ADVERTISEMENT

പനജി ∙ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന സൂചനകളുടെ പശ്ചാത്തലത്തിൽ സ്വന്തം പാർട്ടിക്കു പുറത്തുള്ള വിജയസാധ്യതയുള്ള സ്ഥാനാർഥികളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങളുമായി ബിജെപിയിലെയും കോൺഗ്രസിലെയും മുതിർന്ന നേതാക്കൾ രംഗത്ത്. ജയസാധ്യതയുള്ള കോൺഗ്രസ് സ്ഥാനാർഥികളെ ഒപ്പം കൂട്ടാൻ ബിജെപി നീക്കം നടത്തുന്നതായി ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഗിരീഷ് ചോഡൻകർ പരസ്യമായി ആരോപിച്ചു.

മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത്, സാവന്തിനു വെല്ലുവിളി ഉയർത്തിയേക്കാവുന്ന വിശ്വിജിത്ത് റാണെ എന്നിവരും ഇവരുടെ ഇടനിലക്കാരും വൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ് സ്ഥാനാർഥികളുടെ പിന്നാലെയുണ്ടെന്ന് ചോഡൻകർ പറഞ്ഞു. 

എന്നാൽ, പഴയ കോൺഗ്രസ് അല്ല ഇപ്പോഴത്തേതെന്നും ഒരാളെപ്പോലും അടർത്തിയെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. മറ്റു പാർട്ടികളിലുള്ളവരുമായും സ്വതന്ത്രരുമായും തങ്ങൾ സംസാരിക്കുന്നുണ്ടെന്ന് പേരു െവളിപ്പെടുത്താൻ വിസമ്മതിച്ച ബിജെപി നേതാവ് സമ്മതിച്ചു.

ബിജെപി സർക്കാരിനെതിരെ ഭരണവിരുദ്ധവികാരവും മുഖ്യമന്ത്രി പ്രമോദ് സാവന്തിനെതിരെ വിമർശനവും ശക്തമാണ്. കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിൽ, കോൺഗ്രസിൽ നിന്ന് 2017ൽ ബിജെപിയിൽ എത്തിയ വിശ്വജിത്തിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി ബിജെപിക്കു പുറത്തു നിന്നുള്ള എംഎൽഎമാരുടെ പിന്തുണ നേടാമെന്ന ചിന്തയും പാർട്ടി കേന്ദ്ര നേതൃത്വത്തിനുണ്ട്.

അതേസമയം, മുതിർന്ന കോൺഗ്രസ് നേതാക്കളും വിജയസാധ്യതയുള്ള സ്വതന്ത്രരെയും മറ്റു പാർട്ടി സ്ഥാനാർഥികളെയും ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. കോൺഗ്രസിന് അധികാരം പിടിക്കാവുന്ന സാഹചര്യം ഉണ്ടായാൽ പ്രതിപക്ഷനേതാവായ ദിഗംബർ കാമത്തിനാണ് മുഖ്യമന്ത്രിപദത്തിലേക്കു കൂടുതൽ സാധ്യത. ഇത്തവണ ബിജെപിയിൽ നിന്നു കോൺഗ്രസിലെത്തിയ മൈക്കിൾ ലോബോയുടെ പേരും ഉയർന്നുകേൾക്കുന്നുണ്ട്. ഇൗ നേതാക്കളും ഇതരപാർട്ടികളിലെ സ്ഥാനാർഥികളുമായി ബന്ധം ‘ഉൗട്ടിയുറപ്പിക്കുന്ന’ തിരക്കിലാണ്. 40 അംഗ നിയമസഭയിലേക്ക് 14 നു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മാർച്ച് 10 ന് ആണ്.

English Summary: Goa political dealings begins before announce result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com