ADVERTISEMENT

തിരുവനന്തപുരം ∙ വായ്പാ സംഘങ്ങളിൽ ഒരാൾക്കു തുടർച്ചയായി 3 തവണ വരെ മാത്രമേ ഭാരവാഹിയാകാൻ പറ്റൂ എന്നതുൾപ്പെടെ നിർണായക വ്യവസ്ഥകളുമായി സഹകരണ ഭേദഗതി നിയമം നിയമസഭ പാസാക്കി. ഒരാൾക്കു വ്യത്യസ്ത തരത്തിലുള്ള രണ്ടിലധികം സംഘങ്ങളിൽ ഭാരവാഹി ആകാൻ പാടില്ല. ഒരേ വ്യക്തികൾ ഭാരവാഹികളായി തുടരുന്ന സംഘങ്ങളിൽ ക്രമക്കേടുകൾ കൂടുതലായി കണ്ടു വരുന്നതിനാലാണു നിയന്ത്രണമെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. 

സിലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ട ബില്ലിൽ തുടർച്ചയായി 2 തവണയിൽ കൂടുതൽ മത്സരിക്കാനാകില്ലെന്ന വ്യവസ്ഥയാണ് ഉൾപ്പെടുത്തിയിരുന്നത്. സഹകാരികളുടെയും സിലക്ട് കമ്മിറ്റി അംഗങ്ങളുടെയും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും ആവശ്യം പരിഗണിച്ചു വായ്പാ സംഘങ്ങളിൽ  മാത്രം തുടർച്ചയായ 3 തവണ എന്നാക്കി മാറ്റുകയായിരുന്നു. ഭരണസമിതിയിലെ ഒരു വനിതയും മറ്റൊരാളും 40 വയസ്സ് കഴിയാൻ പാടില്ല. ഭരണസമിതിയിലേക്കു ബാങ്കിങ്, സഹകരണ മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തും. 

അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വന്നാൽ അതിലെ എല്ലാവർക്കും തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ അധികാരങ്ങൾ ലഭിക്കും. വാർഷിക പൊതുയോഗത്തിൽ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും അവരുടെ ഭാര്യ, ഭർത്താവ്, കുട്ടികൾ, അച്ഛൻ, അമ്മ എന്നിവരുടെയും സ്വത്തു വിവരങ്ങൾ അവതരിപ്പിക്കണം. ഭിന്നശേഷിക്കാർക്കു നിലവിൽ സഹകരണ സംഘങ്ങളിൽ നിയമനത്തിന് ഉണ്ടായിരുന്ന 3% സംവരണം 4% ആക്കി. എല്ലാ സഹകരണ സംഘങ്ങളെയും ബന്ധിപ്പിക്കുന്ന പൊതു സോഫ്റ്റ്‌വെയർ ഏർപ്പെടുത്തും. 

സംഘം ഭരണസമിതിയെ സസ്‌പെൻഡ് ചെയ്യാനുള്ള ഭേദഗതി നിയമത്തിലെ വ്യവസ്ഥ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന അഭിപ്രായത്തെത്തുടർന്ന് അക്കാര്യം ഒഴിവാക്കി. സഹകരണ പരീക്ഷാ ബോർഡ് നിലവിൽ വായ്പാസംഘങ്ങളിലെ ജൂനിയർ ക്ലാർക്ക് മുതലുള്ള നിയമനങ്ങളാണു നടത്തിവരുന്നത്. ഇനി എല്ലാ വിഭാഗം സഹകരണ സംഘങ്ങളിലെയും ജൂനിയർ ക്ലാർക്ക് മുതലുള്ള നിയമനം നടത്തുന്നതു പരീക്ഷാ ബോർഡായിരിക്കും. ഒരാ‍ൾക്ക് അനുവദിക്കാവുന്നതിലധികം തുക വായ്പയായി നൽകിയാൽ സംഘത്തിന്റെ ചീഫ് എക്സിക്യൂട്ടീവും ഭരണസമിതിയും ഉത്തരവാദികളായിരിക്കും. അവർക്കെതിരെ നിയമനടപടി സ്വീകരിക്കും. 

യുവജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി സഹകരണ സംഘങ്ങൾ റജിസ്റ്റർ ചെയ്യാൻ അനുമതി നൽകും. സഹകരണ റജിസ്ട്രാറായി ഇപ്പോൾ ഐഎഎസുകാരെയാണു നിയമിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാമെന്നു ഭേദഗതി ചെയ്തു.

English Summary: Loan group bearers only for 3 consecutive terms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com