ADVERTISEMENT

കൊച്ചി ∙ ലൈംഗിക പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാരും പരാതിക്കാരിയും നൽകിയ ഹർജികളിൽ ഇന്നു വാദം തുടരും. ജസ്റ്റിസ് കൗസർ എടപ്പഗത്താണു ഹർജികൾ പരിഗണിക്കുന്നത്. എംഎൽഎയ്ക്കെതിരെയുള്ളതു ഗുരുതരമായ ആരോപണമായിട്ടും മുൻകൂർ ജാമ്യം അനുവദിച്ച മജിസ്ട്രേട്ട് കോടതി വിധി നിയമവിരുദ്ധമാണെന്നു സർക്കാർ വാദിച്ചു. എംഎൽഎ സമൂഹത്തിനു മാതൃകയാകേണ്ടയാളാണ്. ബലാത്സംഗക്കുറ്റമായിട്ടും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കോവളം സിഐ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചു. പരാതി പിൻവലിക്കാൻ എൽദോസ് നിരന്തരം പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും സർക്കാർ അറിയിച്ചു.

കുറ്റകൃത്യം സംബന്ധിച്ചു മതിയായ വസ്തുതകളും തെളിവുകളും ഉണ്ടായിട്ടും മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നെന്നു പരാതിക്കാരി അറിയിച്ചു. ആദ്യ ഘട്ടത്തിൽതന്നെ പരാതി നൽകിയിരുന്നു. മജിസ്ട്രേട്ടിനു മുന്നിൽ രഹസ്യമൊഴിയും നൽകി. പരുക്ക‌ു സംബന്ധിച്ച സർട്ടിഫിക്കറ്റും ഹാജരാക്കി. സാധാരണ ജാമ്യാപേക്ഷയ്ക്ക് അപ്പുറം കടന്നാണു മുൻകൂർ ജാമ്യം അനുവദിച്ചതെന്നു പരാതിക്കാരിയും അറിയിച്ചു.

എന്നാൽ മൃഗീയമായ കുറ്റമാണു ബലാത്സംഗം എന്നതുപോലെ തന്നെ ഇതുസംബന്ധിച്ചു വ്യാജ ആരോപണം ഉന്നയിക്കുന്നതും മൃഗീയമാണെന്നു കോടതി വാക്കാൽ പറഞ്ഞു. ആദ്യം നൽകിയ പരാതിയിൽ ബലാത്സംഗം സംബന്ധിച്ചു പരാതിയില്ലായിരുന്നു. പരസ്പരസമ്മതത്തോടെ ബന്ധമുണ്ടായിരുന്നെന്നു പറയുന്നു. കൂടാതെ, വിവാഹിതനായ ഒരാളുമായിട്ടാണ് ബന്ധമെന്ന വസ്തുതയും കണക്കിലെടുക്കണം. സിനിമാക്കഥ പോലെയാണിതെന്നു വാക്കാൽ പറഞ്ഞ കോടതി ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണോയെന്നതു പരിശോധിക്കേണ്ടതുണ്ടെന്നും പറഞ്ഞു.

ഇതിനിടെ, പരാതിക്കാരിയെ മർദിച്ചെന്ന കേസിൽ പ്രതിഭാഗം അഭിഭാഷകരെ പ്രതിചേർത്ത പൊലീസ് നടപടി കോടതി തടഞ്ഞു. പരാതിക്കാരിക്കു നോട്ടിസിന് നിർദേശം നൽകി. കേസിൽ മജിസ്ട്രേട്ടിനു നൽകിയ മൊഴിയിൽ തങ്ങൾക്കെതിരെ പരാമർശമില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും അഭിഭാഷകർ അറിയിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെയുള്ള കേസിൽ തങ്ങളെ പ്രതിയാക്കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ ജോസ് ജെ.ചെരുവിൽ, അലക്സ് എം.സ്കറിയ, പി.എസ്. സുധീർ എന്നിവരാണു ഹൈക്കോടതിയെ സമീപിച്ചത്. വഞ്ചിയൂർ പൊലീസ് ഫയൽ ചെയ്ത റിപ്പോർട്ടുകൾ റദ്ദാക്കണമെന്നും തുടർ നടപടികളും അവസാനിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

English Summary: Eldhose Kunnappilly's anticipatory bail plea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com