കേന്ദ്ര നിലപാടറിയാൻ കാത്തിരിക്കും; പാർലമെന്റിലേക്കുള്ള കർഷകരുടെ ട്രാക്ടർ റാലി മാറ്റി
Mail This Article
ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നാളെ മുതൽ പാർലമെന്റിലേക്കു നടത്താൻ നിശ്ചയിച്ചിരുന്ന ട്രാക്ടർ റാലി മാറ്റിവയ്ക്കാൻ കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച പൊതുയോഗം തീരുമാനിച്ചു. വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്ന നാളെ ലോക്സഭയിൽ അവതരിപ്പിക്കാൻ കേന്ദ്രം തയാറായ സാഹചര്യത്തിലാണിത്.
കൃഷി നിയമങ്ങൾ പാർലമെന്റിൽ പിൻവലിക്കുന്നതിനു പുറമേ കാർഷികവിളകൾക്കുള്ള താങ്ങുവില നിയമം വഴി ഉറപ്പാക്കുക, കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കിസാൻ മോർച്ച അയച്ച കത്തിനു കേന്ദ്രം രേഖാമൂലം മറുപടി നൽകുക തുടങ്ങിയ ആവശ്യങ്ങൾ കൂടി അംഗീകരിച്ചില്ലെങ്കിൽ ഡിസംബറിൽ ട്രാക്ടർ റാലിയുൾപ്പെടെ നടത്തും. റാലിയുടെ തീയതി തീരുമാനിക്കാൻ ഡിസംബർ നാലിനു കർഷക സംഘടനകൾ യോഗം ചേരും.
കൃഷി നിയമങ്ങൾ പിൻവലിക്കുമെന്നു മോദി നേരിട്ട് അറിയിക്കുകയും അതിനുള്ള ബിൽ പാർലമെന്റിൽ കേന്ദ്രം അവതരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ട്രാക്ടർ റാലി ഒഴിവാക്കുന്നതാണ് ഉചിതമെന്ന് പഞ്ചാബിലെ കർഷക സംഘടനകൾ ചൂണ്ടിക്കാട്ടി. ജനറൽ ബോഡി യോഗം അത് അംഗീകരിച്ചു. മറ്റാവശ്യങ്ങളുടെ കാര്യത്തിൽ കേന്ദ്ര നിലപാടറിയാൻ ഏതാനും ദിവസം കാത്തിരിക്കാനും തീരുമാനിച്ചു.
കൃഷി മാലിന്യം കത്തിക്കുന്നവർക്കെതിരെ കേസെടുക്കരുതെന്ന കർഷകരുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചതായി കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ വ്യക്തമാക്കി. താങ്ങുവിലയുടെ കാര്യം പരിശോധിക്കാൻ സമിതിക്കു രൂപം നൽകുമെന്നു പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ടെന്നും അതിൽ കർഷകരുടെ പ്രതിനിധികളെയും ഉൾപ്പെടുത്തുമെന്നും പ്രക്ഷോഭം അവസാനിപ്പിച്ചു കർഷകർ വീടുകളിലേക്കു മടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
English Summary: Farmers Defer March, Bill To Scrap Farm Laws In Parliament On Monday