ADVERTISEMENT

പ്രസംഗിച്ച വേദികളിലെല്ലാം പ്രിയങ്ക ഗാന്ധി പറഞ്ഞു: ‘കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ പഴയ പെൻഷൻ പദ്ധതി (ഓൾഡ് പെൻഷൻ സ്കീം) പുനഃസ്ഥാപിക്കും, കേന്ദ്രത്തിൽ അധികാരത്തിലെത്തുമ്പോൾ അഗ്നിപഥ് പദ്ധതി അവസാനിപ്പിക്കും’. വോട്ടിൽ പ്രതിഫലിച്ചാലും ഇല്ലെങ്കിലും ഈ വാക്കുകൾ ആളുകൾക്കിടയിൽ വലിയ ചർച്ചയായെന്നു വ്യക്തം. സമീപകാല തിരഞ്ഞെടുപ്പുകളിലൊന്നും കഴിയാത്തവിധം രാഷ്ട്രീയ ചർച്ചയെ വഴിതിരിച്ചുവിടാനും ബിജെപിക്കെതിരെ ശക്തമായ മത്സരം നൽകാനുമാണ് ഇതുവഴി കോൺഗ്രസ് ശ്രമിക്കുന്നത്.

ഹിമാചൽ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന 7 ഘടകങ്ങൾ:

ഒപിഎസ്: അവസാനം വാങ്ങിയ ശമ്പളത്തിന്റെ ഏതാണ്ട് പകുതി പെൻഷനായി ലഭിച്ചിരുന്ന പഴയ പദ്ധതിക്കു (ഒപിഎസ്) പകരമുള്ള ന്യൂ പെൻഷൻ സ്കീമിനെതിരെ (എൻപിഎസ്) വൻ എതിർപ്പു സംസ്ഥാനത്തുണ്ട്. ആകെ 55 ലക്ഷം വോട്ടർമാർ മാത്രമുള്ള സംസ്ഥാനത്ത് 2.25 ലക്ഷം സംസ്ഥാന സർക്കാർ ജീവനക്കാരും 1.9 ലക്ഷം പെൻഷൻകാരുമുണ്ട്. അവരുടെ പിന്തുണ തിരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിക്കും. കേന്ദ്രാനുമതിയില്ലാതെ എൻപിഎസിൽനിന്നു പിന്മാറാൻ കഴിയില്ലെന്നാണ് ബിജെപി നിലപാട്.

അഗ്നിപഥ്: ഹിമാചലിലെ മിക്കവാറും കുടുംബങ്ങളിൽ ഒരു സൈനികനെങ്കിലുമുണ്ട്. സൈനികനാകുക എന്നതാണു യുവാക്കളുടെ ലക്ഷ്യം. ഇതാണു ഹ്രസ്വകാല സർവീസായി അഗ്നിപഥ് വരുന്നതിലെ എതിർപ്പിനു കാരണം. അഗ്നിപഥ് കഴിഞ്ഞുവരുന്നവർക്കു സംസ്ഥാന സർവീസിൽ അവസരം നൽകുമെന്നു വാഗ്ദാനം ചെയ്താണ് ബിജെപിയുടെ പ്രതിരോധം.

ഭരണവിരുദ്ധ മനോഭാവം: 1990 മുതൽ പാർട്ടികൾ മാറിമാറി ഭരിക്കുന്നതാണ് ഹിമാചലിലെ രീതി. അതുകൊണ്ടു കോൺഗ്രസ് വരുമെന്ന പ്രതീതി പാർട്ടിക്കാരിൽ ശക്തം. കഴിഞ്ഞ നവംബറിലെ ഉപതിരഞ്ഞെടുപ്പുകൾ തൂത്തുവാരിയത് കോൺഗ്രസിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

ജാതി: ജാതിരാഷ്ട്രീയമുണ്ടെങ്കിലും വർഗീയപ്രചാരണം കാര്യമായി ഏൽക്കാറില്ല. 36% വരെയുള്ള രജ്പുത്ത് വിഭാഗമാണു ഭൂരിപക്ഷം. ഇതുവരെയുള്ള ആറിൽ 5 മുഖ്യമന്ത്രിമാരും ഈ വിഭാഗത്തിൽ നിന്നാണ്. ബിജെപിയുടെ ശാന്തകുമാർ മാത്രമായിരുന്നു ഏക ബ്രാഹ്മണ മുഖ്യമന്ത്രി. 20% ആണ് ബ്രാഹ്മണ സാന്നിധ്യം. 25% ദലിത് വിഭാഗങ്ങളുണ്ടെങ്കിലും ഇവർ ഭിന്നിച്ചു നിൽക്കുന്നു. എല്ലാ വിഭാഗങ്ങളെയും പ്രീണിപ്പിച്ചുള്ള സ്ഥാനാർഥി പട്ടികയാണ് പാർട്ടികളുടേത്.

ആം ആദ്മിയും വിമതരും: കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാടുന്ന സംസ്ഥാനത്ത് ഇക്കുറി ആം ആദ്മി പാർട്ടിയുടെ സാന്നിധ്യവും വിമത ശല്യവും പാർട്ടികൾക്കു തിരിച്ചടിയാകുമെന്നു പ്രതീതിയുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് അവസാന ലാപ്പിലെത്തുമ്പോൾ ആം ആദ്മിക്കു കാര്യമായ ചലനമുണ്ടാക്കാനായില്ല. അതേസമയം, വിമതശല്യം ഇരു പാർട്ടികൾക്കുമുണ്ട്.

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന 26 പേർക്ക് മുഖ്യമന്ത്രി ജയറാം ഠാക്കൂറിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇതിനിടെ, കംഗ്ര ജില്ലയിലെ ഫത്തേപുരിൽ ബിജെപി ടിക്കറ്റ് പ്രതീക്ഷിച്ച മുൻ രാജ്യസഭാംഗം കൃപാൽ പാർമറും അനുയായി ബാൽദേവ് ഠാക്കൂറും ബിജെപിക്കു തലവേദന സൃഷ്ടിക്കുന്നുണ്ട്. ബിജെപി സംസ്ഥാന ഉപാധ്യക്ഷനായിരുന്ന റാം സിങ് ഉൾപ്പെടെ ചിലരും ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ രംഗത്തുണ്ട്.

പ്രാദേശികത: ആകെയുള്ള 68 സീറ്റിൽ 15 സീറ്റുകളുള്ള കാഗ്ര മേഖലയിലെ ഫലം നിർണായകമാകും. തൊട്ടടുത്ത ഹാമിർപുരിലും 5 സീറ്റുകളുണ്ട്. ഹിമാചലിലെ ഈ ഉയരം കൂടിയ മേഖലയിൽ (അപ്പർ ഹിമാചൽ) ബിജെപിക്കും ഷിംല, കുളു, സിർമൌർ, സ്പിതി, സോളൻ, കിന്നോർ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ (ലോവർ ഹിമാചലും) കോൺഗ്രസിനും നേരിയ മേൽക്കൈ ഉണ്ട്.

മറ്റു വിഷയങ്ങൾ: തൊഴിലില്ലായ്മ, വിലക്കയറ്റം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്

ആപ്പിളാണെ സത്യം

ആപ്പിളിനെ തൊട്ടു സത്യം ചെയ്യുന്ന സ്ഥാനാർഥികളുടെ നാടാണ് ഹിമാചൽ. ഇപ്പോൾ ജിഎസ്ടിയാണ് ആപ്പിൾ കർഷകരുടെ നടുവൊടിക്കുന്നത്. പാക്കിങ് സാമഗ്രിക‍ൾക്ക് ഉൾപ്പെടെ ജിഎസ്ടി വർധിച്ചു. മിനിമം താങ്ങുവിലയും പ്രത്യേക കമ്മിഷനും പോലുള്ള പ്രഖ്യാപനം കോൺഗ്രസും ജിഎസ്ടിയുടെ അധിക ബാധ്യത സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ബിജെപിയും പ്രകടനപത്രികയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പിൾ കൃഷിമേഖലയുടെ 70% ഷിംലയിലും ബാക്കി കിന്നോ‍ർ, സോളൻ, മണ്ഡി, സിർമൗർ മേഖലകളിലാണ്. 20 സീറ്റുകളിൽ ആപ്പിൾ കർഷകർക്കു സ്വാധീനമുണ്ട്.

English Summary: Factors that matter in Himachal Pradesh assembly election 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com