ADVERTISEMENT

ന്യൂഡൽഹി ∙ മഹുവ മൊയ്ത്രയ്ക്കെതിരെ നടപടിയെടുക്കാനുള്ള റിപ്പോർട്ട് സഭയിൽ സമർപ്പിച്ച് 2 മണിക്കൂറിനുള്ളിൽ ചർച്ച നടത്തുന്നത് ശരിയല്ലെന്നതായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന വാദം. കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം ആദ്യമുന്നയിച്ചത്. തെളിവെടുപ്പിൽ മഹുവയ്ക്കു സ്വാഭാവിക നീതി നിഷേധിച്ചുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. 

വഴങ്ങാതെ സ്പീക്കർ

സഭയിൽ മഹുവയ്ക്ക് കാര്യം വിശദീകരിക്കാൻ അവസരം നൽകണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ ഓം ബിർല കീഴ്‌വഴക്കങ്ങൾ ചൂണ്ടിക്കാണിച്ചു തള്ളി. 2005ൽ 10 അംഗങ്ങളെ ലോക്സഭ പുറത്താക്കിയപ്പോൾ അന്വേഷണക്കമ്മിറ്റിക്കു മുൻപിൽ അവരുടെ ഭാഗം പറയാൻ അവസരം കിട്ടിയെന്നു പറഞ്ഞാണ് അന്നത്തെ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി നടപടിയെടുത്തതെന്നു സ്പീക്കർ പറഞ്ഞു. എന്നാൽ ഇത്തവണ എത്തിക്സ് സമിതി മഹുവയോട് ഏകപക്ഷീയമായ തരത്തിൽ പെരുമാറിയെന്നും സത്യവാങ്‌മൂലം നൽകിയ വ്യവസായിയെ വിളിച്ചുവരുത്തി വിശദീകരണം തേടിയില്ലെന്നും പ്രതിപക്ഷാംഗങ്ങൾ ചൂണ്ടിക്കാണിച്ചെങ്കിലും സ്പീക്കർ വഴങ്ങിയില്ല.

സഭ വിധികൽപിക്കുന്നുവെന്ന് തിവാരി; തിരുത്തി സ്പീക്കർ

495 പേജുള്ള റിപ്പോർട്ട് 2 മണിക്കൂറിനുള്ളിൽ വായിക്കുക അസാധ്യമാണെന്നും വിശദമായ ചർച്ചകൾക്കു ശേഷം നടപടി വേണോയെന്നു തീരുമാനിക്കണമെന്നും മനീഷ് തിവാരി (കോൺഗ്രസ്) പറഞ്ഞു. എത്തിക്സ് കമ്മിറ്റിക്ക് നടപടി നിർദേശിക്കാൻ അധികാരമില്ലെന്നു തിവാരി ചൂണ്ടിക്കാട്ടി. എത്തിക്സ് സമിതി റിപ്പോർട്ടിൽ ബിജെപി വിപ്പ് നൽകിയത് ഏകപക്ഷീയമായ നടപടിക്കു പ്രേരിപ്പിക്കുന്ന തരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.  

സഭ വിധികർത്താക്കളെപ്പോലെയാണ് ഇരിക്കുന്നതെന്ന തിവാരിയുടെ പ്രസ്താവന സ്പീക്കർ ഇടപെട്ടു തിരുത്തി. സഭ ചർച്ച ചെയ്യുന്നുവെന്നേയുള്ളൂവെന്നും വിധി നിശ്ചയിക്കുന്നില്ലെന്നും സ്പീക്കർ പറഞ്ഞു. അതിനിടെ അധീർ രഞ്ജൻ നടത്തിയ ചില പരാമർശങ്ങൾ രേഖയിൽനിന്നു നീക്കം ചെയ്തു. 

മഹുവയ്ക്ക് പറയാൻ അവസരം നൽകൂവെന്ന് ആവശ്യം

ബിജെപി ഭാഗത്തുനിന്നു സംസാരിച്ച ഹീന ഗാവിറ്റ്, റിപ്പോർട്ടിൽ മഹുവ ചെയ്ത കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ടെന്നും വ്യവസായിയും മഹുവയും കുറ്റം സമ്മതിക്കുന്നുണ്ടെന്നും പറഞ്ഞു. ടിഎംസി നേതാവ് കല്യാൺ ബാനർജിയെ പ്രസംഗിക്കാൻ വിളിച്ചപ്പോൾ മഹുവയ്ക്ക് അവസരം നൽകണമെന്ന് അദ്ദേഹവും ടിഎംസി സഭാകക്ഷി നേതാവ് സുദീപ് ബന്ദോപാധ്യായയും പലവട്ടം അഭ്യർഥിച്ചെങ്കിലും സ്പീക്കർ വഴങ്ങിയില്ല. 

എത്തിക്സ് സമിതിയിലുള്ള ബിജെപി അംഗം അപരാജിത സാരംഗി പുറത്താക്കലിനെ ന്യായീകരിച്ചപ്പോൾ സമിതിയിലുള്ള ജെഡി(യു) അംഗം ഗിരിധാരിലാൽ യാദവ് എതിർത്തു. എംപിമാരിൽ പലർക്കും കംപ്യൂട്ടർ ഉപയോഗിക്കാനറിയില്ലെന്നും പിഎമാരാണു ചോദ്യം അപ്‌ലോഡ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.  ബിജെപി പക്ഷത്തുള്ള എത്ര എംപിമാർക്ക് കംപ്യൂട്ടർ ഉപയോഗിക്കാനറിയാമെന്നു പരിശോധിക്കാൻ സുദീപ് ബന്ദോപാധ്യായ ആവശ്യപ്പെട്ടു. സമിതി  അംഗമായ ഡാനിഷ് അലിയും റിപ്പോർട്ടിനെതിരെ പ്രതിഷേധമുയർത്തി. മഹുവയെ പുറത്താക്കിയ നടപടിക്കു ശേഷം സഭ പിരി‍ഞ്ഞു.  

ബിജെപി ജനാധിപത്യത്തെ ചതിക്കുന്നു: മമത

കൊൽക്കത്ത ∙ ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി ചതിക്കുകയാണെന്നും മഹുവ മൊയ്ത്രയ്ക്കെതിരായ നടപടി അനീതിയാണെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മഹുവയ്ക്ക് തന്റെ ഭാഗം പറയാൻ അനുവാദം നൽകിയില്ല, പാർലമെന്ററി ജനാധിപത്യത്തിന് ഇതു നാണക്കേടാണ് – മമത പറഞ്ഞു. 

‘‘തിരഞ്ഞെടുപ്പിൽ ബിജെപിക്കു ഞങ്ങളെ തോൽപിക്കാനാവില്ല. അതുകൊണ്ട് പ്രതികാരരാഷ്ട്രീയം കളിക്കുകയാണ്. വൻ വിജയത്തോടെ മഹുവ വീണ്ടും പാർലമെന്റിലെത്തും’’ – മമത  പറഞ്ഞു.

ഇല്ലാത്ത ചട്ടം എങ്ങനെ ലംഘിക്കും? പ്രേമചന്ദ്രൻ

ന്യൂഡൽഹി ∙ പെരുമാറ്റച്ചട്ടം ഉണ്ടാക്കുക എന്ന പ്രാഥമിക കർത്തവ്യം ചെയ്യാതെ മഹുവ അതു ലംഘിച്ചെന്ന് എത്തിക്സ് കമ്മിറ്റിക്ക് എങ്ങനെ പറയാൻ കഴിയുമെന്ന് ആർഎസ്പി അംഗം എൻ.കെ.പ്രേമചന്ദ്രൻ ചോദിച്ചു. മഹുവയെ പുറത്താക്കണമെന്ന് നിർദേശിക്കാനും സമിതിക്കു കഴിയില്ല. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാം. സഭയാണു പുറത്താക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്. 

8 വർഷം മുൻപ് എത്തിക്സ് കമ്മിറ്റി ഉണ്ടാക്കിയ ശേഷം ആദ്യ റിപ്പോർട്ട് തന്നെ പുറത്താക്കലാണു നിർദേശിക്കുന്നത്. റിപ്പോർട്ട് ചർച്ച ചെയ്യാതെ മഹുവയ്ക്കെതിരെ നടപടിയെടുക്കരുതെന്ന് നേരത്തേ പ്രേമചന്ദ്രൻ സ്പീക്കർക്കു കത്തു നൽകിയിരുന്നു. 

നിയമപരമായി ചെയ്യേണ്ടതൊന്നും ചെയ്യാതെയാണ് നടപടി എടുത്തതെന്ന് കോൺഗ്രസ് അംഗം കാർത്തി ചിദംബരവും പറഞ്ഞു. ഡെറക് ഒബ്രയൻ അടക്കം മറ്റു പല പ്രതിപക്ഷാംഗങ്ങളും നടപടി ജനാധിപത്യ വിരുദ്ധമാണെന്നു കുറ്റപ്പെടുത്തി.  

English Summary:

Mahua Moitra: Opposition says ethics committee has denied natural justice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com