ADVERTISEMENT

യുജിസിയുടെ നാലു വർഷ ബിരുദ പ്രോഗ്രാം പല സംസ്ഥാനങ്ങളും നടപ്പാക്കി. കേരളത്തിലാകട്ടെ കരിക്കുലം കമ്മിറ്റി തയാറാക്കിയ ‘കേരള ഹയർ എജ്യുക്കേഷൻ കരിക്കുലം ഫ്രെയിംവർക്’ ഉന്നതവിദ്യാഭ്യാസ കൗൺസിൽ അംഗീകരിച്ചു. പുതിയ അക്കാദമിക വർഷം (2024–25) മുതൽ ഇതു നടപ്പാക്കാനുള്ള ശ്രമമാണ്. അതിനു കഴിഞ്ഞാൽ, സംസ്ഥാനത്തെ ഡിഗ്രി പ്രോഗ്രാമുകൾ വിദേശ സർവകലാശാലകളുടേതിനു തുല്യമാകും.

യുജിസി പ്രോഗ്രാമിൽ നാലുവർഷത്തെ 8 സെമസ്റ്ററിൽ ഓരോ വർഷവും രണ്ടെണ്ണം വിജയകരമായി പൂർത്തീകരിച്ച്, അതതു വർഷത്തെ സർട്ടിഫിക്കറ്റുമായി പുറത്തുപോകാനും മൂന്നു വർഷത്തിനുള്ളിൽ തിരികെ പ്രവേശിച്ചു പഠനം തുടരാനും മൊത്തം 7 വർഷത്തിനുള്ളിൽ പഠനം പൂർത്തിയാക്കാനും കഴിയും. എന്നാൽ, കേരള പ്രോഗ്രാമിൽ മൂന്നാം വർഷം അല്ലെങ്കിൽ നാലാം വർഷം അവസാനം ലഭിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് നേടിയാലേ പഠനം നിർത്താൻ സാധിക്കൂ. 

 വ്യത്യസ്ത രീതി

കേരളത്തിലെ പ്രോഗ്രാമിൽ ബിരുദപഠനത്തിനു വിഷയാധിഷ്ഠിത, ഭാഷാനൈപുണ്യവികസന, തൊഴിൽനൈപുണ്യവികസന, മൂല്യവർധന വിഭാഗങ്ങളിൽ കോഴ്സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഡിഗ്രി പഠനം ഒരു പ്രധാന (മേജർ/കോർ) വിഷയത്തിലോ രണ്ടു മേജർ വിഷയങ്ങളിലോ പരസ്പരബന്ധിതമായ മേജർ–മൈനർ വിഷയങ്ങളിലോ മേജർ വിഷയത്തോടൊപ്പമുള്ള തൊഴിലധിഷ്ഠിത മൈനർ വിഷയത്തിലോ ആകാം. 

പ്രഫ. സാബു തോമസ്, പ്രഫ. പി.ഐ.ജോസഫ് ഇല്ലിക്കൻ
പ്രഫ. സാബു തോമസ്, പ്രഫ. പി.ഐ.ജോസഫ് ഇല്ലിക്കൻ

1) ഇംഗ്ലിഷ്– ഭാഷാഗ്രൂപ്പ്, 2) നാച്വറൽ ആൻഡ് ഫിസിക്കൽ സയൻസസ്, 3) ഗണിതം, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, 4) ലൈബ്രറി, ഐടി ആൻഡ് മീഡിയ സയൻസ്, 5) കൊമേഴ്സ് ആൻഡ് മാനേജ്മെന്റ്, 6) ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് എന്നിവയാണ് 6 വിഷയഗ്രൂപ്പുകൾ. ഈ ഗ്രൂപ്പുകളിൽനിന്ന് ഒന്നോ രണ്ടോ മേജർ വിഷയങ്ങളും മൈനർ ഇലക്ടീവ് വിഷയങ്ങളും തിരഞ്ഞെടുക്കണം. 

മൈനർ കോഴ്സുകളാക്കാവുന്ന ക്യാപ്സ്റ്റോൺ വിഭാഗത്തിൽപെടുന്ന (പ്രായോഗിക, തൊഴിൽനൈപുണ്യ, ഗവേഷണ നൈപുണ്യം ലഭിക്കുന്നതിനുള്ള വിദ്യാഭ്യാസ പദ്ധതി) തൊഴിലധിഷ്ഠിത ട്രെയ്നിങ് കോഴ്സുകളാണ് കംപ്യൂട്ടർ ഹാർഡ്‌വെയർ/ സോഫ്റ്റ്‌വെയർ, വിവർത്തനം, ഇന്റീരിയർ ഡിസൈനിങ്, ഓർഗാനിക് ഫാമിങ്, നാച്യുറോപ്പതി, ഇൻഷുറൻസ് പഠനം, ഫാഷൻ ഡിസൈനിങ്, ഹാൻഡിക്രാഫ്റ്റ്, വിദേശഭാഷ, ടാലി, മൊബൈൽ ടെക്നോളജി, കംപ്യൂട്ടർ നെറ്റ്‌വർക് മാനേജ്മെന്റ്, വെബ് ഡിസൈനിങ്, ടൂറിസം, ഇവന്റ് മാനേജ്മെന്റ്, ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ്, ഓഫിസ് മാനേജ്മെന്റ്, അഡ്വർടൈസ്മെന്റ് ഡിസൈനിങ് തുടങ്ങിയവ.

ഇവയ്ക്കു പുറമേ ബിഗ് ഡേറ്റാ അനാലിസിസ്, ബിസിനസ് കമ്യൂണിക്കേഷൻ, ഡിജിറ്റൽ മാർക്കറ്റിങ്, ടൂറിസം, വിഷ്വൽ കമ്യൂണിക്കേഷൻ ആൻഡ് ഫൊട്ടോഗ്രഫി, ഡിജിറ്റൽ മാർക്കറ്റിങ്, ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ, പൊളിറ്റിക്കൽ ലീഡർഷിപ് ആൻഡ് കമ്യൂണിക്കേഷൻ, കസ്റ്റമർകെയർ ആൻഡ് മാർക്കറ്റിങ് തുടങ്ങിയ തൊഴിൽനൈപുണ്യ കോഴ്സുകളുമുണ്ട്. പരിസ്ഥിതിപഠനം, ഡിജിറ്റൽ എജ്യുക്കേഷൻ, മാത്തമാറ്റിക്കൽ തിങ്കിങ് ആൻഡ് കംപ്യൂട്ടേഷനൽ അനാലിസിസ്, സസ്റ്റെയ്ൻഡ് ഡവലപ്മെന്റ്, കേരള മോഡൽ ഓഫ് ഡവലപ്മെന്റ് തുടങ്ങിയവയാണ് പ്രധാന മൂല്യവർധന കോഴ്സുകൾ.

 പാഠ്യപദ്ധതി

2 വർഷ (4 സെമസ്റ്റർ) പ്രാഥമിക ഫൗണ്ടേഷൻ കോഴ്സ്, ഒരു വർഷ ഇന്റർമീഡിയറ്റ് ഡിഗ്രി കോഴ്സ്, അവസാനവർഷ ഡിഗ്രി (ഓണേഴ്സ്) അല്ലെങ്കിൽ ഓണേഴ്സ് വിത്ത് റിസർച് കോഴ്സ് എന്നിവയാണു നാലുവർഷ ഡിഗ്രിയുടെ വിവിധഘട്ടങ്ങൾ.

ഓരോ വിദ്യാർഥിയും മുകളിൽ വിവരിച്ചിട്ടുള്ള 6 വിഷയാധിഷ്ഠിത കോഴ്സുകളിൽനിന്നു രണ്ടെണ്ണം മേജർ വിഷയങ്ങളായും ഒരെണ്ണം മൈനർ വിഷയമായും ആദ്യവർഷം തിരഞ്ഞെടുത്തു പഠിക്കണം. രണ്ടാം വർഷം ആ വിഷയങ്ങൾ തന്നെ തുടരുകയോ പുതിയ 3 വിഷയങ്ങൾ തിരഞ്ഞെടുത്തു പഠിക്കുകയോ ചെയ്യാം. ഇവയ്ക്കു പുറമേ 3 ബഹുമുഖ ഇലക്ടീവ് വിഷയങ്ങളും ഫൗണ്ടേഷൻ കോഴ്സിനു പഠിച്ചു തീർക്കണം. ഈ മൂന്നു വിഷയങ്ങളിൽ ഒരെണ്ണം ആറാമതായി മുകളിൽ പറഞ്ഞിരിക്കുന്ന ‘ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് ഗ്രൂപ്പി’ൽ നിന്നായിരിക്കണം. 

ശേഷിക്കുന്ന രണ്ട് ഇലക്ടീവ് വിഷയങ്ങൾ മറ്റു ഗ്രൂപ്പുകളിൽ നിന്നു തിരഞ്ഞെടുക്കാം. ഇംഗ്ലിഷ്, ഒരു ഇന്ത്യൻ ഭാഷ എന്നിവയിൽ രണ്ടുവീതം ഭാഷാനൈപുണ്യവികസന കോഴ്സുകളും പൂർത്തിയാക്കണം. ഇവയ്ക്കു പുറമേ 2 മൂല്യവർധന കോഴ്സുകളും ക്യാപ്സ്റ്റോൺ വിഭാഗത്തിൽപെടുന്ന ഒരു തൊഴിൽ നൈപുണ്യവികസന കോഴ്സും ചെയ്യണം. സാധിക്കുമെങ്കിൽ അവധിക്കാലം പ്രയോജനപ്പെടുത്തി ‘ഇന്റേൺഷിപ്’ പൂർത്തിയാക്കി എല്ലാറ്റിനുമായി 88 ക്രെഡിറ്റ് പോയിന്റെങ്കിലും നേടിയാൽ ഫൗണ്ടേഷൻ കോഴ്സ് പൂർത്തിയാക്കി ഇന്റർമീഡിയറ്റ് ഡിഗ്രി പഠനത്തിനു ചേരാം.

ഇന്റർമീഡിയറ്റ് തലത്തിലുള്ള ആദ്യ ഡിഗ്രി കോഴ്സിനു രണ്ടാംവർഷം പൂർത്തിയാക്കിയ 2 കോർ വിഷയങ്ങളിലും 2 ഇലക്ടീവ് മൈനർ വിഷയങ്ങളിലും ആഴമേറിയ പഠനം പൂർത്തീകരിക്കണം. ക്യാപ്സ്റ്റോൺ വിഭാഗത്തിൽപ്പെട്ട 2 തൊഴിൽനൈപുണ്യ വികസന കോഴ്സും ഒരു മൂല്യവർധന കോഴ്സും എഐസിടിഇ ‘സ്വയം’ പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഒരു സ്വയംപഠന തൊഴിൽപരിശീലന കോഴ്സും പൂർത്തിയാക്കാം. ഇത്തരത്തിൽ 45 ക്രെഡിറ്റ് പോയിന്റുകൾ കൂടി നേടി ആകെ 133 (88+45) ക്രെഡിറ്റ് പോയിന്റുകളെങ്കിലും നേടിയാൽ ഡിഗ്രിയോടെ പഠനം നിർത്തി തൊഴിൽ, സംരംഭകത്വം, ഉപരിപഠനം എന്നിവയ്ക്കു ശ്രമിക്കാം.

technology

അവസാനഘട്ടമായ നാലാം വർഷത്തിൽ, ഡിഗ്രിക്കു പഠിച്ച 3 വിഷയങ്ങളിൽ അഡ്വാൻസ്ഡ് ലവൽ പഠനം പൂർത്തിയാക്കി ‘സ്വയം’ പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഒരു തൊഴിൽ പരിശീലന കോഴ്സ് കൂടി പൂർത്തിയാക്കി 44 ക്രെഡിറ്റ് പോയിന്റുകൾ കൂടിയെങ്കിലും നേടി മൊത്തം ക്രെഡിറ്റ് 177 ആക്കിയാൽ ഡിഗ്രി (ഓണേഴ്സ്) നേടി പഠനം അവസാനിപ്പിക്കാം. മൂന്നു വിഷയാധിഷ്ഠിത കോഴ്സുകൾക്കുപകരം ഒരു കോർവിഷയത്തിൽ ഗവേഷണം പൂർത്തിയാക്കി പ്രബന്ധം അവതരിപ്പിച്ചാലും ഈ ഡിഗ്രി ലഭിക്കും. 

എന്നാൽ, ഗവേഷണത്തിൽ അതീവ താൽപര്യമുള്ളവർക്ക് ഡിഗ്രി (ഓണേഴ്സ് വിത്ത് റിസർച്) സമ്പാദിക്കാം. അവർ  സർവകലാശാല/ കോളജ് പ്രഫസറുടെ മേൽനോട്ടത്തിൽ ഗവേഷണം പൂർത്തിയാക്കി പ്രബന്ധം അവതരിപ്പിച്ച് റിസർച് ജേണലിൽ പ്രസിദ്ധീകരിക്കുകയോ പേറ്റന്റ് സമ്പാദിക്കുകയോ വേണം.

ഉടൻ വിലയിരുത്തൽ

‘ഔട്ട് കം ബേസ്ഡ് അഥവാ ഫലാധിഷ്ഠിത വിദ്യാഭ്യാസമാണ്’ ഈ ഡിഗ്രി പ്രോഗ്രാമിൽ. തുടർച്ചയായ വിലയിരുത്തലുകളിലൂടെ വിദ്യാർഥികൾക്കു തത്സമയ ‘ഫീഡ്ബാക്ക്’ നൽകുന്ന സമീപനമാണിത്. പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠിതമാണ്. അതുവഴി ക്ലാസ്റൂം സജീവമാക്കാൻ അധ്യാപകർക്കു സാധിക്കും. അവരവരുടെ വിഷയങ്ങളിലെ പുതിയ ട്രെൻ‍ഡുകളും കണ്ടെത്തലുകളും അവർ വിദ്യാർഥികൾക്കു പരിചയപ്പെടുത്തും. 

ഡിജിറ്റൽ, എഐ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി വിദ്യാർഥികളുടെ പഠനപുരോഗതി മികവോടെ ട്രാക്ക് ചെയ്യാനും കഴിയും. ഓരോ വിദ്യാർഥിയുടെയും ആവശ്യങ്ങളും പഠനശൈലിയും ഈ രീതിയിൽ മനസ്സിലാക്കാം. ഓരോ വിദ്യാർഥിക്കും ആവശ്യമായ മെച്ചപ്പെടുത്തലുകൾ അപ്പപ്പോൾ നടത്താം. 

മുൻകൈ വേണം

ഇന്റേൺഷിപ് പ്രോഗ്രാം വിജയിപ്പിക്കാൻ ഇന്ത്യയിലും വിദേശങ്ങളിലുമുള്ള കമ്പനികളുടെ/ വ്യവസായ സ്ഥാപനങ്ങളുടെ ഒരു ‘ശൃംഖല’ നിർമിക്കാൻ സർവകലാശാലകളോ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളോ മുൻകയ്യെടുക്കണം.

വിവിധ ‘സ്റ്റുഡന്റ് എൻറിച്മെന്റ് ആക്ടിവിറ്റികൾ’ പ്രോത്സാഹിപ്പിക്കണം. വർക്‌ഷോ‌പ്പുകൾ/ സെമിനാറുകൾ കൂടക്കൂടെ നടത്താൻ പ്രഫസർമാർ ശ്രമിക്കണം. കോളജുകളിൽ ഓരോ പ്രധാന വിഷയത്തിനും അതതു ഗ്രൂപ്പിലുള്ള എല്ലാ വിദ്യാർഥികളെയും ഉൾപ്പെടുത്തി ‘സബ്ജക്ട് അസോസിയേഷനുകൾ’ രൂപീകരിക്കണം. ഇതിന്റെ നേതൃത്വത്തിൽ സെമിനാറുകളും വർക്‌ഷോപ്പുകളും സംഘടിപ്പിക്കണം. വിദേശ സബ്ജക്ട് സൊസൈറ്റികളുമായി ബന്ധം സ്ഥാപിക്കുകയും വേണം. ലോക സർവകലാശാലാ റാങ്കിങ്ങിൽ 19–ാം സ്ഥാനത്തുള്ള നാഷനൽ യൂണിവേഴ്സിറ്റി സിംഗപ്പൂരിനെ (എൻയുഎസ്) മാതൃകയാക്കുന്നത് അഭികാമ്യം.

ഒരുങ്ങും ഒട്ടേറെ അവസരങ്ങൾ

പുതിയ വിദ്യാഭ്യാസപദ്ധതിവഴി ലോകമെമ്പാടുമുള്ള വിദ്യാ‍ർഥികളുമായി സഹകരിക്കാം.  

ശാസ്ത്രവിഷയങ്ങളിൽ 4 വർഷ ഡിഗ്രി (ഓണേഴ്സ് വിത്ത് റിസർച്) നേടുന്നവർക്ക് ഐഎസ്ആർഒ, സിഎസ്ഐആർ, ഡിആർഡിഒ, ടിഐഎഫ്ആർ, നാസ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (യുഎസ്എ), മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് (ജർമനി), യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രോജക്ടുകളിലും ഇന്റേൺഷിപ്പിലും അവസരം ലഭിക്കും.  ഡിഗ്രി (ഓണേഴ്സ്) നേടുന്നവർക്ക് എൻഐടി, ഐഐടി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, വ്യവസായ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയിൽ അവസരങ്ങളുണ്ട്. പ്രമുഖ സർവകലാശാലകളുടെ സ്റ്റുഡന്റ്സ് എക്സ്ചേഞ്ച് പ്രോഗ്രാമുകളും ഉപയോഗപ്രദമാണ്. 

(എംജി സർവകലാശാല മുൻ വിസിയാണ് പ്രഫ. സാബു തോമസ്, എസ്ബി കോളജിലെ മുൻ പ്രഫസറാണ് പി.ഐ.ജോസഫ് ഇല്ലിക്കൻ)

English Summary:

Writeup about four-year degree studies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com