ADVERTISEMENT

കൊച്ചി ∙ കുട്ടികളെ ചിയർ ഗേൾസിനെപ്പോലെ റോഡിൽ നിർത്തുന്നത് എന്തിനെന്നു ഹൈക്കോടതി. നവകേരള സദസ്സിനു സ്കൂൾ കുട്ടികളെ വിട്ടു നൽകണമെന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിനെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞത്.

ഹർജിക്കാരനു രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഡീഷനൽ അഡ്വക്കറ്റ് ജനറൽ പറഞ്ഞു. എന്നാൽ കുട്ടികളെ ഇറക്കുന്നതിനു രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും കുട്ടികളെ ചിയർ ഗേൾസിനെപ്പോലെ റോഡരികിൽ നിർത്തുന്നതിന് എന്ത് ലക്ഷ്യമാണുള്ളതെന്നും ഈ ഘട്ടത്തിൽ കോടതി ആരാഞ്ഞു.

രാജാവിനെക്കാൾ രാജഭക്തിയാണു ചിലർക്കെന്നും കുട്ടികൾ കാലാളുകളാണെന്നു വിചാരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു പരിപാടിയിലേക്ക് കുട്ടികളെ ക്ഷണിച്ചു കൊണ്ടുപോകുന്നതും അവരെ കാഴ്ചവസ്തുക്കളെപ്പോലെ കൈവീശി ചിയർ ഗേൾസ് ആയി നിർത്തുന്നതും രണ്ടും രണ്ടാണ്. നല്ല കാര്യങ്ങൾക്ക് കുട്ടികളെ കൊണ്ടുപോകുന്നതിനു കുഴപ്പമില്ല. ഒരു ചടങ്ങിനു കുട്ടികളെ ക്ഷണിച്ച് അവിടെ നടക്കുന്നതു കാണിച്ച് പ്രസംഗം കേൾപ്പിക്കുന്നതിന് എതിരല്ലെന്നും കോടതി വ്യക്തമാക്കി.

എന്നാൽ ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് 20ന് പിൻവലിച്ചെന്ന് സർക്കാർ അറിയിച്ചു. എന്നാൽ കഴിഞ്ഞ ദിവസവും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ബന്ധപ്പെട്ട ഹെഡ്മാസ്റ്റർക്ക് മെമ്മോ നൽകിയിട്ടുണ്ടെന്നും മറുപടി ലഭിച്ചതിനു ശേഷം നടപടിയെടുക്കുമെന്നും സർക്കാർ അറിയിച്ചു. എന്നാൽ ഉത്തരവിട്ട ഡപ്യൂട്ടി ഡയറക്ടർക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നു കോടതി ചോദിച്ചു.

എന്തടിസ്ഥാനത്തിലാണ് ഉത്തരവിട്ടതെന്നതിന് ഉത്തരം ലഭിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. എന്നാൽ ഉത്തരം ലഭിച്ചില്ലെന്നും അതിനാലാണ് ഉത്തരവ് പിൻവലിച്ചതെന്നും ന്യായീകരണമില്ലെന്നും സർക്കാർ മറുപടി നൽകി. കുട്ടികളെപ്പറ്റിയാണ് കോടതിക്ക് പരിഗണനയെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കോടതി നിർദേശിച്ചു.

English Summary:

Kerala Highcourt again against parading children for Navakerala Sadas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com