ADVERTISEMENT

കോഴിക്കോട് ∙ കോവിഡ് കാലത്തു കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) നടത്തിയ ക്രമവിരുദ്ധ ഇടപാടുകളിലൂടെ കോടികളുടെ നഷ്ടം സംഭവിച്ചതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. 300% വരെ ഉയർന്ന വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിൽ 10.23 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടായതായും ഉയർന്ന വിലയ്ക്കു കയ്യുറ എത്തിച്ച, അംഗീകാരമില്ലാത്ത സ്ഥാപനത്തിൽനിന്ന് ഇപ്പോഴും 1.02 കോടി രൂപ തിരിച്ചു പിടിക്കാനുണ്ടെന്നും സിഎജി വ്യക്തമാക്കുന്നു.

paper-cutting

കോവിഡ് കാലത്തെ ദുരൂഹ ഇടപാടുകളെക്കുറിച്ച് ‘മനോരമ’ പുറത്തുകൊണ്ടു വന്ന വിവരങ്ങൾ പൂർണമായി ശരിവയ്ക്കുന്ന കണ്ടെത്തലുകളാണ് സിഎജി റിപ്പോർട്ടിൽ. കരട് റിപ്പോർട്ടിൽ സിഎജി, കെഎംഎസ്‌സിഎലിൽനിന്ന് വിശദീകരണം തേടിയിരുന്നു. ഈ വിശദീകരണങ്ങളും തൃപ്തികരമല്ല എന്ന പരാമർശത്തോടെയാണ് അന്തിമ റിപ്പോർട്ടിന്റെ കരട് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ചത്. കൂടുതൽ വിശദീകരണങ്ങൾ ഉണ്ടെങ്കിൽ കഴിഞ്ഞ 29ന് മുൻപ് അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ആരോഗ്യവകുപ്പുമായും കേരള മെഡിക്കൽ സർവീസസ് കോർപറേഷനുമായും ബന്ധപ്പെട്ട വിവിധ കാര്യങ്ങളിൽ സിഎജി നടത്തിയ പരിശോധനകളിൽ ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നും അവയ്ക്ക് വിശദമായ മറുപടി തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് പറഞ്ഞു.  

സിഎജിയുടെ പ്രധാന കണ്ടെത്തലുകൾ

ഉയർന്ന വിലയ്ക്ക് പിപിഇ കിറ്റ്: പിപിഇ കിറ്റിന് പരമാവധി വില 545 രൂപ എന്നു സർക്കാർ തന്നെ നിശ്ചയിച്ച ശേഷമാണ് 1550 രൂപയ്ക്കു വാങ്ങിയത്. സർക്കാർ നിരക്കിനെക്കാൾ കുറഞ്ഞ വിലയ്ക്ക് കിറ്റുകൾ നൽകാൻ സ്ഥിരം വിതരണക്കാരായ 3 പേരുൾപ്പെടെ 4 സ്ഥാപനങ്ങൾ തയാറായിരുന്നപ്പോഴാണ് 300% ഉയർന്ന വിലയ്ക്ക് ഓർഡർ നൽകിയത്. സാൻ ഫാർമ (1550 രൂപ), ഇന്നോവ് (1550) എ ആൻഡ് എ ട്രേഡിങ് വെഞ്ച്വേഴ്സ് (1185), ബിഎൻഎസ് ഹെൽത്ത് കെയർ (1295), കിറ്റെക്സ് ഗാർമെന്റ്സ് (800–830) എന്നിവരിൽനിന്ന് 2,56,000 കിറ്റുകൾ വാങ്ങിയപ്പോൾ അധികച്ചെലവ് 10.23 കോടി രൂപ.

ഗ്ലൗസ് ഇറക്കുമതി: നൈട്രൈൽ ഗ്ലൗസ് ഇറക്കുമതി ചെയ്തു നൽകാം എന്ന വാഗ്ദാനവുമായി മുന്നോട്ടു വന്ന അഗ്രത ഏവിയോൺ  കമ്പനിക്ക് 12.16 കോടി രൂപയ്ക്ക് ഒരു കോടി ഗ്ലൗസിന് ഓർഡർ നൽകിയതും ചട്ടവിരുദ്ധം. മുൻപരിചയമില്ല എന്നു സ്വയം സമ്മതിച്ച കമ്പനിയാണിത്. 41.60 ലക്ഷം ഗ്ലൗസ് മാത്രമാണവർ എത്തിച്ചത്. മുൻകൂറായി കമ്പനിക്ക് നൽകിയ 50% തുകയായ 6.08 കോടി രൂപ.യിൽ 1.02 കോടി രൂപ (8.40 ലക്ഷം ഗ്ലൗസിന്റെ വില) ഇനിയും തിരിച്ചു പിടിക്കാനുണ്ട്.

English Summary:

CAG also found that crores lost in the purchase during covid time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com