സിപിഎം: നോട്ടിസ് മാത്രം മതിയാവില്ല; ഓരോ വോട്ടറെയും നേരിട്ടുകാണും
Mail This Article
തിരുവനന്തപുരം ∙ ഓരോ വോട്ടറെയും നേരിട്ടുകണ്ട് വോട്ടു തേടണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി നിർദേശിച്ചു. സംസ്ഥാന സെക്രട്ടറി അടക്കമുള്ള എല്ലാ നേതാക്കളും പ്രവർത്തകരും ഈ സമ്പർക്ക പരിപാടിയുടെ ഭാഗമായിരിക്കും. സ്ഥാനാർഥിയും നേതാക്കളും സ്ക്വാഡുകളും വീടുകളിൽ എത്താറുണ്ടെങ്കിലും എല്ലാ വോട്ടർമാരെയും നേരിട്ടുകാണാൻ ശ്രമിക്കുന്നില്ലെന്നാണ് മുൻ തിരഞ്ഞെടുപ്പുകളുടെ അടിസ്ഥാനത്തിലുള്ള വിശകലനം.
നോട്ടിസോ ലഘുലേഖയോ വീടുകളിൽ നൽകിപ്പോകുന്ന രീതി പറ്റില്ല. വീട്ടിലെ ഓരോ വോട്ടറെയും കണ്ടു സംസാരിക്കണം. അപ്പോൾ പറ്റിയില്ലെങ്കിൽ പിന്നീട് നേരിട്ടു ബന്ധപ്പെടണം. സർക്കാരിന്റെ നേട്ടങ്ങളും സ്ഥാനാർഥിയുടെ സവിശേഷതകളും ബോധ്യപ്പെടുത്തണം. 20 സീറ്റിലും ഇങ്ങനെ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി. ജനങ്ങളും പാർട്ടിയും തമ്മിലെ ബന്ധത്തിൽ അകൽച്ച വന്നെന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു.
ബൂത്ത് തലത്തിലെ പോരായ്മകൾ കണ്ടെത്തി തിരുത്തി മുന്നോട്ടുപോകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമ പോസ്റ്റുകൾ പരമാവധി ആളുകളിലേക്ക് പങ്കുവയ്ക്കാൻ നിർദേശങ്ങൾ കൈമാറി. ഇടത്തരക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും വോട്ട് ഉറപ്പിക്കാൻ പ്രത്യേകം ശ്രമിക്കണമെന്നും നിർദേശമുണ്ട്.