ADVERTISEMENT

തിരുവനന്തപുരം ∙ അമേരിക്കയിലെ ലോക കേരളസഭ മേഖലാ സമ്മേളനത്തിന്റെ ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത് അഞ്ചരലക്ഷം ഡോളർ (ഏകദേശം 4.53 കോടി ഇന്ത്യൻ രൂപ.) ന്യൂയോർക്ക് ടൈം സ്ക്വയറിലെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനം നടത്താൻ 250 പേർക്കിരിക്കാവുന്ന സ്ഥലത്തിനു മാത്രം ഫീസ് 75,000 ഡോളർ (ഏകദേശം 61.74 ലക്ഷം രൂപ) ആണ്. എന്നാൽ, ഇവിടെ വിഡിയോ വാൾ ഉൾപ്പെടെയുള്ള മറ്റു സൗകര്യങ്ങളൊരുക്കുന്നതിനു വേറെ തുക നൽകണം. 

ടൈം സ്ക്വയറിലെ പൊതുസമ്മേളനത്തിന്റെ മുഴുവൻ ചെലവും നടത്താമെന്നേറ്റിരിക്കുന്നത് 2 കോടി രൂപയുടെ ഡയമണ്ട് സ്പോൺസർഷിപ് എടുത്തിരിക്കുന്ന അമേരിക്കൻ മലയാളിയാണ്. ഇദ്ദേഹത്തെ സംഘാടകസമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാലരക്കോടി ചെലവു വരുന്ന പരിപാടിക്ക് 2 കോടി രൂപ ഒരാൾ തന്നെ നൽകാൻ തയാറായിരിക്കെ വിഐപികൾക്കൊപ്പം വേദി പങ്കിടാനും ഡിന്നർ കഴിക്കാനും വാഗ്ദാനം നൽകി എന്തിനു സ്പോൺസർഷിപ് പിരിച്ചുവെന്നതിന് ഇതുവരെ സംഘാടകരിൽനിന്നു വിശദീകരണമില്ല. ആകെ പിരിച്ചെടുക്കാൻ ഉദ്ദേശിക്കുന്നത് എത്ര രൂപയാണെന്ന കാര്യം സംഘാടക സമിതിയിൽ പലർക്കും അറിയില്ല.

പരിപാടിക്കായി ഇത്രയും ചെലവേറിയ ടൈം സ്ക്വയർ തിരഞ്ഞെടുത്തതിലും ഇവർക്കിടയിൽ വിയോജിപ്പുണ്ടെന്നാണു വിവരം. 11നു ടൈം സ്ക്വയറിൽ പ്രസംഗിക്കുന്നതോടെ ഇന്ത്യയിൽനിന്ന് ആദ്യമായി ടൈം സ്ക്വയറിലെ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുന്ന രാഷ്ട്രീയ നേതാവ് എന്ന കീർത്തി മുഖ്യമന്ത്രിക്കു ലഭിക്കും. ധനമന്ത്രിയും സ്പീക്കറുമെല്ലാം ഒപ്പമുണ്ടെങ്കിലും മുഖ്യമന്ത്രിയല്ലാതെ മറ്റാരും പ്രസംഗിക്കുന്നില്ല. 

കേരളസംഘത്തിന്റെ യാത്രാ, താമസ ചെലവ് സംസ്ഥാന സർക്കാരാണു വഹിക്കുന്നത്. പങ്കെടുക്കുന്ന 200 പ്രതിനിധികളുടെ താമസച്ചെലവ് അവർ സ്വന്തം നിലയ്ക്കു വഹിക്കണം. സമ്മേളനം നടക്കുന്ന 2 ദിവസങ്ങളിൽ എല്ലാവർക്കും ഭക്ഷണം നൽകുന്നത് സംഘാടകരാണ്. ചലച്ചിത്ര നടിയുടെ നൃത്തമുൾപ്പെടെ കലാപരിപാടികളുണ്ട്. സ്പോൺസർഷിപ് വഴി ലഭിക്കുന്ന ബാക്കി തുക എന്തിനു ചെലവിടുമെന്നതിൽ വ്യക്തതയില്ല. 

മേഖലാ സമ്മേളനത്തിന്റെ ചുമതലക്കാർ ആരെന്ന കാര്യത്തിൽ സർക്കാർ ഇപ്പോഴും ആശയക്കുഴപ്പം നിലനിർത്തുന്നുണ്ട്. എല്ലാം നോർക്കയുടെ ചുമതലയാണെന്നാണു കഴിഞ്ഞദിവസം ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞത്. എന്നാൽ, സമ്മേളനം നടത്തുന്നതു പ്രാദേശിക സംഘാടക സമിതിയാണെന്നു പറഞ്ഞു നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ ഒഴിഞ്ഞു. ഈ സമിതിയിലാകട്ടെ നോർക്കയിൽനിന്ന് ഒരാൾ പോലുമില്ല. ചെയർമാൻ ഉൾപ്പെടെ സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും ലോകകേരള സഭ അംഗങ്ങളുമല്ല. പ്രാതിനിധ്യമില്ലാത്ത ഒരു സമിതിയിലെ ഫണ്ട് പിരിവും ചെലവുമെല്ലാം നോർക്കയോ ലോകകേരള സഭാ സെക്രട്ടേറിയറ്റോ വിലയിരുത്തുന്നതെങ്ങനെയെന്നറിയില്ല. 

ഗൾഫിലും യുകെയിലും മേഖലാ സമ്മേളനങ്ങൾ നടത്തിയപ്പോഴും പ്രാദേശിക സംഘാടക സമിതിയും സ്പോൺസർഷിപ്പും ഉണ്ടായിരുന്നതായി സർക്കാർ വിശദീകരിക്കുന്നു. എന്നാൽ കണക്കുകൾ പരിശോധിക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ല. 

മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തിനു പുറമേ, കേരളത്തിൽനിന്ന് എംപിമാരായ ജോൺ ബ്രിട്ടാസും ജോസ് കെ.മാണിയും പങ്കെടുക്കുന്നുണ്ടെന്നു സംഘാടകർ പറയുന്നു. ലോകകേരള സഭ സർക്കാരിന്റെ ഔദ്യോഗിക പരിപാടിയായിരിക്കെ എംപിമാരിൽ ഈ 2 പേർക്കു മാത്രമാണു ക്ഷണമുള്ളത്. 

English Summary: No explanation regarding fund collection for loka kerala sabha US regional conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com