർഥികൾ കുറ്റപ്പെടുത്തുന്നു.

പരാതി ലഭിച്ചപ്പോൾത്തന്നെ അന്വേഷണം നടത്തി കുറ്റക്കാരെ സസ്പെൻഡ് ചെയ്തുവെന്നും സിദ്ധാർഥനു മർദനമേറ്റ വിവരം അപ്പോൾ ആരും അറിയിച്ചിരുന്നില്ലെന്നുമാണ് കോളജ് അധികൃതർ പറയുന്നത്. കഴിഞ്ഞദിവസം പ്രതികളുടെ വീടുകളിൽ അന്വേഷണസംഘമെത്തിയെങ്കിലും തെളിവു ലഭിച്ചില്ല. റാഗിങ്ങിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം ഉൾപ്പെടെ ആറു പേരെ ഇന്നലെ അറസ്റ്റ് ചെയ്തു. 12 പ്രതികൾ ഇപ്പോഴും ഒളിവിലാണ്. 

നമ്മുടെ വിദ്യാലയങ്ങളിലും കോളജുകളിലും തെളിയുന്ന അക്രമ, അരാജക പ്രവണതകളിൽനിന്നു വിദ്യാർഥികളെ മോചിപ്പിക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കുമൊപ്പം രാഷ്ട്രീയനേതൃത്വവും മുന്നിട്ടിറങ്ങിയേ തീരൂ. സാമാന്യബോധം പോലുമില്ലാതെ, തോന്നിയപടി പെരുമാറുന്ന പ്രവർത്തകരെ ഉത്തരവാദിത്തബോധമുള്ള സംഘടനാ നേതൃത്വങ്ങൾ സംരക്ഷിക്കാനും പാടില്ല. 

‘ഞങ്ങളുടെ പൊന്നുമോനെ അവരെല്ലാം ചേർന്ന് അടിച്ചുകൊന്നു കെട്ടിത്തൂക്കിയതാണ്’ എന്നു പറഞ്ഞുകരയുന്ന സിദ്ധാർഥന്റെ അമ്മയുടെ സങ്കടം നമ്മുടെ സമൂഹവും സർക്കാരും കേൾക്കേണ്ടതുണ്ട്. കൃത്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ എത്രയുംവേഗം കണ്ടെത്തി, മാതൃകാപരമായ കർശന നടപടികൾ ഉണ്ടാകണം; ഇത്തരം സംഭവങ്ങൾ ഇനിയെ‍ാരിക്കലും ഉണ്ടാകില്ലെന്ന് ഉറപ്പാക്കുകയും വേണം. ക്യാംപസ് അധികൃതരുടെയും സർക്കാരിന്റെയും സമൂഹത്തിന്റെയും നിതാന്തജാഗ്രതയ്‌ക്കൊപ്പം, ക്രൂരത ചെയ്താൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന സ്ഥിതിയും നിലവിൽവന്നാൽ മാത്രമേ ഇത്തരം കലാലയ തിന്മകളുടെ വേരറുക്കാനാകൂ.

English Summary:

Editorial about Siddharth's death in veterinary university

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com