ADVERTISEMENT

കൊച്ചി ∙ സംസ്ഥാനത്തു മുക്കിലും മൂലയിലും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന സ്ഥിരം കൊടിമരങ്ങൾക്കെതിരെയുള്ള നടപടികൾ വ്യക്തമാക്കാത്തതിൽ സർക്കാരിനെ ഹൈക്കോടതി വിമർശിച്ചു. ഇവ നീക്കം ചെയ്യാൻ എന്തു നടപടി സ്വീകരിക്കുമെന്ന് അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി. 

നിയമത്തിന് ഒരു വിലയും നൽകാതെ, അനുമതിയൊന്നും തേടാതെ, റോഡുകളിലും പൊതുസ്ഥലങ്ങളിലും സ്ഥിരമായി നാട്ടിയിരിക്കുന്ന കൊടിമരങ്ങളാണു ചൂണ്ടിക്കാട്ടുന്നതെന്നു കോടതി പറഞ്ഞു. ഇക്കാര്യത്തിൽ അധികൃതർ ഭൂമിസംരക്ഷണ നിയമപ്രകാരമുള്ള നടപടികൾ എടുക്കുകയോ, സർക്കുലറുകൾ ഇറക്കുകയോ ചെയ്യണം. ഇത്തരം കൊടിമരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നു സർക്കാർ അറിയിക്കണം. വേറെ ആരെങ്കിലുമാണ് ഇത്തരത്തിൽ കൊടിമരങ്ങൾ സ്ഥാപിച്ചതെങ്കിൽ നിയമപ്രകാരം ഉടൻ നടപടിയെടുക്കും. എന്നാൽ, പാർട്ടികളോ, യൂണിയനുകളോ ആണെങ്കിൽ ഒരു നടപടിയുമുണ്ടാകില്ല. നിയമവാഴ്ച നിലനിൽക്കുന്ന നാടാണിതെന്നു ഹൈക്കോടതി ഓർമിപ്പിച്ചു. അഡീഷനൽ അഡ്വക്കറ്റ് ജനറൽ അശോക് എം.ചെറിയാൻ ഹാജരാകാനായി ഹർജി 24ന് പരിഗണിക്കാൻ മാറ്റി. 

നടപ്പാതകളിലെ കൈവരികൾ, മീഡിയനുകൾ, ട്രാഫിക് ഐലൻഡുകൾ എന്നിവിടങ്ങളിൽ ബോർഡുകൾ, ബാനറുകൾ, കൊടികൾ തുടങ്ങിയവ നിരോധിച്ചു കോടതി നിർദേശപ്രകാരം സർക്കുലറുകൾ ഇറക്കിയെന്നു സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, ഇതു സംബന്ധിച്ചല്ല വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നതെന്നും സ്ഥിരമായി സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങൾ സംബന്ധിച്ചാണെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ളവർ എല്ലാ നിരത്തുകളിലും ട്രാഫിക് ജംക്‌ഷനുകളിലും സ്ഥാപിച്ചിരിക്കുന്ന സ്ഥിരമായ കൊടിമരങ്ങൾ സംബന്ധിച്ചാണു നിർദേശം. പൊതുസ്ഥലത്തോ, പുറമ്പോക്കിലോ അനുമതിയില്ലാതെ എങ്ങനെ സ്ഥിരമായ കൊടിമരം സ്ഥാപിക്കാമെന്നു മനസ്സിലാക്കാനാകുന്നില്ലെന്നു പലവട്ടം സർക്കാരിനെ ഓർമിപ്പിച്ചതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

English Summary: High Court criticises kerala government in political parties flag issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com