ADVERTISEMENT

‘‘സിപിഎം ചിഹ്നത്തിൽ വോട്ട് ചെയ്യുന്നതുപോലെ തന്നെ കോൺഗ്രസ് ചിഹ്നത്തിൽ വോട്ട് ചെയ്യാനും ഒരു മടിയുമില്ല. ഈ അവസരം നഷ്ടമായാൽ സമൂഹത്തിൽനിന്നു നമ്മൾ അകന്നുപോകും. ബിജെപിയെ തോൽപ്പിക്കാൻ കൂട്ടായി പ്രവർത്തിക്കണമെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.’’– 20 വർഷക്കാലം തുടർച്ചയായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന സിപിഎം പിബി അംഗം മാണിക് സർക്കാരിന്റെ ഈ വാക്കുകളിലുണ്ട് ത്രിപുരയുടെ രാഷ്ട്രീയ ചിത്രം. 1993 മുതൽ 2018 വരെ കാൽനൂറ്റാണ്ട് ത്രിപുര ഭരിച്ച സിപിഎം ഇന്നു രാഷ്ട്രീയ നിലനിൽപ്പിനായി എന്തു വിട്ടുവീഴ്ചയ്ക്കും തയാറായി നിൽക്കുകയാണ്. ലോകസ്ഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന സിപിഎം, സംസ്ഥാനത്ത്  ആകെയുള്ള രണ്ടു സീറ്റിൽ ഒരെണ്ണത്തിലാണ് മത്സരിക്കുന്നത്. മറ്റൊരു സീറ്റിൽ  കോൺഗ്രസും. ത്രിപുര വെസ്റ്റ് മണ്ഡലത്തിൽ മത്സരിക്കുന്ന പിസിസി പ്രസിഡന്റ് ആശിഷ് കുമാർ സഹയ്ക്കു വേണ്ടിയുള്ള പ്രചാരണത്തിനു സിപിഎം പ്രവർത്തകർ  സജീവമാണ്. ത്രിപുര ഈസ്റ്റ് മണ്ഡലത്തിൽ മത്സരിക്കുന്ന സിപിഎം മുൻ എംഎൽഎ രാജേന്ദ്ര റിയാങ്ങിനായി കോണ്‍ഗ്രസും.

കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യ പ്രതിപക്ഷ സ്ഥാനം പോലും സിപിഎമ്മിനു നഷ്ടമായിരുന്നു. പുതുതായി രൂപീകരിച്ച  ഗോത്രവർഗ പാർട്ടിയായ തിപ്ര മോത്തയായിരുന്നു ബിജെപി സർക്കാരിന്റെ പ്രധാന പ്രതിപക്ഷം. ഒരു വർഷത്തിനിപ്പുറം തിപ്ര മോത്തയുമായി സഖ്യം ചേർന്നാണ് ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സഖ്യത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം ബിജെപി മന്ത്രിസഭയിൽ തിപ്ര മോത്ത ചേർന്നു. പ്രതിപക്ഷ നേതാവായിരുന്ന അനിമേഷ് ദേബ് ബർമ ഉൾപ്പെടെ രണ്ടു പേർ ഇപ്പോൾ  സംസ്ഥാന മന്ത്രിമാരാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ബിജെപിയും മറ്റൊരു സീറ്റിൽ തിപ്ര മോത്തയുമാണ് മത്സരിക്കുന്നത്. ത്രിപുര വെസ്റ്റിൽ മുൻ മുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായി ബിപ്ലബ് കുമാർ ദേബും ത്രിപുര ഈസ്റ്റിൽ തിപ്ര മോത്ത സ്ഥാപകൻ  പ്രദ്യോത് മാണിക്യ ദേബ് ബർമയുടെ സഹോദരി കൃതി സിങ് ദേബ് ബർമയും പോരാട്ടത്തിനിറങ്ങും. രണ്ടു മണ്ഡലം മാത്രമുള്ള ത്രിപുരയിൽ രണ്ടുഘട്ടമായാണ് പോളിങ്. ആദ്യഘട്ടം ഏപ്രിൽ 19നും അടുത്ത് ഏപ്രിൽ 26നും

∙ തിപ്ര മാറ്റിയ  ത്രിപുര

ത്രിപുരയിൽ കാൽനൂറ്റാണ്ടുകാലത്തെ സിപിഎം ഭരണം അവസാനിപ്പിച്ച് 2018ൽ ബിജെപി ജയിക്കുമ്പോൾ ആകെയുള്ള 60 സീറ്റിൽ ലഭിച്ചത് 36 സീറ്റ് ആയിരുന്നു. സഖ്യകക്ഷിയായ ഐപിഎഫ്ടിക്ക് 8 സീറ്റും. എന്നാൽ  2023ൽ ബിജെപി നേടിയത് 32 സീറ്റ്; ഐപിഎഫ്ടി ഒന്നും. 2018ൽ 43.59% വോട്ടു ലഭിച്ച ബിജെപി 2023ൽ നേടിയത് 38.97% വോട്ടു മാത്രം. 7.38% വോട്ടു നേടിയിരുന്ന ഐപിഎഫ്ടിയുടേത് 1.26 ശതമാനമായി കുറഞ്ഞു. ബിജെപി-ഐപിഎഫ്ടി മുന്നണിയുടെ വോട്ടു വിഹിതം 50.97 ശതമാനത്തിൽ നിന്ന് 40.23 ശതമാനത്തിലേക്കു കൂപ്പുകുത്തി. 

ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മണിക് സാഹയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുന്നു. ചിത്രം: പിടിഐ
ത്രിപുര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മണിക് സാഹയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുന്നു. ചിത്രം: പിടിഐ

കോൺഗ്രസ്– സിപിഎം  സഖ്യം 14 സീറ്റിലാണു സഖ്യം ജയിച്ചത്. ‌2018ൽ ഒറ്റയ്ക്ക് 16 സീറ്റ് നേടിയ സിപിഎമ്മിന് 2023ൽ 11 സീറ്റ് മാത്രം. 2018ൽ ഒരു സീറ്റും ഇല്ലാതിരുന്ന കോൺഗ്രസിന് 3 സീറ്റ് കിട്ടി. സിപിഎം-കോൺഗ്രസ് സഖ്യം ത്രിപുരയിൽ നേടിയത് 36.06 ശതമാനം വോട്ടാണ്. ബിജെപി സഖ്യത്തെക്കാൾ 4.17% മാത്രം കുറവ്. 2018ൽ ഒറ്റയ്ക്കു മത്സരിച്ച സിപിഎം 42.22% വോട്ടു നേടിയിരുന്നു. 2023ൽ സിപിഎം ഒറ്റയ്ക്കു നേടിയത് 24.6% വോട്ടും 11 സീറ്റുമാണ്. കഴിഞ്ഞ തവണ 1.79% വോട്ടു നേടിയിരുന്ന കോൺഗ്രസിന്റെ വോട്ടുവിഹിതം ഇത്തവണ 8.56 ശതമാനമായി ഉയർന്നു. 2018 തിരഞ്ഞെടുപ്പിനു മുൻപായി സുദീപ് റോയ് ബർമാന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് എംഎൽഎമാരിൽ ഒരു വിഭാഗം ബിജെപിയിൽ ചേർന്നതാണു ആ തവണത്തെ സമ്പൂർണ പരാജയത്തിനു കാരണം. ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ് സുദീപ് റോയ് ബർമാൻ വീണ്ടും കോൺഗ്രസിലെത്തി. കോൺഗ്രസ് 2023ൽ നേടിയ മൂന്നു സീറ്റുകളിലൊന്ന് സുദീപ് മത്സരിച്ച അഗർത്തലയാണ്. 

പുതുതായി രൂപംകൊണ്ട തിപ്ര മോത്ത ബിജെപിയുടെ മാത്രമല്ല സിപിഎമ്മിന്റെയും വോട്ടുശേഖരം തകർത്തു. 13 സീറ്റിൽ ജയിച്ച തിപ്ര മോത്തയുടെ വോട്ടുവിഹിതം 19.7%. ഇതിൽ നല്ലൊരു പങ്കും സിപിഎം-കോൺഗ്രസ് സഖ്യത്തിനു ലഭിക്കേണ്ടിയിരുന്ന ഭരണവിരുദ്ധ വോട്ടുകൾ കൂടിയാണ്. 42 സീറ്റിലാണ് പാർട്ടി മത്സരിച്ചത്. തിപ്രയുടെ ഈ വോട്ടു ബാങ്ക് തന്നെയാണ് സഖ്യമുണ്ടാക്കാൻ ബിജെപിയെ പ്രേരിപ്പിച്ചതും. സഖ്യത്തോടെ ത്രിപുരയിൽ അടിത്തറ ശക്തമാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. 

∙ തിപ്രലാൻഡിനു വേണ്ടി തിപ്ര

ത്രിപുര കോൺഗ്രസ് മുൻ അധ്യക്ഷനും ത്രിപുര രാജകുടുംബത്തിന്റെ ഇപ്പോഴത്തെ തലവനുമായ പ്രദ്യോത് മാണിക്യ ദേബ് ബർമ രൂപീകരിച്ചതാണ് തിപ്ര മോത്ത പാർട്ടി (തിപ്ര ഇൻഡിജനസ് പ്രോഗ്രസീവ് റീജനൽ അലയൻസ്). 2023ൽ ആദ്യ തിരഞ്ഞെടുപ്പിൽതന്നെ തിപ്ര മോത്ത മാജിക് കാണിക്കുമെന്ന് കരുതിയവർക്കു തെറ്റിയില്ല. 20 ഗോത്രവർഗ സീറ്റുകളിൽ നിർണായക സ്വാധീനമുള്ള തിപ്ര മോത്ത പാർട്ടി 13 സീറ്റുകൾ സ്വന്തമാക്കിയാണ് എതിരാളികളെ ഞെട്ടിച്ചത്. വിശാല തിപ്രലാൻഡ് എന്ന പ്രത്യേക സംസ്ഥാനത്തിനായി വാദിച്ച ഈ പാർട്ടിയുടെ ആവശ്യം നേരത്തേ ബിജെപി നിരാകരിച്ചിരുന്നു. എന്നാൽ ഈ വർഷം മാർച്ച് 2നു ഗോത്രവിഭാഗങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതായി കേന്ദ്രസർക്കാർ, ത്രിപുര സർക്കാർ, തിപ്ര എന്നിവർ ചേർന്ന ത്രികകക്ഷി കരാർ  ഒപ്പുവച്ചതിനു പിന്നാലെയാണ് ബിജെപി–  തിപ്ര മോത്ത സഖ്യം പ്രഖ്യാപിച്ചത്.

തിപ്ര മോത നേതാവ് പ്രദ്യോത് ദേബ്ബർമ. Photo credit: X\Pradyot Debbarma
തിപ്ര മോത നേതാവ് പ്രദ്യോത് ദേബ്ബർമ. Photo credit: X\Pradyot Debbarma

ത്രിപുരയിലെ 33%  വരുന്ന ഗോത്രവിഭാഗം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ  പരിഹരിക്കുന്നതിനായാണ് കരാർ. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ ചരിത്രം, ഭൂമിയുടെ അവകാശം, രാഷ്ട്രീയ അവകാശങ്ങൾ, സാമ്പത്തിക വികസനം, സംസ്കാരം, ഭാഷ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംയുക്ത പ്രവർത്തക സമിതി രൂപീകരിക്കുന്നത് കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്. സമയബന്ധിതമായി ഒരു പരിഹാരമുണ്ടാകുന്നതുവരെ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധത്തിൽ നിന്ന് വിട്ടുനിൽക്കാമെന്ന് തിപ്ര ഉറപ്പുനൽകി. ഒപ്പിടൽ ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രദ്യോത് മാണിക്യ ദേബ് ബർമൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. തിപ്ര മോത്തയുടെ വരവോടെ പ്രത്യേക തിപ്രലാൻഡ് സംസ്ഥാനം എന്ന ആവശ്യം  ഉന്നയിക്കുന്ന ഐപിഎഫ്ടിയുടെ പ്രസക്തി എൻഡിഎയിൽ ചോദ്യം ചെയ്യപ്പെടുന്നു. ഐപിഎഫ്ടിയുടെ വോട്ടു ബാങ്ക് തകർത്ത തിപ്ര മോത്ത സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകളും ഭിന്നിപ്പിക്കുന്നു. എന്നാൽ പ്രത്യേക സംസ്ഥാനം എന്ന ആശയം സമീപകാലത്തൊന്നും നടക്കാനിടയില്ലാത്ത സാഹചര്യത്തിൽ അണികളെ കൂടെ നിർത്തുക ഇവർക്കു വെല്ലുവിളിയായിരിക്കും. 

∙ വീണ്ടും ചുരുങ്ങി സിപിഎം; വീണ്ടും ഉപതിരഞ്ഞെടുപ്പ്

കഴിഞ്ഞ  വർഷം സെപ്റ്റംബറിൽ ത്രിപുരയിൽ  രണ്ടു നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നു. കേരളത്തിൽ പുതുപ്പള്ളി മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിനോടൊപ്പമായിരുന്നു ഇത്. ബോക്സാനഗറിൽ സിപിഎം എംഎൽഎ ഷംസുൽ ഹഖിന്റെ  നിര്യാണത്തെ തുടർന്നും ധൻപുരിൽ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് രാജിവച്ച ഒഴിവിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എന്നാൽ കോൺഗ്രസ് പിന്തുണയോടെ സിപിഎം മത്സരിച്ച 2 സീറ്റിലും പാർട്ടി ദയനീയമായി തോറ്റു; ബിജെപി വിജയിക്കുകയും ചെയ്തു. ‌ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ ബോക്സാനഗറിൽ അന്തരിച്ച എംഎൽഎ: ഷംസുൽ ഹഖിന്റെ മകൻ മിസാൻ ഹുസൈനെ ബിജെപിയുടെ തഫജൽ ഹുസൈൻനാണ് തോൽപിച്ചത്. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ ഇവിടെ 30,237 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ബിജെപി ജയിച്ചത്. സിപിഎമ്മിനു ലഭിച്ചത് 3909 വോട്ട്. ധൻപുരിൽ ബിജെപിയുടെ ബിന്ദു ദേബ്നാഥാണ് ജയിച്ചത്. 

മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ ബോക്സാനഗറിൽ കഴിഞ്ഞ 20 വർഷം ജയിച്ചിരുന്നത് സിപിഎമ്മാണ്. ഉപതിരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശുപോലും ലഭിച്ചില്ല. സിപിഎമ്മിന്റെ മുൻമുഖ്യമന്ത്രി മണിക് സർക്കാർ 25 വർഷം ജയിച്ച സീറ്റായിരുന്നു ധൻപുർ.  ദയനീയ പരാജയത്തിനു കാരണമായി സിപിഎം പറയുന്നത് ചപ്പാ വോട്ടുകൾ (കള്ളവോട്ട്) ആണ്. ഇതോടെ നിയമസഭയിൽ സിപിഎം എംഎൽഎമാരുടെ എണ്ണം 10 ആയി ചുരുങ്ങി. ബിജെപി അംഗങ്ങളുടെ എണ്ണം 33 ആയി ഉയർന്നു. ഡിസംബറിൽ ബിജെപി എംഎൽഎ സുരജിത് ദത്ത അന്തരിച്ചതിനെ തുടർന്ന് ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം  രാംനഗർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പുമുണ്ട്.  മുൻ എംഎൽഎ രത്തൻ ദാസ് ആണ് ഇവിടെ സിപിഎം സ്ഥാനാർഥി. ബിജെപിക്കായി ദീപക് മജുംദർ ആണ് മത്സരിക്കുന്നത്. 

∙ തിപ്ര വന്നപ്പോൾ പ്രതിമ പോകുമോ?

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ത്രിപുരയിലെ രണ്ടു സീറ്റിലും ബിജെപിയാണ് വിജയിച്ചത്. സിറ്റിങ് സീറ്റിലൊന്ന് തിപ്ര മോത്തയ്ക്കു വിട്ടുകൊടുത്താണ് ബിജെപി ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. ത്രിപുര ഈസ്റ്റ് മണ്ഡലമാണ് തിപ്ര മോത്തയ്ക്കു വിട്ടുകൊടുത്തത്. അവിടെ തിപ്ര മോത്ത സ്ഥാപകനും ത്രിപുര രാജകുടുംബത്തിന്റെ ഇപ്പോഴത്തെ തലവനുമായ പ്രദ്യോത് മാണിക്യ ദേബ് ബർമന്റെ സഹോദരി മഹാറാണി കൃതി സിങ് ദേബ് ബർമയാണ് മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായി  മത്സരിച്ച പ്രഗ്യ ദേബ് ബർമനെ തോൽപ്പിച്ചാണ് ബിജെപി സ്ഥാനാർഥി റബാദി ത്രിപുര ഇവിടെ വിജയിച്ചത്. സിപിഎം മൂന്നാം സ്ഥാനത്തായിരുന്നു. ഇത്തവണ സിപിഎം  മുൻ എംഎൽഎ രാജേന്ദ്ര റിയാങ് ആണ് ഇവിടെ ഇന്ത്യാ മുന്നണി സ്ഥാനാർഥി. റബാദിയെ സ്ഥാനാർഥിയാക്കാത്തതിൽ ബിജെപിയിലെ ഗോത്രവർഗ നേതാക്കൾക്കിടയിൽ  അമർഷമുണ്ട്. രണ്ടാംഘട്ട പോളിങ് നടക്കുന്ന ഏപ്രിൽ 26നാണ് മണ്ഡലത്തിൽ  തിരഞ്ഞെടുപ്പ്. 

പ്രതിമാ ഭൗമിക്. Image.facebook/pratimabhoumikbjp
പ്രതിമാ ഭൗമിക്. Image.facebook/pratimabhoumikbjp

വെസ്റ്റ് മണ്ഡലത്തിൽ സിറ്റിങ് എംപിയും കേന്ദ്രമന്തിയുമായ  പ്രതിമ ഭൗമിക്കിനെ മാറ്റിയാണ് മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ ബിജെപി മത്സരിപ്പിക്കുന്നത്. 2023 നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ബിപ്ലബിനെ മാറ്റി പകരം മണിക് സഹയെ മുഖ്യമന്ത്രിയാക്കിയത്. സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു വർഷത്തിലേറെയായി ബിപ്ലബിനെ മാറ്റിനിർത്തിയെങ്കിലും, ഒരു വിഭാഗം ആളുകൾക്കിടയിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കും യുവാക്കൾക്കും ഇടയിൽ അദ്ദേഹം ഇപ്പോഴും ജനപ്രിയനാണ്. ഇപ്പോൾ രാജ്യസഭാ എംപിയായ ബിപ്ലബ് വിജയിക്കുകയും ബിജെപി അധികാരത്തിലെത്തുകയും ചെയ്താൽ കേന്ദ്രമന്ത്രി സ്ഥാനം ഏറെക്കുറെ ഉറപ്പാണ്. സെപഹാജാല ജില്ലയിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന നിലവിലെ എംപി പ്രതിമ ഭൗമിക്, ബിപ്ലബ് കുമാറിനെ സ്ഥാനാർഥിയാക്കിയശേഷം പാർട്ടി പരിപാടികളിൽ പങ്കെടുക്കാത്തത് ബിജെപിക്ക് തലവേദനയാണ്. സിപിഎം സംഘടനാ സംവിധാനം ഉൾപ്പെടെ  ഉപയോഗിച്ച് കോൺഗ്രസ് സ്ഥാനാർഥി  ആശിഷ് കുമാർ സഹയുടെ പ്രചാരണം പൊടിപൊടിക്കുകയുമാണ്. ആദ്യഘട്ട പോളിങ് നടക്കുന്ന ഏപ്രിൽ 19നാണ് ഇവിടെ തിരഞ്ഞെടുപ്പ്

English Summary:

Tripura : Loksabha Election 2024 Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com