ഷെയർ മാർക്കറ്റ് തട്ടിപ്പ്: ചതി പറ്റിയവരിൽ ഏറെയും ട്രേഡിങ്ങിലെ ‘സീനിയേഴ്സ്’
Mail This Article
തിരുവനന്തപുരം ∙ ഷെയർ മാർക്കറ്റിൽ നിന്നു കൂടുതൽ ലാഭം നേടാമെന്നു വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കപ്പെട്ടവരിൽ ഭൂരിഭാഗവും വർഷങ്ങളായി ട്രേഡിങ് രംഗത്ത് പ്രവർത്തിക്കുന്നവർ. സംസ്ഥാനത്ത് ഇത്തരത്തിൽ കഴിഞ്ഞ 3 മാസത്തിനിടെ 10 ലക്ഷം മുതൽ ഒന്നര കോടി രൂപയിലധികം വരെ നഷ്ടമായവരും ഇക്കൂട്ടത്തിലുണ്ട്. ഐടി പാർക്ക് ഉന്നത ഉദ്യോഗസ്ഥനായിരുന്ന തിരുവനന്തപുരം സ്വദേശിക്ക് 1.62 കോടി നഷ്ടമായി. പണം തിരികെ ലഭിച്ചവർ കുറവാണെന്നും മിക്ക കേസിലും അന്വേഷണം പാതി വഴിയിൽ അവസാനിക്കുകയാണെന്നും അധികൃതർ പറയുന്നു.
ഓഹരി വിപണിയിലെ കയറ്റിറക്കങ്ങൾ മനസ്സിലാക്കാനുള്ള കാൻഡിൽ സ്റ്റിക് പാറ്റേൺ സൗജന്യമായി പഠിപ്പിക്കാമെന്ന ഫെയ്സ്ബുക് പരസ്യത്തിലാണ് മിക്കവരും വീണത്. രാവിലെയും വൈകിട്ടുമായി ഓരോ മണിക്കൂർ ഓൺലൈൻ ക്ലാസ് നൽകിയതിനു ശേഷം ലിങ്ക് നൽകി വ്യാജ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ട്രേഡിങ് ആവശ്യത്തിനായി പാൻ, ആധാർ വിവരങ്ങൾ വാങ്ങും.
തട്ടിപ്പുകാർ 50,000 രൂപ ആദ്യം ഇവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കും. തുടർന്ന് അവർ പറയുന്ന ഷെയർ വാങ്ങാൻ നിർദേശിക്കും. വാങ്ങുന്നതിനൊപ്പം വില ഉയരുന്നുവെന്ന് കാട്ടി ഷെയർ വിൽക്കാനും നിർദേശം നൽകും. വർഷങ്ങളുടെ പരിചയം ഉണ്ടായിട്ടും ഒറിജിനൽ–വ്യാജ പ്ലാറ്റ്ഫോമുകൾ തമ്മിലുള്ള വ്യത്യാസം പലർക്കും മനസ്സിലായില്ല.