ADVERTISEMENT

കൽപറ്റ∙ എന്തുകൊണ്ടാണ് കേരളത്തിലെ മുഖ്യമന്ത്രിയെ കേന്ദ്ര അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്യാത്തതെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. 

ഹേമന്ദ് സോറനെയും അരവിന്ദ് കേജ്‍രിവാളിനെയും ഒരു തെളിവുമില്ലാതെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇത്രയധികം തെളിവുണ്ടായിട്ടും പിണറായി വിജയനെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാര അൽഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം മുട്ടിലിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.

കേരളത്തിൽ പെൻഷൻ വിതരണം നടക്കുന്നില്ല. എന്നാൽ കർണാടകയിൽ അർഹതപ്പെട്ട മുഴുവനാളുകൾക്കും പെൻഷൻ വിതരണം ചെയ്യുന്നുണ്ട്. അതിനായി വലിയ തുക കോൺഗ്രസ് സർക്കാർ മാറ്റിവയ്ക്കുന്നുണ്ട്. പറഞ്ഞ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാതെയാണ് ബിജെപി സർക്കാർ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇന്ത്യയുടെ ചരിത്രം എന്നത് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ചരിത്രമാണ്. ഇന്ത്യയുടെ ശക്തി എന്ന് പറയുന്നത് കോൺഗ്രസിന്റെ ശക്തിയാണ്. യുപിഎ സർക്കാർ സാധാരണക്കാർക്ക് േവണ്ടിയാണ് നിലകൊണ്ടത്. എന്നാൽ ഇന്ന് ജനം തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവ മൂലം ദുരിതം അനുഭവിക്കുകയാണ്.

കേരളത്തിൽ നിന്ന് 20 കോൺഗ്രസ് എംപിമാരും തിരഞ്ഞെടുക്കപ്പെടുന്നത് കാണാൻ രാജ്യം മുഴുവൻ ഉറ്റുനോക്കുകയാണ്. കോൺഗ്രസിന് അമ്പത്തിനാല് സീറ്റ് കിട്ടിയപ്പോൾ അതിൽ പത്തൊൻപതും കേരളത്തിൽ നിന്നായിരുന്നു. കർണാടകയിൽ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോൺഗ്രസ് അ‍ഞ്ച് ഉറപ്പുകൾ നൽകി. ആ അഞ്ച് ഉറപ്പുകളും നടപ്പാക്കി. അതിന് ശേഷം തെലങ്കാനയിൽ ആറ് ഉറപ്പുകളാ‍ണ് നൽകിയത്. ആ ഉറപ്പുകളും നടപ്പാക്കാൻ സാധിച്ചു. കേന്ദ്രത്തിലും കോൺഗ്രസ് അധികാരത്തിൽ വരികയും നൽകിയ ഉറപ്പുകൾ നടപ്പാക്കുകയും ചെയ്യും. 

രാഹുൽ ഗാന്ധിയ്ക്ക് നൽകുന്നത് രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള വോട്ടാണ്. രാഹുൽ ഗാന്ധി നടത്തുന്നത് വലിയ പോരാട്ടമാണ്. നിങ്ങൾ എൽഡിഎഫിന് വോട്ടു ചെയ്യുന്നത് ബിജെപിക്ക് വോട്ടു ചെയ്യുന്നതിന് തുല്യമാണ്. കേരളത്തിലെ സർക്കാർ പൂർണപരാജയമാണെന്നും അദ്ദേഹം പറഞ്ഞു. 

English Summary:

Why Central agencies not arresting Kerala CM, asks DK Sivakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com