ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ പല പൊലീസ് ഉദ്യോഗസ്ഥർക്കും ഗുണ്ടകളുമായും ചില വർഗീയ ശക്തികളുമായും ബന്ധമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടിയെടുക്കണം. ചില പൊലീസ് ഉദ്യോഗസ്ഥർ ഭാര്യമാരുടെ പേരിൽ ബിസിനസ് നടത്തുന്നു. ഇവർക്കു ജോലിക്കു വരാനൊന്നും വലിയ താൽപര്യമില്ല. ഇത്തരക്കാരുടെയെല്ലാം വിവരം സർക്കാരിന്റെ കൈവശമുണ്ടെന്നു പൊലീസ് ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകളുടെയും കുട്ടികളുടെയും ട്രാൻസ്ജൻഡർമാരുടെയും കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. ഇത്തരം കാര്യങ്ങളിൽ ശക്തമായ നടപടി ഉടൻ സ്വീകരിക്കണം. അടുത്തിടെ തലസ്ഥാനത്തു രാത്രി പത്തരയോടെ റോഡിലൂടെ ഒരു സ്ത്രീ നടന്നപ്പോൾ അവരെ ഒരാൾ പിന്തുടരുന്നതായി സംശയമുണ്ടായി. ഉടൻ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചെങ്കിലും ആരും ചെന്നില്ല. അപ്പോൾ എതിരെ ഒരു പൊലീസ് ജീപ്പ് വന്നു. അവർ കൈകാണിച്ചു കാര്യം പറഞ്ഞു. തങ്ങളുടെ സ്റ്റേഷൻ പരിധിയല്ലെന്ന മറുപടിയാണ് ലഭിച്ചത്. അപ്പോഴേക്കും അവരുടെ ഭർത്താവെത്തി. ഇരുവരും കിളിമാനൂ‍ർ സ്റ്റേഷനിൽ ചെന്നു പരാതി നൽകി – മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ല.

ഗുണ്ടകൾക്കെതിരെ ശക്തമായ നടപടിയെടുക്കണം. കാപ്പ നിയമം സമയബന്ധിതമായി നടപ്പാക്കണം. കാപ്പ ചുമത്തുന്നതിൽ കാലതാമസം വന്നതിനാലാണു കോട്ടയത്ത് ഒരു പ്രതി കൊലപാതകം നടത്തി സ്റ്റേഷനു മുൻപിലെത്തിയത്. കസ്റ്റഡി മരണം, പീഡനം, അനധികൃത കസ്റ്റഡി എന്നിവ തെളിഞ്ഞാൽ പൊലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അത്തരം കേസുകൾ സിബിഐക്കു വിടും.

19 പുതിയ സൈബർ പൊലീസ് സ്റ്റേഷനുകൾ ആരംഭിച്ചെങ്കിലും സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ചു ലഭിക്കുന്ന പരാതികളിൽ കേസെടുക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസ് ആസ്ഥാനത്തു നടന്ന യോഗത്തിൽ ക്രമസമാധാന ചുമതലയുള്ള എസ്പിമാർ മുതൽ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.

English Summary: Chief Minister Pinarayi Vijayan against kerala police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com