ADVERTISEMENT

മുംബൈ ∙ ഗോവയിൽ കോൺഗ്രസും തൃണമൂൽ കോൺഗ്രസും എൻസിപിയും ശിവസേനയും പ്രാദേശിക പാർട്ടികളും ഉൾപ്പെടുന്ന വിശാല സഖ്യമെന്ന ആശയത്തോട് കോൺഗ്രസ് പ്രതികരിക്കാതിരിക്കെ, എൻസിപി 2 ദിവസത്തിനകം നിലപാട് പ്രഖ്യാപിച്ചേക്കും. സഖ്യശ്രമങ്ങളോട് പ്രതികരിക്കാത്ത കോൺഗ്രസിനെ വിമർശിച്ച് ശിവസേന നേതാവ് സഞ്ജയ് റാവുത്തും തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയും രംഗത്തെത്തി. ഇന്ത്യയുടെ രാജാക്കൻമാരല്ല തങ്ങളെന്ന് കോൺഗ്രസ് നേതാക്കൾ തിരിച്ചറിയണമെന്നും അവർ ജോലി ചെയ്തിരുന്നെങ്കിൽ തൃണമൂൽ ഗോവയിലേക്ക് എത്തില്ലായിരുന്നുവെന്നും മഹുവ പറഞ്ഞു. 

നേതാക്കളെ അടർത്തിയെടുത്തു സ്ഥാനാർഥിയാക്കുകയും കോൺഗ്രസിനെ തള്ളിപ്പറയുകയും ചെയ്യുന്ന തൃണമൂലുമായി എങ്ങനെ സഖ്യമുണ്ടാക്കുമെന്നാണ് കോൺഗ്രസ് ചോദിക്കുന്നത്. മഹുവ മൊയ്ത്രയാണ് ബിജെപിയെ തോൽപിക്കാൻ വിശാല സഖ്യമെന്ന ആശയം മുന്നോട്ടുവച്ചത്. പിന്നാലെ, ശരദ് പവാറും സഞ്ജയ് റാവുത്തും ഇൗ ആവശ്യം ആവർത്തിച്ചു. 

എൻസിപിക്ക് 2.3 ശതമാനവും ശിവസേനയ്ക്ക് 1.3 ശതമാനവും വോട്ട് മാത്രമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. തൃണമൂലിന് ഇതു കന്നിയങ്കവും. ഈ വസ്തുതയും തൃണമൂലുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള വിമുഖതയുമാണ് കോൺഗ്രസിനെ പിന്നോട്ടടിക്കുന്നത്. 

മത്സരിക്കുമോ പരീക്കറുടെ മകൻ ?

മുൻ കേന്ദ്രമന്ത്രിയും മുൻ ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കറുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് ഉറപ്പു പറയാതെ ബിജെപി. പരീക്കറുടെ മകനായതിന്റെ പേരിൽ മാത്രം ഉത്പലിന് സീറ്റ് നൽകാൻ കഴിയില്ലെന്നും വിജയസാധ്യതയാണു മാനദണ്ഡമെന്നും ഗോവയുടെ ചുമതല വഹിക്കുന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. 

1995 മുതൽ പിതാവ് മത്സരിച്ചിരുന്ന പനജി സീറ്റാണ് ഉത്പൽ ലക്ഷ്യമിടുന്നത്. 2019 ൽ പരീക്കറുടെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ബാബുഷ് മൊൺസറാറ്റെയാണ് ഇവിടെ ജയിച്ചത്. പിന്നീട്, മറ്റ് 9 കോൺഗ്രസ് എംഎൽഎമാർക്കൊപ്പം ബിജെപിയിലേക്ക് അദ്ദേഹവും ചേക്കേറി. ബാബുഷിനെ മാറ്റി പരീക്കറുടെ മകന് സീറ്റ് കൈമാറുന്നത് വിജയസാധ്യതയെ ബാധിച്ചേക്കുമെന്നതാണ് ബിജെപിയുടെ ആശങ്ക.

Content Highlight: Goa Assembly elections 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com