ADVERTISEMENT

കൊല്ലം ∙ നാടകത്തിന്റെ അണിയറയിൽ സ്പ്രേ പെയിന്റുമായി ഓടിനടക്കുന്നതു ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അധികമാർക്കും മനസ്സിലായില്ല. കലോത്സവ വേദിയിൽ ഹൈസ്കൂൾ കുട്ടികളുടെ നാടകത്തിനുള്ള പ്രോപ്പർട്ടികളുടെ അവസാനവട്ട മിനുക്കുപണിയിലായിരുന്നു സുനിൽ. ആലപ്പുഴ ചന്തിരൂർ സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ എറണാകുളം വിജിലൻസ് ഓഫിസിൽ സിവിൽ പൊലീസ് ഓഫിസറാണ്. ഇത്തവണ രണ്ടു സ്കൂളിൽനിന്നുള്ള നാടകവുമായാണു കൊല്ലത്ത് എത്തിയത്.

20 വർഷം മുൻപു പൊലീസിൽ ജോലി തുടങ്ങിയ സുനിൽ വിജിലൻസിലേക്കു മാറിയിട്ട് 2 വർഷമായി. എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ്എസിന്റെ ‘ചൊപ്നം’, ചേർത്തല ഗവ. ഗേൾസ് എച്ച്എസ്എസിന്റെ ‘ഒന്ന്’ എന്നീ നാടകങ്ങളുമായിട്ടായിരുന്നു വരവ്. സുനിൽ രചിച്ച്, സംവിധാനം ചെയ്ത ഈ രണ്ടു നാടകങ്ങൾക്കും എ ഗ്രേഡുമുണ്ട്. 10 വർഷമായി കുട്ടികൾക്കു വേണ്ടി നാടകം ചെയ്യുന്നുണ്ടെന്നു സുനിൽ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.

‘‘20 വർഷമായി വിജിലൻസിൽ ജോലിയുണ്ടെങ്കിലും നാടകം തുടിക്കുന്ന ഹൃദയമാണ് എന്റേത്. 6 വർഷം തുടർച്ചയായി സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാനായി. നാടകത്തിനുള്ള വിഷയം കണ്ടെത്തുന്നതു ഞാനാണെങ്കിലും കുട്ടികളുടെ കൂടെയിരുന്ന് അവരുടെ പങ്കാളിത്തത്തോടെയാണു പൂർണമാക്കുന്നത്.’’– സുനിൽ പറഞ്ഞു.

ആലപ്പുഴക്കാർ സ്വന്തം ചരിത്രം പറയുന്നതായിരുന്നു ‘ഒന്ന്’ നാടകം. വള്ളംകളിയും പാട്ടുമെല്ലാമായി മീനാക്ഷി ഉല്ലാസിന്റെ നേതൃത്വത്തിലുള്ള സംഘം ഓളം തീർത്തു. പൗലോ കൊയ്‌ലോയുടെ ആൽക്കെമിസ്റ്റിന്റെ ഗ്രാമീണ രൂപമായിരുന്നു ‘ചൊപ്നം’. ദൂരേക്കു നിധി തേടി പോകുന്ന മടിയന്റെ കഥയാണു വി.പാർവതിനന്ദയും സംഘവും അവതരിപ്പിച്ചത്. 7 പേർ അരങ്ങിലും 3 പേർ സംഗീത വിഭാഗത്തിലുമായി അരങ്ങിലെത്തി. കുട്ടികളുടെ നാടകത്തിൽ എന്തിനാണു കരച്ചിൽ എന്നു ചോദിക്കുന്ന സുനിൽ, ഈ രണ്ടു നാടകത്തിലും തമാശയ്ക്കാണു പ്രാധാന്യം നൽകിയത്. കുട്ടികളിലൂടെ സമൂഹത്തിനു വലിയ സന്ദേശങ്ങൾ കൈമാറുകയാണു ലക്ഷ്യമെന്നും ഇദ്ദേഹം പറയുന്നു.

നാടകത്തിനു വലിയ പിന്തുണയാണു വകുപ്പിൽനിന്നു കിട്ടുന്നതെന്നു സുനിൽ വ്യക്തമാക്കി. ജോലി കഴിഞ്ഞുള്ള വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലുമാണു പരിശീലനത്തിനു പോകുന്നത്. കുട്ടികളുടെ രണ്ടു സംഘങ്ങളെയും പരിശീലിപ്പിക്കാൻ രണ്ടു മാസത്തോളം വേണ്ടിവന്നു. സിഐ എ.ജി.ബിബിൻ ഉൾപ്പെടെയുള്ളവരുടെ പിന്തുണയുണ്ട്. വിനീഷ്, ഡാനി എന്നിവരാണു സഹായികളായി കൂടെയുള്ളത്. ബോധവൽക്കരണ നാടകങ്ങളുമായും സുനിൽ സജീവമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com