ADVERTISEMENT

അഴിമതിയാരോപണം കേട്ട ശേഷം, ഉന്നയിച്ച അംഗത്തെ എതിർപക്ഷം എഴുന്നേറ്റു നിന്നു തൊഴുന്നത് ഇതുവരെ കേരള നിയമസഭ കണ്ടിട്ടില്ല. പി.വി.അൻവറിന് ആ അത്യപൂർവ ‘ആദരം’ ഏറ്റുവാങ്ങാൻ ഭാഗ്യമുണ്ടായി. ആരോപണം അൻവർ വകയെങ്കിൽ ആർക്കെതിരെ എന്ന ചോദ്യമില്ല: പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരെ മൂന്നാം തവണയാണ് അൻവറിലെ ഡിറ്റക്ടീവ് സഭയിൽ ഉണരുന്നത്. 

കഥയിലെന്നതു പോലെ അൻവറിന്റെ ആരോപണത്തിലും ചോദ്യമില്ല. ഒന്നാം പിണറായി സർക്കാർ അവസാനകാലത്ത് പ്രഖ്യാപിച്ച കെ റെയിൽ പദ്ധതി യാഥാർഥ്യമായാൽ കേരളം വലിയ ഐടി ഹബ് ആകുമല്ലോ? ബെംഗളൂരുവിലും ഹൈദരാബാദിലും ഭൂമി വാങ്ങി ഐടി ബിസിനസ് നടത്താൻ തീരുമാനിച്ചവർ അതോടെ മുടിഞ്ഞു കുത്തുപാളയെടുക്കും. അവരെല്ലാം ഒന്നിക്കുകയാണ് സുഹൃത്തുക്കളേ. നേരെ പോയി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ കണ്ട് കേരളത്തിന്റെ ഈ കുതിപ്പ് അട്ടിമറിക്കണമെന്ന് അപേക്ഷിക്കുന്നു. വേണുഗോപാൽ ആ ദൗത്യം അന്ന് പറവൂർ എംഎൽഎ മാത്രമായ വി.ഡി.സതീശനെ ഏൽപിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പി‍ൽ യുഡിഎഫ് ജയിച്ചാൽ സതീശനു മുഖ്യമന്ത്രി പദവും ‘ഓഫർ’ ചെയ്യുന്നു. 150 കോടിയാണ് ഐടിക്കാരുടെ ഇനാം! 

അതു ശീതീകരിച്ച മത്സ്യലോറിയിൽ തൃശൂർ ചേറ്റുവ കടപ്പുറത്ത് എത്തിച്ചു. പിന്നെ സേഫ് ആംബുലൻസ് തന്നെ, നേരെ കത്തിച്ചു വിടുന്നു. കോടികൾ ഏറ്റുവാങ്ങിയ സതീശൻ അതു ബെംഗളൂരുവിൽ നിക്ഷേപിക്കുന്നു (കോടികൾ വീണ്ടും എങ്ങനെ പാടുപെട്ട് ബെംഗളൂരുവിൽ സതീശൻ എത്തിച്ചെന്ന് അൻവറിനും കണ്ടെത്താനായിട്ടില്ല). മുഖ്യമന്ത്രി ആയില്ലെങ്കിലും പ്രതിപക്ഷ നേതാവ് ആയതോടെ കെ റെയിലിനെതിരെ സമരം നയിച്ച് അത് അട്ടിമറിക്കുന്നു; കോടികളുടെ കടപ്പാട് തീർക്കുന്നു, ശുഭം. 

ഭരണപക്ഷക്കാരും ഇതെല്ലാം കേട്ട് തരിച്ചിരുന്നു. സതീശൻ ചിരിക്കണോ കരയണോ എന്നറിയാത്ത മാനസികാവസ്ഥയിലാണ്. ആരോപണമായി ഈ അപസർപ്പകഥ ഉന്നയിക്കാൻ അനുമതി നൽകിയ മുഖ്യമന്ത്രി പിണറായി വിജയനോട് അദ്ദേഹത്തിനു സഹതാപമുണ്ട്. എൽഡിഎഫ് പാർലമെന്ററി പാർട്ടിക്ക് എന്തു പറ്റിയെന്ന സന്ദേഹത്തിലാണ് പ്രതിപക്ഷം. 

രണ്ടു കയ്യും ഉയർത്തിക്കാട്ടിയാണ് അവ ശുദ്ധമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സഭയോടു പറഞ്ഞത്. കണ്ണൂരിൽ മകൻ തുടങ്ങിയ വിവാദ ആയു‍ർവേദ റിസോർട്ട് ഭാര്യയുടെ വിരമിക്കൽ ആനുകൂല്യം കൊണ്ടാണെന്ന് ഇ.പി.ജയരാജൻ അറിയിച്ചിരുന്നു. വീണയുടെ എക്സാലോജിക് അമ്മ കമലയുടെ റിട്ടയർമെന്റ് ബെനഫിറ്റ് കൊണ്ടാണെന്നു പിണറായിയും വെളിപ്പെടുത്തിയിരിക്കുന്നു. അഞ്ചാറു മാസത്തിനിടെ ഉയർന്ന ഓരോ ആക്ഷേപത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞപ്പോൾ അത് ഏറ്റവും നീണ്ട നന്ദിപ്രമേയ മറുപടി പ്രസംഗങ്ങളിലൊന്നായി മാറി. 

ഇ ബസിനെ എതിർക്കുന്നവർ കഥയറിയാതെ ആട്ടം കാണുകയാണെന്നു പ്രതിപക്ഷത്തെ നോക്കിയാണ് മുൻമന്ത്രി ആന്റണി രാജു പറഞ്ഞതെങ്കിലും അദ്ദേഹം ആക്സിലറേറ്റർ ചവിട്ടിയത് ഇപ്പോഴത്തെ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ ലക്ഷ്യമിട്ടെന്നു വ്യക്തം. എല്ലാവരും ഗവർണർക്കെതിരെ തിരിഞ്ഞപ്പോൾ കെ.യു.ജനീഷ്കുമാറിന്റെ ഇര മാത്യു കുഴൽനാടനായിരുന്നു. തനിക്ക് അർഹതപ്പെടാത്ത ഒരിഞ്ചു ഭൂമിയും വേണ്ടെന്ന കുഴൽനാടന്റെ പ്രഖ്യാപനത്തിൽ ചിന്നക്കനാൽ വിവാദത്തിലെ പിന്മാറ്റം പ്രകടം. 

ഇന്നത്തെ വാചകം

‘ഭീമന്റെ വഴി’ സിനിമയിൽ വികസനം മുടക്കുന്ന ‘കൊസ്തേപ്പിനെ’ പോലെയാണ് കേരളത്തിന്റെ ഗവർണറും പ്രതിപക്ഷ നേതാവും. - കടകംപള്ളി സുരേന്ദ്രൻ (സിപിഎം).

English Summary:

Kerala assembly naduthalam column about PV Anvar allegation against VD Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com