ADVERTISEMENT

കോഴിക്കോട് ∙ പേവിഷ പ്രതിരോധ വാക്സീൻ എത്തിച്ചത് എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ആവർത്തിക്കുമ്പോഴും സകല നടപടിക്രമങ്ങളും ലംഘിച്ചതായി കമ്പനിയും കോർപറേഷനും തമ്മിൽ നടത്തിയ ആശയവിനിമയങ്ങളും രേഖകളും വ്യക്തമാക്കുന്നു. വിവാദമുയർന്ന ശേഷം ആദ്യമായാണ് മെഡിക്കൽ കോർപറേഷൻ പ്രതികരിക്കുന്നത്. ജനറൽ മാനേജർ ഡോ.എസ്.എസ്.ജോയി ആണ് വിശദീകരണക്കുറിപ്പ് ഇറക്കിയത്. പരിശോധന പൂർത്തിയാക്കും മുൻപു വാക്സീൻ ഇറക്കാൻ ഉത്തരവ് നൽകിയതും ഇദ്ദേഹമാണ്.

രണ്ടാംദിവസം വാക്സീൻ

കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ടെൻ‌ഡർ വ്യവസ്ഥ പ്രകാരം ആന്റി സ്നേക്ക് വെനത്തിന് കേന്ദ്ര മരുന്ന് ലാബിലെ (സിഡിഎൽ) പരിശോധന നിർബന്ധമാണ്. സിഡിഎൽ പരിശോധനയ്ക്ക്് 30 ദിവസം വേണം. എന്നാൽ വാക്സീൻ ക്ഷാമം രൂക്ഷമായതോടെ സിഡിഎൽ റിപ്പോർട്ട് ഇല്ലാതെ, കമ്പനി പരിശോധന മാത്രം നടത്തി വാക്സീൻ എത്തിക്കാൻ ജൂലൈ 14 നു ചേർന്ന യോഗത്തിൽ ജനറൽ മാനേജർ നിർദേശിച്ചു. പ്രസ്തുത ബാച്ച് കമ്പനിയിലെ 7 ദിവസത്തെ പരിശോധന മാത്രമേ നടത്തിയിട്ടുള്ളൂ എന്നും 21നു വൈകിട്ടു മാത്രമേ പൂർത്തിയാവൂ എന്നും വിൻസ് ബയോ പ്രൊഡക്ട്സ് പ്രതിനിധികൾ അറിയിച്ചു. ഇത് അവഗണിച്ച് വാക്സീൻ എത്തിക്കാനായിരുന്നു നിർദേശം.

ജൂലൈ 16ന് രാത്രി 9.30 ന് വാക്സീൻ എത്തിച്ചതായി കമ്പനി സന്ദേശം നൽകി. തിരുവനന്തപുരത്ത് 6000 വയ‍്‍ലും എറണാകുളത്തു 4000 വയ്‍ലും എത്തിച്ചു. കോഴിക്കോട് 6000 വയ്ൽ പിറ്റേന്ന് രാവിലെ എത്തുമെന്നും അറിയിച്ചു. അതായത് കമ്പനി പരിശോധന പൂർത്തിയാക്കേണ്ട സമയത്തിനും 5 ദിവസം മുൻപ് വാക്സീൻ ആശുപത്രികൾക്കു കൈമാറി.

വിതരണം ആദ്യം; സർട്ടിഫിക്കറ്റ് പിന്നീട്

ജൂലൈ ഒന്നിന് വിൻസ് ബയോ പ്രൊഡക്ട്സ് നിർമിച്ച 02എആർ22019 ബാച്ചിന്റെ കമ്പനി നടത്തിയ പരിശോധനയുടെ സർട്ടിഫിക്കറ്റ് ഇങ്ങനെ: പരിശോധന തുടങ്ങിയത് ജൂലൈ ഏഴിന്. പൂർത്തിയാക്കിയത് ജൂലൈ 21. ഇതിന്റെ സർട്ടിഫിക്കറ്റ് മെഡിക്കൽ കോർപറേഷൻ അടിയന്തരമായി ആവശ്യപ്പെട്ടതു പ്രകാരം 21നു തന്നെ അയച്ചു. ഇതിനും വളരെ മുൻപേ വാക്സീൻ കേരളത്തിൽ വിതരണം തുടങ്ങിയിരുന്നു.

വിവാദം തീർക്കാൻ കടംവാങ്ങൽ

അംഗീകാരമില്ലാത്ത വാക്സീൻ എത്തിച്ചതു വിവാദമായതോടെ സംഭവം ഒളിപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു കോർപറേഷൻ. ഈ വാക്സീന്റെ വിതരണം തടയാൻ ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. തമിഴ്നാട്ടിൽ നിന്ന് 20,000 വയ്ൽ വാക്സീൻ കടം ചോദിച്ചു. ഇതിൽ 5000 വയ്ൽ 19ന് കോയമ്പത്തൂരിൽനിന്ന് പാലക്കാട് എത്തി. 2നു വൈകിട്ട് കമ്പനിയുടെ പരിശോധനാ സർട്ടിഫിക്കറ്റ് അന്നത്തെ എംഡി ശ്രീറാം വെങ്കട്ടരാമന്റെ മെയിൽ ഐഡിയിൽ അയച്ചു. തമിഴ്നാട് വാക്സീൻ തീർന്നെങ്കിലും 21ന് കമ്പനി സർട്ടിഫിക്കറ്റ് ലഭിച്ചതിനാൽ 16,000 വയ്ൽ വിട്ടുകൊടുത്തു.

ചോദ്യങ്ങൾ ബാക്കി

കോർപറേഷൻ അവകാശപ്പെടും പോലെ എല്ലാ നടപടിക്രമങ്ങളും പാലിച്ചിരുന്നു എങ്കിൽ തമിഴ്നാട്ടിൽനിന്ന് 5000 വയ്ൽ എത്തിച്ചത് എന്തിന് ? കഴിഞ്ഞ മാർച്ചിൽ തന്നെ ടെൻ‍ഡർ നടപടികൾ പൂർത്തീകരിച്ചിരുന്നെങ്കിൽ ജൂൺ ആദ്യവാരം എല്ലാ പരിശോധനകളും കഴിഞ്ഞ് വാക്സീൻ എത്തുമായിരുന്നില്ലേ ?

English Summary: Rabies vaccine was brought without prior trial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com