ADVERTISEMENT

തിരുവനന്തപുരം ∙ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബിന്റെ കൊലപാതകക്കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ അഭിഭാഷകർക്കു വേണ്ടി സർക്കാർ ഖജനാവിൽ നിന്ന് ഇതുവരെ മുടക്കിയത് 96,34,261 രൂപ. അഭിഭാഷക ഫീസായി നൽകിയ 86.40 ലക്ഷവും ഇവർക്കു വിമാന യാത്രയ്ക്കും ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനുമായി ചെലവഴിച്ച 6,64,961 രൂപയും ഉൾപ്പെടെയാണിത്.

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഷുഹൈബിന്റെ അച്ഛൻ സി.പി.മുഹമ്മദ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും എത്തിയപ്പോഴാണ് അതിനെ തടയാൻ സർക്കാർ ഖജനാവിലെ പണം വാരിക്കോരി നൽകിയത്. ഹൈക്കോടതിയിൽ അഡ്വക്കറ്റ് ജനറലും സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസലും ഉള്ളപ്പോഴാണ് ഇതെല്ലാം.

Read Also: തുറന്നു ‘ആഗ്രഹപ്പെട്ടി’; അസ്നയ്ക്ക് പുതിയ ആട്ടിൻകുട്ടി!

ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സർക്കാരിനു വേണ്ടി വാദിക്കാൻ എത്തിയതു സംസ്ഥാനത്തിനു പുറത്തുള്ള മുതിർന്ന അഭിഭാഷകർ. ഹൈക്കോടതിയിൽ സർക്കാരിനു വേണ്ടി ഹാജരായ വിജയ് ഹൻസാരിക്ക് നൽകിയത് 64.40 ലക്ഷം രൂപ. അമരീന്ദർ സിങ്ങിന് 22 ലക്ഷം രൂപ. സുപ്രീം കോടതിയിൽ സർക്കാരിനു വേണ്ടി ഹാജരായതു വിജയ് ഹൻസാരിയും ജയദീപ് ഗുപ്തയുമായിരുന്നു. 

കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വധിച്ച കേസിലും സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാൻ സർക്കാർ ഇറക്കിയത് പുറത്തു നിന്നുള്ള അഭിഭാഷകരെ. പെരിയ കേസിൽ അഭിഭാഷകർക്കായി മൊത്തം ചെലവാക്കിയത് 1,14,83,132 രൂപ. ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകർക്ക് 88 ലക്ഷം രൂപ ഫീസ് നൽകി. 2,33,132 രൂപ വിമാനയാത്രയ്ക്കും താമസത്തിനും ഭക്ഷണത്തിനും. സുപ്രീം കോടതിയിൽ പെരിയ കേസിൽ സർക്കാരിനുവേണ്ടി ഹാജരായതിന് 24.50 ലക്ഷം രൂപ മനീന്ദർ സിങ്ങിനു നൽകി.

Read Also: ഇടുക്കിയിലെ റേഷൻകടകളിൽ ‘കാട്ടാന റെയ്ഡ്’; ആനയിറങ്കലിലും മൂന്നാറിലും കാട്ടാനയാക്രമണം

ഷുഹൈബ്, പെരിയ കേസുകളിൽ പ്രതികളായ സിപിഎമ്മുകാർക്കു വേണ്ടി സർക്കാർ ഖജനാവിൽ നിന്നു ചെലവഴിച്ചത് 2,11,17,393 (2.11 കോടി) രൂപയാണെന്നു മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ മാത്യു കുഴൽനാടനു രേഖാമൂലം മറുപടി നൽകിയത്. കഴിഞ്ഞ ഒൻപതിനു സഭയിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടി ഇന്നലെയാണു നിയമസഭാ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്.

പെരിയ ഇരട്ടക്കൊലപാതകം

2019 ഫെബ്രുവരി 17 നാണു കാസർകോട് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പീതാംബരൻ ആണ് ഒന്നാം പ്രതി. പ്രതികൾ രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്നു കൊല നടത്തിയെന്നാണു സിബിഐ കേസ്. ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ സിപിഎം പ്രവർത്തകരാണ് പ്രതികളെല്ലാം. 24 പേർക്കെതിരെയും സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

ഷുഹൈബ് വധം

2018 ഫെബ്രുവരി 12നാണ് മട്ടന്നൂർ തെരുരിലെ ചായക്കടയിലിരുന്ന എസ്.പി.ഷുഹൈബിനെ കൊലപ്പെടുത്തിയത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായിരുന്നു ഷുഹൈബ്. കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെ ഡിവൈഎഫ്ഐ – സിപിഎം പ്രവർത്തകരായിരുന്ന 17 പേരാണു പ്രതികൾ. ഈ കേസിൽ തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിലാണു കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

ഗൂഢാലോചന ലോക്കൽ പൊലീസ് അന്വേഷിച്ചിട്ടില്ലെന്നും സിബിഐ അന്വേഷിക്കണമെന്നുമുള്ള ആവശ്യവുമായി ഷുഹൈബിന്റെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടെങ്കിലും സർക്കാർ നൽകിയ അപ്പീലിനെത്തുടർന്ന് ഡിവിഷൻ ബെഞ്ച് ഇത് സ്റ്റേ ചെയ്തു. തുടർന്ന് കുടുംബം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. വിചാരണ തുടങ്ങുന്നതിനു ഹൈക്കോടതിയുടെ സ്റ്റേയും നിലവിലുണ്ട്.

English Summary: Advocate fees for cpm cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com