ഒരു പവന് അരലക്ഷം; പണിക്കൂലി കൂടി ചേർത്താൽ പവന് 55,000 രൂപയെങ്കിലും
Mail This Article
കൊച്ചി ∙ ഒരു പവൻ സ്വർണത്തിന്റെ വില ചരിത്രത്തിലാദ്യമായി അരലക്ഷം രൂപ കടന്നു. വെള്ളിയാഴ്ച ഒറ്റയടിക്ക് ഗ്രാമിന് 130 രൂപയും പവന് 1040 രൂപയും വർധിച്ചശേഷം ഇന്നലെ വിലയിൽ നേരിയ കുറവുണ്ടായി. ഗ്രാമിന് 6275 രൂപയും പവന് 50,200 രൂപയുമാണ് നിലവിലെ വില.
ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കാക്കിയാലും ഒരു പവൻ സ്വർണാഭരണത്തിനു നികുതിയടക്കം 55,000 രൂപയ്ക്കടുത്തു നൽകണം. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 69 ലക്ഷം രൂപയായി.
കഴിഞ്ഞ 10 വർഷത്തിനിടെ മാത്രം പവന് ഏകദേശം 28,000 രൂപയിലേറെ കൂടി. 2014 മാർച്ച് 31ന് ഗ്രാമിന് 2685 രൂപയും പവന് 21,480 രൂപയായിരുന്നു വില. 2020 ലെ 32,000 രൂപയിൽനിന്ന് ഇപ്പോഴത്തെ വിലയിലെത്താൻ വേണ്ടിവന്നത് വെറും 4 വർഷം; 18,200 രൂപയുടെ വ്യത്യാസം.
സുരക്ഷിത നിക്ഷേപമെന്ന വിശ്വാസവും ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസവും സ്വർണവില കൂടാനുള്ള പ്രധാന കാരണങ്ങളാണ്. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള രാജ്യമാണ് ഇന്ത്യ. ജനങ്ങളുടെ കൈവശം ഏകദേശം 25,000 ടണ്ണിലേറെ സ്വർണമുണ്ടെന്നാണു കണക്ക്.