ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ കീഴ്ക്കോടതി വിധി കേരള ഹൈക്കോടതി റദ്ദാക്കി 2 മാസമായിട്ടും ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസലിന്റെ അംഗത്വം പുനഃസ്ഥാപിച്ചില്ല. ക്രിമിനൽ കേസിൽ ശിക്ഷിച്ച കവരത്തി കോടതിയുടെ വിധി ജനുവരി 25നു ഹൈക്കോടതി റദ്ദാക്കിയെങ്കിലും ഫൈസലിന് ഇപ്പോഴും സഭയിൽ പ്രവേശനമില്ല. അയോഗ്യനാക്കിയെന്ന ലോക്സഭാ സ്പീക്കറുടെ എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കാത്തതിനാലാണ് അംഗത്വം പുനഃസ്ഥാപിച്ചു കിട്ടാത്തതെന്ന് ഫൈസൽ ‘മനോരമ’യോടു പറഞ്ഞു. 

ജനുവരി 11ന് ആണ് കവരത്തി കോടതിയുടെ വിധിയുണ്ടായത്. പിന്നാലെ ഫൈസലിനെ ഹെലികോപ്റ്ററിൽ കണ്ണൂരിലെത്തിച്ചു ജയിലിലാക്കി. തിരഞ്ഞെടുപ്പു കമ്മിഷൻ ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ചെയ്തു. ഹൈക്കോടതി വിധി വന്നതോടെ തിരഞ്ഞെടുപ്പു നടപടികൾ നിർത്തിവച്ചു. കോടതിവിധിപ്രകാരമുള്ള അയോഗ്യത ആ ഉത്തരവു റദ്ദാകുന്നതോടെ ഇല്ലാതാകുമെങ്കിലും സ്പീക്കറുടെ എക്സിക്യൂട്ടീവ് ഉത്തരവാണു ഫൈസലിനു വിനയായത്. 

‘‘ഹൈക്കോടതി കുറ്റവിമുക്തനാക്കിയെന്നു കാട്ടി സ്പീക്കർക്കു കത്തു നൽകിയിരുന്നു. പലവട്ടം അന്വേഷിച്ചപ്പോഴും ഉടൻ ശരിയാകുമെന്നു പറയുന്നതല്ലാതെ നടപടിയുണ്ടായിട്ടില്ല. ഇനി സുപ്രീംകോടതിയെ സമീപിക്കും’’ – ഫൈസൽ പറഞ്ഞു. അയോഗ്യനാക്കിയതോടെ ലോക്സഭാംഗത്തിന്റെ ആനുകൂല്യങ്ങളൊന്നും ഫൈസലിനു ലഭിക്കുന്നില്ല. 

∙ ‘രാഹുൽ ഗാന്ധിയുടെയും എന്റെയും കാര്യത്തിൽ ധൃതിപിടിച്ചാണു തീരുമാനമുണ്ടായത്. പുറത്താക്കാനുള്ള വേഗം തിരിച്ചെടുക്കുന്ന കാര്യത്തിൽ കാണിക്കുന്നില്ല.’ – പി.പി. മുഹമ്മദ് ഫൈസൽ

English Summary : Speaker did not cancel disqualification order of Lakshadweep MP PP Mohammed Faisal 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com