നഴ്സിനെതിരെ സംസ്ഥാന സർക്കാർ; കോടതിയിലെ ഉറപ്പും ലംഘിച്ചു
Mail This Article
കോഴിക്കോട് ∙ മെഡിക്കൽ കോളജിലെ സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിതയെ തിരിച്ചെടുക്കണമെന്നു മാർച്ച് ഒന്നിന് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഹൈക്കോടതി ബെഞ്ച് ഉത്തരവിട്ടിട്ടുണ്ടെങ്കിലും അത് അംഗീകരിക്കില്ലെന്ന സർക്കാർ നിലപാടാണ് മന്ത്രി വീണാ ജോർജ് ഇന്നലെ വ്യക്തമാക്കിയത്.
∙ മന്ത്രി പറഞ്ഞത്
സംഭവത്തിൽ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി നേരിട്ട സീനിയർ നഴ്സിങ് ഓഫിസർ ഉൾപ്പെടെയുള്ളവരുടെ കാര്യത്തിൽ കോടതിയുടെ തീർപ്പനുസരിച്ച് തീരുമാനമെടുക്കും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ (ഡിഎംഇ) അന്വേഷണ റിപ്പോർട്ടിൽ കുറ്റക്കാരെന്നു കണ്ടെത്തിയവർക്കെതിരെ നടപടി സ്വീകരിച്ചു. ചട്ടപ്രകാരമുള്ള തുടർ നടപടികൾ നടക്കുന്നു. ഇക്കാര്യങ്ങൾ കോടതിയെ അറിയിക്കും. അതിജീവിത പറഞ്ഞ കാര്യങ്ങളിൽ വിശദാന്വേഷണം നടത്തി. 8 പേർ വീഴ്ച വരുത്തിയതായി കണ്ടെത്തി. സീനിയർ നഴ്സിങ് ഓഫിസർ കർത്തവ്യ നിർവഹണത്തിൽ വീഴ്ച വരുത്തി. അതിന്റെ വെളിച്ചത്തിലാണു നടപടിയെടുത്തത്.
∙ അനിത പറഞ്ഞത്
എന്തു വീഴ്ചയാണ് എനിക്കു പറ്റിയതെന്ന് ആരോഗ്യ മന്ത്രി പറയണം. പീഡിപ്പിക്കപ്പെട്ട ഒരാൾക്ക് അധികൃതർ ആയിരുന്നു സുരക്ഷ ഏർപ്പാടാക്കേണ്ടിയിരുന്നത്. സംഭവം ലഘൂകരിച്ചിട്ട് പ്രശ്നങ്ങൾ ആയപ്പോൾ എല്ലാം എന്റെ തലയിൽ ഇടുകയാണ്. സംഭവം സംബന്ധിച്ച റിപ്പോർട്ടുകൾ ചീഫ് നഴ്സിങ് ഓഫിസർക്കു കൊടുക്കാതെ എല്ലാം ഞാൻ സൂപ്രണ്ടിനു നേരിട്ടു കൊടുത്തു എന്നാണ് ഡിഎംഇ പറഞ്ഞത്. ഒരു പരാതി മാത്രമാണു നേരിട്ടു കൊടുത്തത്.