ADVERTISEMENT

ഹിമാചൽ കോൺഗ്രസ് ചെസ് ബോർഡാണെങ്കിൽ രാജാവ് എക്കാലവും വീരഭദ്ര സിങ്ങായിരുന്നു. 6 തവണ മുഖ്യമന്ത്രിയായി. രാജാവിന്റെ അസാന്നിധ്യത്തിൽ കോൺഗ്രസിന്റെ പോരാട്ടം നയിക്കുന്നത് റാണിയാണ് – പ്രതിഭ സിങ്. മണ്ഡി എംപിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷയുമാണ് പ്രതിഭ. മണ്ഡി രാജകുടുംബത്തിലെ ഈ മഹാറാണി ഗ്രൂപ്പുകളിയുടെ മഞ്ഞുവീഴ്ചയ്ക്കിടയിലും പോരാട്ടം ഉശിരുള്ളതാക്കുന്നു.

സംസ്ഥാനത്ത് ഒടുവിൽ നടന്ന 4 ഉപതിരഞ്ഞെടുപ്പുകളിലും ഭരണകക്ഷിയായ ബിജെപിയെ തറപറ്റിച്ചതാണ് കോൺഗ്രസിന്റെ ആത്മവിശ്വാസം. അതിൽ മണ്ഡി ലോക്സഭാ മണ്ഡലം ബിജെപിയിൽനിന്നു പിടിച്ചെടുത്തതാണ് പ്രതിഭയുടെ മിടുക്ക്. മുഖ്യമന്ത്രിസ്ഥാനത്തേക്കു കോൺഗ്രസിൽ പല പേരുകളുണ്ടെങ്കിലും എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാൻ പ്രതിഭയ്ക്കു കഴിയുമെന്നു കരുതുന്നവരുമുണ്ട്. മണ്ഡിയിലെ കൊട്ടാരം വിട്ട് കോൺഗ്രസിനായി റാലികൾ നടത്തുന്ന തിരക്കിലാണ് പ്രതിഭ.

കോൺഗ്രസ് സർക്കാരുണ്ടാക്കിയാൽ ആരാകും മുഖ്യമന്ത്രിയെന്ന് അവരോടുതന്നെ ചോദിച്ചു. അതിനവർ രണ്ടുപേരെ കൂട്ടുപിടിച്ചു. ‘ദൈവത്തിനേ അറിയൂ, ഹൈക്കമാൻഡ് തീരുമാനിക്കും. ഞാൻ പാർട്ടി അധ്യക്ഷയാണ്. എന്റെ ശ്രമം സംസ്ഥാനത്തു കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കുക എന്നതു മാത്രമാണ്’- പതിഞ്ഞ ശബ്ദത്തിൽ, ഉറച്ച നിലപാട്. പുഞ്ചിരിയോടെ അവർ ഹിമാചൽ രാഷ്ട്രീയത്തെക്കുറിച്ചു സംസാരിച്ചു.

 

∙ വീരഭദ്ര സിങ്ങില്ലാത്ത തിരഞ്ഞെടുപ്പാണ്. ആ നഷ്ടം എങ്ങനെ നികത്തും?

ഹിമാചലിൽ ഇക്കുറി കോൺഗ്രസ് നേടുന്ന വിജയം അദ്ദേഹത്തിനുള്ള ആദരവാകും. അദ്ദേഹം തെളിച്ച വഴിയിലാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നത്.

 

∙ വീരഭദ്ര സിങ്ങിന്റെ അനുയായികളായിരുന്നു പാർട്ടിയിലേറെയും. ഇപ്പോൾ ഗ്രൂപ്പ് പ്രശ്നമുണ്ടല്ലേ?

അതു വെറും ആരോപണമാണ്. എല്ലാവരും ഒന്നിച്ചാണു നിൽക്കുന്നത്.

 

∙ കോൺഗ്രസിന് എന്തുകൊണ്ട് വോട്ടു ചെയ്യണം?

മുൻകാലത്തെ കോൺഗ്രസ് സർക്കാരുകൾ ചെയ്ത വികസന പ്രവർത്തനത്തിന് തുടർച്ചയുണ്ടാകണം. 10 ഇന അജൻഡയുമായാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇതിനു വലിയ ജനപിന്തുണ ലഭിച്ചുകഴിഞ്ഞു.

 

∙ നരേന്ദ്ര മോദിയുടെ നിരന്തര സാന്നിധ്യത്തിൽ കോൺഗ്രസിന് ആശങ്കയുണ്ടോ?

അദ്ദേഹം ആകെ ചെയ്ത കാര്യം ഇവിടേക്കു പലവട്ടം വന്നുവെന്നതു മാത്രമാണ്. സംസ്ഥാനത്തിന്റെ കടം തീർക്കാൻ സഹായം അനുവദിക്കുകയോ വിലക്കയറ്റം പിടിച്ചുനിർത്താൻ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. 

 

രാഹുൽ ഗാന്ധി ഇനിയും പ്രചാരണത്തിന് എത്താത്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ പ്രിയങ്കയാണ് പ്രചാരണത്തിനു നേതൃത്വം നൽകുന്നതെന്നായിരുന്നു മറുപടി. നേരത്തേ, രാഹുൽ മുതിർന്ന നേതാക്കളെ കേൾക്കാൻ തയാറാകുന്നില്ലെന്ന് ആരോപിച്ചിട്ടുള്ള പ്രതിഭ കൂടുതൽ പ്രതികരണത്തിനു തയാറായില്ല.

English Summary: Prathiba Singh leads Congress in Himachal Pradesh assembly Election 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com