ADVERTISEMENT

തിരുവനന്തപുരം ∙ കേരളം കേന്ദ്രത്തോട് ഉന്നയിച്ചത് ആകെ 17 ആവശ്യങ്ങൾ. കഴിഞ്ഞ തവണത്തെപ്പോലെ തന്നെ സംഭവിച്ചു; ആവശ്യങ്ങളിൽ ഒന്നു പോലും കേന്ദ്ര ബജറ്റിൽ മന്ത്രി നിർമല സീതാരാമൻ ഉൾപ്പെടുത്തിയില്ല. എന്നാൽ, ചോദിക്കാത്ത ഒരു സഹായം കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ‌ക്കു കിട്ടുകയും ചെയ്തു: പലിശയില്ലാതെ 50 വർഷം കൊണ്ടു തിരിച്ചടയ്ക്കാവുന്ന വായ്പ. എല്ലാ സംസ്ഥാനങ്ങൾക്കുമായി ഒരു ലക്ഷം കോടി രൂപ വായ്പയായി നൽകുമെന്ന കഴിഞ്ഞ ബജറ്റിലെ അതേ പ്രഖ്യാപനമാണ് മന്ത്രി ഇക്കുറിയും ആവർത്തിച്ചത്. കേരളത്തിന് ഇൗ ഇനത്തിൽ അടുത്ത വർഷം 1500 കോടിയോളം രൂപ കിട്ടുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടൽ. 

എന്നാൽ, ഇൗ വായ്പയിൽ ഒരു കെണി ഒളിഞ്ഞിരിപ്പുണ്ടോ എന്ന സംശയം കേരളത്തിനുണ്ട്. കേന്ദ്രത്തിനു കേരളം കടപ്പെട്ടിരിക്കുന്നെങ്കിൽ മാത്രമേ ഓരോ വർഷവും പൊതുവിപണിയിൽനിന്നു കടമെടുക്കുമ്പോൾ കേന്ദ്രത്തിന്റെ അനുവാദം വാങ്ങേണ്ടതുള്ളൂ. സംസ്ഥാനത്തിന്റെ കണക്കുകൂട്ടലനുസരിച്ച് 2032 ലോ 2033 ലോ കേന്ദ്രത്തിനു നൽകേണ്ട പണം സംസ്ഥാനത്തിനു കൊടുത്തു തീർക്കാൻ കഴിഞ്ഞേക്കും. അതു കഴിഞ്ഞാൽ കടമെടുക്കുമ്പോൾ കേന്ദ്രത്തിന്റെ അനുമതി തേടേണ്ടതില്ല. അതോടെ സ്വതന്ത്രമായി കടമെടുക്കാൻ‌ അനുവദിക്കണമെന്ന കേരളത്തിന്റെ കാലങ്ങളായുള്ള ആവശ്യം പ്രാബല്യത്തിലാകും. ഇന്നലെ പ്രഖ്യാപിച്ച വായ്പ എടുത്താൽ വീണ്ടും കേരളം കേന്ദ്രത്തിനു കടക്കാരാകും. എന്നാൽ, നിലവിലെ ദയനീയ സാമ്പത്തികാവസ്ഥ കണക്കിലെടുത്ത് കേരളം ഇൗ വായ്പ സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകണമെന്നതായിരുന്നു കേരളം ഉന്നയിച്ച 17 ആവശ്യങ്ങളിൽ ഏറ്റവും പ്രധാനം. എന്നാൽ, അതെക്കുറിച്ച് ബജറ്റ് പ്രസംഗത്തിൽ ഒന്നുമില്ല. പദ്ധതി വിവാദത്തിലായ നിലയ്ക്കു കേന്ദ്രം അനുമതി നൽകാത്തതിനാലാണു തുടരാൻ കഴിയാത്തതെന്ന വാദത്തിൽപ്പിടിച്ചു സംസ്ഥാന സർക്കാരിനു നീങ്ങാം. സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി അര ശതമാനമെങ്കിലും വർധിപ്പിച്ചു നൽകണം, ജിഎസ്ടി നഷ്ടപരിഹാരം നീട്ടണം, പിരിക്കുന്ന ജിഎസ്ടിയുടെ 60% തുക സംസ്ഥാനങ്ങൾക്കു നൽകണം തുടങ്ങിയ ആവശ്യങ്ങളും ബജറ്റിൽ കേന്ദ്രമന്ത്രി പരിഗണിക്കാത്തത് വലിയ തിരിച്ചടിയായാണു സംസ്ഥാന സർക്കാർ കാണുന്നത്. 

നാളെ സംസ്ഥാന സർക്കാർ അവതരിപ്പിക്കുന്ന ബജറ്റിലെ ഏറ്റവും മുഖ്യവരുമാനം കടമെടുപ്പു തന്നെയാണ്. ഇന്നലത്തെ കേന്ദ്രബജറ്റിൽ സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി വർധിപ്പിച്ചിരുന്നെങ്കിൽ അതു വഴിയുള്ള വരുമാനം കൂടി സംസ്ഥാനത്തിന്റെ ആകെ വരവിൽ ഉൾപ്പെടുത്താമായിരുന്നു. ബജറ്റിലെ പദ്ധതികൾ വർധിപ്പിക്കാനും ഇതു സഹായിക്കുമായിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന സംസ്ഥാനമെന്ന നിലയിൽ, ഇക്കുറി ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് കേരളത്തിനു വലിയ ക്ഷീണമായി. 

കഴിഞ്ഞ വർഷത്തെ തൊഴിൽ ഇത്തവണ ഉറപ്പാക്കണമെങ്കിൽ രണ്ടേമുക്കാൽ ലക്ഷം കോടി രൂപയെങ്കിലും കണ്ടെത്തേണ്ടതുണ്ട്. എന്നാൽ, 60,000 കോടി മാത്രം വകയിരുത്തിയത് വൻ തോതിൽ തൊഴിൽ നഷ്ടത്തിനു കാരണമാകുമെന്നാണ് കേരളത്തിന്റെ വിലയിരുത്തൽ.

കേരളത്തിന് നികുതി വിഹിതം 19,663 കോടി രൂപ

ന്യൂഡൽഹി ∙ വരുന്ന സാമ്പത്തിക വർഷം കേരളത്തിനു നികുതി വിഹിതമായി കേന്ദ്രത്തിൽനിന്നു ലഭിക്കുക 19,662.88 കോടി രൂപ. ആകെ നികുതിയുടെ 1.925% ആണിത്. കഴിഞ്ഞ ബജറ്റിൽ 15,720.50 കോടി രൂപയായിരുന്നു വിഹിതം. യുപിക്കാണ് ഏറ്റവും കൂടുതൽ നികുതി വിഹിതം– 1.83 ലക്ഷം കോടി; ആകെ നികുതിയുടെ 18%. കോർപറേഷൻ നികുതിയായി 6293.42 കോടി, ആദായനികുതി 6122.04 കോടി, കേന്ദ്ര ജിഎസ്ടിയിനത്തിൽ 6358.05 കോടി, കസ്റ്റംസ് ഡ്യൂട്ടി 623.74 കോടി, കേന്ദ്ര എക്സൈസ് നികുതി 261.24 കോടി എന്നിങ്ങനെ കേരളത്തിനു ലഭിക്കും.

കേരളത്തിൽ നിലവിലുള്ള സ്ഥാപനങ്ങൾക്ക് ബജറ്റിൽ വകയിരുത്തിയ തുക ഇങ്ങനെ:

∙ റബർ ബോർഡ്, കോട്ടയം: 268.76 കോടി.

∙ സ്പൈസസ് ബോർഡ്, കൊച്ചി: 115.50 കോടി.

∙ എച്ച്എൽഎൽ ലൈഫ്കെയർ, തിരുവനന്തപുരം: 17.85 കോടി. 

∙ കൊച്ചിൻ പോർട്ട് ട്രസ്റ്റ് : 14.74 കോടി.

∙ കൊച്ചി കപ്പൽശാല: 300 കോടി.

∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം: 122 കോടി.

∙ സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി, കൊച്ചി:100 കോടി.

∙ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, തിരുവനന്തപുരം: 16 കോടി.

∙ തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക്: 902.47 കോടി. 

∙ സിഡാക്, തിരുവനന്തപുരം: 270 കോടി. 

∙ മിനിക്കോയ് – തൂത്തുക്കുടി – കൊച്ചി – മാലദ്വീപ് സമുദ്രപാതയിൽ ചരക്ക്, യാത്രാ കപ്പൽ സേവനം സജ്ജമാക്കുന്നതിന് ഷിപ്പിങ് കോർപറേഷന്: 80 കോടി. 

English Summary: Disappointment for kerala in Union Budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com