ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ രാഷ്ട്രീയം ഏറ്റവും പ്രക്ഷുബ്ധമായിരുന്ന കാലത്ത് ഇന്ദിര ഗാന്ധിക്കു സംഭവിച്ചതിനു സമാനമായ സാഹചര്യങ്ങളിലൂടെയാണു കൊച്ചുമകൻ രാഹുൽ ഗാന്ധി കടന്നുപോകുന്നത്. 

∙ പ്രധാനമന്ത്രിക്ക് അയോഗ്യത 

1975ൽ അലഹാബാദ് ഹൈക്കോടതി വിധിയിലൂടെ ഇന്ദിര ഗാന്ധിക്ക് അയോഗ്യത കൽപിക്കപ്പെട്ടിരുന്നു. 71ലെ തിരഞ്ഞെടുപ്പു വിജയത്തിനു സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തെന്ന കേസിൽ ഹൈക്കോടതി വിധി അവർക്കെതിരായി. തിരഞ്ഞെടുപ്പു വിജയം അസാധുവാക്കപ്പെടുകയും അയോഗ്യത വരികയും ചെയ്തതോടെ ലോക്സഭാംഗത്വവും പ്രധാനമന്ത്രിപദവും നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ ഇന്ദിര സുപ്രീം കോടതിയെ സമീപിച്ചു. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതിവിധിക്കു സോപാധിക സ്റ്റേ ഏർപ്പെടുത്തി. ഇന്ദിരയ്‌ക്കു പാർലമെന്റിൽ വോട്ടവകാശമുണ്ടാകില്ലെന്നു വ്യക്തമാക്കിയ കോടതി, അപ്പീൽ തീർപ്പാക്കുംവരെ പ്രധാനമന്ത്രിയായി തുടരാമെന്നും വിധിച്ചു. പിന്നാലെ ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

∙ ജയിൽ, ഉപതിരഞ്ഞെടുപ്പ് 

അടിയന്തരാവസ്ഥയ്ക്കു പിന്നാലെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിനു കാലിടറുകയും മൊറാർജി ദേശായിയുടെ ജനത സർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. രാഹുലിന്റേതിനു സമാനമല്ലെങ്കിലും അന്ന് അവകാശലംഘനം ചൂണ്ടിക്കാട്ടി ഇന്ദിരയെ ലോക്സഭ പുറത്താക്കിയെന്നു മാത്രമല്ല ജയിലിലടയ്ക്കുകയും ചെയ്തു. 15 മണിക്കൂർ ചർച്ച ചെയ്താണ് സഭ ഇന്ദിരയെ പുറത്താക്കിയതും 7 ദിവസം തിഹാർ ജയിലിലടച്ചതും. 138ന് എതിരെ 279 വോട്ടുകൾക്കായിരുന്നു തീരുമാനം. 37 പേർ വോട്ടു ചെയ്യാതെ വിട്ടുനിന്നു. പിന്നാലെ ഇന്ദിര സഭയിൽനിന്നു നേരെ ജയിലിലേക്കു പോയി. സഭയിൽനിന്നു പുറത്താക്കപ്പെട്ട ഇന്ദിര വീണ്ടും കർണാടകയിലെ ചിക്കമഗളൂരുവിൽ ഉപതിരഞ്ഞെടുപ്പു വിജയിച്ചു സഭയിൽ മടങ്ങിയെത്തിയതും ചരിത്രം. 

English Summary : Indira Gandhi also once stuck in disqualification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com