ADVERTISEMENT

മുംബൈ ∙ മുൻ പ്രതിരോധമന്ത്രിയും ഗോവ മുൻ മുഖ്യമന്ത്രിയുമായ അന്തരിച്ച ബിജെപി നേതാവ് മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ ബിജെപി വിട്ടു. മനോഹർ പരീക്കർ കാൽ നൂറ്റാണ്ടായി മത്സരിച്ചിരുന്ന പനജി സീറ്റ് നിഷേധിച്ചതാണു കാരണം. ഉത്പൽ സ്വതന്ത്രനായി അവിടെ ജനവിധി തേടും. ആം ആദ്മി പാർട്ടി ഇൗ സീറ്റ് വാഗ്ദാനം ചെയ്യുകയും ശിവസേന പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും മറ്റു പാർട്ടികളിലേക്കില്ലെന്നും പനജിയിലെ ജനങ്ങൾ വിധിയെഴുതട്ടേയെന്നും അദ്ദേഹം പറഞ്ഞു. 2019 ൽ കോൺഗ്രസിൽനിന്നെത്തിയ അതനാസിയോ ബാബുഷ് മൊൺസെരാറ്റെയ്ക്കാണ് ബിജെപി സീറ്റ് നൽകിയിരിക്കുന്നത്. 

സീറ്റ് നിേഷധിക്കപ്പെട്ട മറ്റു 3 മുതിർന്ന നേതാക്കളും ബിജെപി വിട്ടു. പൊതുമരാമത്ത് മന്ത്രി ദീപക് പൗസ്കർ, ഡപ്യൂട്ടി സ്പീക്കർ ഇസിഡോർ ഫെർണാണ്ടസ്, ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കവ്‌ലേക്കറുടെ ഭാര്യയും മഹിളാ മോർച്ച നേതാവുമായ സാവിത്രി കവ്‌ലേക്കർ എന്നിവരാണ് രാജിവച്ചത്. സീറ്റ് ലഭിക്കാത്ത മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ പ്രകടന പത്രികയുടെ ചുമതലയുള്ള നേതാവുമായ ലക്ഷ്മികാന്ത് പർസേക്കറും ഇന്നു പാർട്ടി വിട്ടേക്കും. സ്വതന്ത്രനായി മത്സരിക്കാനാണ് നീക്കം. 

പരീക്കറുടെ മകനും മറ്റു 4 നേതാക്കളും സ്വതന്ത്രരായി കളത്തിലിറങ്ങുന്നത് ബിജെപിക്കു ക്ഷീണമാകും. സംസ്ഥാനത്ത് പാർട്ടി വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച പരീക്കറുടെ കുടുംബത്തെ തള്ളി കോൺഗ്രസിൽനിന്നു വന്നയാൾക്കു സീറ്റ് നൽകിയത് ന്യായീകരിക്കാൻ പാർട്ടി വിഷമിക്കേണ്ടിവരും. ബിജെപി സ്ഥാനാർഥിയാക്കിയിരിക്കുന്ന ബാബുഷ് പീഡനം, പൊലീസ് സ്റ്റേഷൻ ആക്രമണം എന്നിവയടക്കമുള്ള കേസുകളിൽ പ്രതിയാണ്. 

പരീക്കറുടെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തി കോൺഗ്രസിനു തിളക്കമേറിയ വിജയം സമ്മാനിച്ച ബാബുഷ് പിന്നീട് മറ്റ് 9 കോൺഗ്രസ് എംഎൽഎമാർക്കൊപ്പം ബിജെപിയിലേക്കു പോയി. ഇത്തവണ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും ബിെജപി സീറ്റ് നൽകിയിട്ടുണ്ട്. വിജയസാധ്യതയുള്ള മറ്റൊരു സീറ്റും പദവികളുമടക്കം പല വാഗ്ദാനങ്ങൾ ബിജെപി നേതൃത്വം മുന്നോട്ടുവച്ചെങ്കിലും ഉത്പൽ പനജി സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. 

English Summary: Manohar Parrikar's Son, Denied Ticket From Father's Goa Seat, Quits BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com