ADVERTISEMENT

ആലപ്പുഴ ∙ എസ്എൻഡിപി  യോഗം  കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ.മഹേശൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ,  വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, വെള്ളാപ്പള്ളി നടേശന്റെ സഹായി കെ.എൽ.അശോകൻ എന്നിവർക്കെതിരെ പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ) റജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം. 

മൂന്നുപേർക്കുമെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ആരോപിച്ച് മഹേശന്റെ ഭാര്യ ഉഷാദേവി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മഹേശന്റെ ആത്മഹത്യാ കുറിപ്പിൽ മൂന്നുപേരെക്കുറിച്ചും  പരാമർശിച്ചിരുന്നു. ഹൈക്കോടതി നിർദേശപ്രകാരം കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ്   ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (2) കോടതിയുടെ നിർദേശം.  

നേരത്തെ ഈ ആവശ്യവുമായി ഉഷാദേവി ആലപ്പുഴ കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. ഇത് ശരിവച്ച ഹൈക്കോടതി ഹർജി വീണ്ടും പരിഗണിക്കാൻ മജിസ്ട്രേട്ട് കോടതിക്ക് നിർദേശം നൽകി. തുടർന്നാണ് ആലപ്പുഴ കോടതിയുടെ നടപടി.

ഏത് അന്വേഷണവും നേരിടാം: വെള്ളാപ്പള്ളി

ആലപ്പുഴ ∙ കെ.കെ.മഹേശന്റെ മരണവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ഏത് അന്വേഷണത്തെയും നേരിടാമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.  മൈക്രോഫിനാൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് മഹേശനെതിരെയുള്ള  ആരോപണങ്ങൾക്ക് സാക്ഷികളുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

കുറ്റക്കാരെ ശിക്ഷിക്കും വരെ പോരാടും: മഹേശന്റെ ബന്ധു

ആലപ്പുഴ ∙ കോടതിയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും കുറ്റക്കാരെ ശിക്ഷിക്കുന്നതു വരെ പോരാടുമെന്നും കെ.കെ.മഹേശന്റെ അനന്തരവൻ എം.എസ്.അനിൽ പറഞ്ഞു. നീതി ലഭ്യമാകുന്നതിന്റെ തുടക്കമാണ് ഇതെന്നും അനിൽ പറഞ്ഞു.

English Summary: KK Mahesan's death: Court order to make Vellapally Natesan accused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com