ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിന്റെ അഭിമാനം വാനോളമുയർത്തി പാലക്കാട് നെന്മാറ സ്വദേശിയായ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ ഗഗൻയാൻ യാത്രാസംഘത്തിൽ. അടുത്തവർഷം അവസാനത്തോടെ പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിക്കായുള്ള 4 ഫൈറ്റർ പൈലറ്റുമാരുടെ പേരുകൾ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (വിഎസ്എസ്‌സി) പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപിച്ചത്. പ്രശാന്തിനു പുറമേ, ഗ്രൂപ്പ് ക്യാപ്റ്റന്മാരായ അജിത് കൃഷ്ണൻ, അംഗദ് പ്രതാപ്, വിങ് കമാൻഡർ ശുഭാംശു ശുക്ല എന്നിവരെയും പ്രധാനമന്ത്രി ലോകത്തിനു പരിചയപ്പെടുത്തി.

ഈ നാലുപേരിൽ ഒരാൾക്കാകും ആദ്യ ഗഗൻയാൻ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്താൻ അവസരം ലഭിക്കുക. നാലുവർഷം മുൻപ് അറുപതോളം പേരിൽനിന്നു വിവിധ ഘട്ടങ്ങളിലൂടെ ചുരുക്കപ്പട്ടികയിലെത്തിയ ഇവരുടെ പേരുകൾ അതീവരഹസ്യമായാണ് സൂക്ഷിച്ചിരുന്നത്. 

‘ഈ 4 നിയുക്ത ബഹിരാകാശയാത്രികർ വെറും നാലു പേരുകളോ നാലു മനുഷ്യരോ അല്ല; 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങൾ ബഹിരാകാശത്തേക്കു കൊണ്ടുപോകുന്നതിനുള്ള നാലു ശക്തികളാണ്. 40 വർഷത്തിനു ശേഷം ഇന്ത്യയിൽനിന്നൊരാൾ ബഹിരാകാശത്തു പോകുകയാണ്. പക്ഷേ, ഇത്തവണ സമയം നമ്മുടേതാണ്, കൗണ്ട്ഡൗൺ നമ്മുടേതാണ്, റോക്കറ്റും നമ്മുടേതാണ്..’ എന്ന ആമുഖത്തോടെ കയ്യടിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇവരെ പരിചയപ്പെടുത്തിയത്. നാലുപേരെയും പ്രധാനമന്ത്രി ‘ആസ്ട്രോനോട്ട് വിങ്സ്’ ബാഡ്ജ് ധരിപ്പിച്ചു. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്, വിഎസ്‌എസ്‌സി ഡയറക്ടർ ഡോ. എസ്.ഉണ്ണിക്കൃഷ്ണൻ നായർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

ടീം ഗഗൻയാൻ

ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബി.നായർ (47)

പാലക്കാട് നെന്മാറ പഴയ ഗ്രാമത്തിലെ ‘പ്രതിഭ’ വീട്ടിൽ ബാലകൃഷ്ണൻ നായരുടെയും പ്രമീളയുടെയും മകൻ. നാഷനൽ ഡിഫൻസ് അക്കാദമിയിലെ പരിശീലനശേഷം എയർഫോഴ്സ് അക്കാദമിയിൽനിന്ന് സ്വോഡ് ഓഫ് ഓണർ ബഹുമതിയോടെ വിദഗ്ധപരിശീലനം പൂർത്തിയാക്കി. 1998ൽ വ്യോമസേനയിൽ ഫൈറ്റർ പൈലറ്റായി. കാറ്റഗറി എ ഫ്ലയിങ് ഇൻസ്ട്രക്ടറും ടെസ്റ്റ് പൈലറ്റുമാണ്. സുഖോയ്–30 യുദ്ധവിമാന സ്ക്വാഡ്രനെ കമാൻഡ് ചെയ്തിട്ടുണ്ട്. ഏകദേശം 3000 മണിക്കൂർ പറക്കൽ പരിചയം. മിഗ് 21, മിഗ് 29 യുദ്ധവിമാനങ്ങളും പറത്തിയിട്ടുണ്ട്.

ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ (41)

ചെന്നൈ സ്വദേശി. എയർഫോഴ്സ് അക്കാദമിയിൽനിന്നു പ്രസിഡന്റിന്റെ സ്വർണമെഡലും സ്വോഡ് ഓഫ് ഓണറുമായി 2003ൽ വ്യോമസേനയിൽ. 2900 മണിക്കൂർ പറക്കൽ പരിചയമുള്ള ഫ്ലയിങ് ഇൻസ്ട്രക്ടറും ടെസ്റ്റ് പൈലറ്റുമാണ്.

ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ് (41)

യുപി പ്രയാഗ്‌രാജ് സ്വദേശി. 2004 ൽ വ്യോമസേനയിൽ ചേർന്നു. 2000 മണിക്കൂർ പറക്കൽ പരിചയമുള്ള ടെസ്റ്റ് പൈലറ്റും ഫ്ലയിങ് ഇൻസ്ട്രക്ടറുമാണ്.

വിങ് കമാൻഡർ ശുഭാംശു ശുക്ല (38)

യുപി ലക്നൗ സ്വദേശി. 2006ൽ വ്യോമസേനയിൽ ചേർന്നു. 2000 മണിക്കൂർ പറക്കൽ പരിചയമുള്ള ടെസ്റ്റ് പൈലറ്റും ഫൈറ്റർ കോംബാറ്റ് ലീഡറുമാണ്.

ഭർത്താവിന്റെ നേട്ടം എനിക്കും അഭിമാനനിമിഷം: ലെന

കൊച്ചി ∙ താനും പ്രശാന്തും ജനുവരി 17നു വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചശേഷം വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നെന്നും നടി ലെനയുടെ വെളിപ്പെടുത്തൽ.

‘ഇതു നമ്മുടെ രാജ്യത്തിനും കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷം’ – പ്രശാന്തിന്റെ നേട്ടവും തങ്ങളുടെ ബന്ധവും വിവരിക്കുന്ന സമൂഹമാധ്യമ പോസ്റ്റിൽ ലെന കുറിച്ചു. തിരുവനന്തപുരത്തെ ചടങ്ങിൽ ലെനയും പങ്കെടുത്തു. വിവാഹക്കാര്യം പ്രശാന്തിന്റെ അച്ഛനും സ്ഥിരീകരിച്ചു.

English Summary:

Prime Minister Narendra Modi introduces 4 astronauts of India's maiden human space flight mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com